Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുക എന്നത് ഭരണപക്ഷത്തിന്റെ പതിവ് ശൈലിയാണ്. അതിനായി എത്ര കാശുവേണമെങ്കിലും പിആര്‍ വര്‍ക്കിന് വേണ്ടി മുടക്കുകയും ചെയ്യും. പക്ഷേ, അവകാശവാദങ്ങളില്‍ തരിമ്പും വാസ്തവമില്ലെങ്കിലോ. അതുപോലെ ഒരു പിആര്‍ തള്ളായിരുന്നു പിണറായി ഭരണത്തിന്‍ കീഴിലെ പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ എന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ മികവാണ് അതിന് പിന്നിലെന്നതാണ് വാസ്തവം. പിആര്‍ തള്ളിന്റെ നെല്ലും പതിരും തിരഞ്ഞാല്‍ പതിരാണ് ഏറെ...

Published by
വിശ്വരാജ് വിശ്വ

കേരളത്തിന്റെ വൈദ്യുതി മേഖല ഇന്ന് ഭാരതത്തില്‍ തന്നെ മറ്റു സംസ്ഥാനങ്ങളെ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ്. ഇത് പ്രകൃതിവിഭവങ്ങളുടെ പരിമിതി കൊണ്ടല്ല, മറിച്ച് ദശാബ്ദങ്ങളായുള്ള ആസൂത്രണമില്ലായ്‌മയും തെറ്റായ തീരുമാനങ്ങളും ദീര്‍ഘവീക്ഷണമില്ലാത്ത ഭരണശൈലിയും കൊണ്ടാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ കൈവരിച്ച ഊര്‍ജ്ജ സ്വയംപര്യാപ്തതയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ബഹുദൂരം പിന്നിലാണ്.

യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിക്കാം

ആകെ വൈദ്യുതി ഉപഭോഗം: ഏകദേശം 27,700 മില്യണ്‍ യൂണിറ്റ് (എംയു)
കേരളത്തിന്റെ സ്വന്തം ഉല്‍പ്പാദനം: 5,600 എംയു മാത്രം

അതായത്, നമുക്ക് വേണ്ട 80% വൈദ്യുതിയും വന്‍തുക നല്‍കി പുറത്തുനിന്ന് വാങ്ങുകയാണ്. ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും സ്വന്തം ആവശ്യത്തിന്റെ അഞ്ചിലൊന്ന് പോലും ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നമുക്ക് പിഴച്ചത് എവിടെ?

1. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: സ്ഥിരമായ ഉത്പാദനത്തിന് ആവശ്യമായ വലിയ താപവൈദ്യുതി നിലയങ്ങളോ ആണവ നിലയങ്ങളോ കേരളത്തിലില്ല. ഇതിനാല്‍ തന്നെ 24 മണിക്കൂറും ലഭ്യമാകുന്ന ഒരു ‘ബേസ് ലോഡ്’ ഉറവിടം നമുക്കില്ല.

2. അമിതമായ ആശ്രയത്വം: കേന്ദ്ര ഗ്രിഡില്‍ നിന്ന് 11,400 എംയുവും പവര്‍ എക്‌സ്‌ചേഞ്ച് വഴി 5,500 എംയുവും സ്വകാര്യ ഉത്പാദകരില്‍ നിന്ന് 2,600 എംയുവും വാങ്ങിയാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. കേരളം ദിവസേന വൈദ്യുതി ‘വാങ്ങി ജീവിക്കുന്ന’ അവസ്ഥയിലായി.

3. വിപണി വിലയുടെ അടിമത്തം: പവര്‍ എക്‌സ്‌ചേഞ്ച് വഴി വാങ്ങുന്ന വൈദ്യുതിക്ക് സാധാരണ നിലയില്‍ യൂണിറ്റിന് 5 മുതല്‍ 7 രൂപ വരെയാണെങ്കില്‍, വേനല്‍ക്കാലത്ത് ഇത് 10 മുതല്‍ 20 രൂപ വരെയാകുന്നു. പീക്ക് അവറുകളില്‍ അവര്‍ ചോദിക്കുന്ന തുക നല്‍കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. ഈ ഭീമമായ ബാധ്യത ഒടുവില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് ആയും നിരക്ക് വര്‍ദ്ധനയായും സാധാരണക്കാരന്റെ തലയില്‍ വരുന്നു.

4. ഡിമാന്‍ഡ് കൂടുന്നു, പദ്ധതികളില്ല: പ്രതിദിന ഉപയോഗം 100 എംയു കടക്കുകയും പീക്ക് ഡിമാന്‍ഡ് 6,000 മെഗാ വാട്ടിന് മുകളില്‍ എത്തുമ്പോഴും ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കൃത്യമായ പ്ലാനോ ആശയമോ സര്‍ക്കാരിനില്ല. മറ്റു സംസ്ഥാനങ്ങള്‍ ഈ മേഖലയില്‍ കുതിച്ചുചാട്ടം നടത്തുമ്പോള്‍ നമ്മള്‍ ‘നമ്പര്‍ വണ്‍’ പരസ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നു.

5. സോളാര്‍ വിന്യാസത്തിലെ പാളിച്ച: സോളാര്‍ പാനലുകള്‍ വ്യാപകമാകുന്നുണ്ടെങ്കിലും ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള സംവിധാനമില്ല. പകല്‍ അധികം കിട്ടുന്ന വൈദ്യുതി രാത്രിയിലെ പീക്ക് ഡിമാന്‍ഡ് സമയത്ത് ഉപയോഗിക്കാന്‍ കഴിയാത്തത് സാങ്കേതിക പരാജയമാണ്.

6. സാമ്പത്തിക നഷ്ടം: വൈദ്യുതി വാങ്ങാന്‍ മാത്രം പ്രതിവര്‍ഷം 10,000 കോടി രൂപയിലധികം നമ്മള്‍ ചെലവാക്കുന്നു. ഈ തുക കൊണ്ട് കേരളത്തില്‍ തന്നെ ഉത്പാദന കേന്ദ്രങ്ങള്‍ തുടങ്ങാമായിരുന്നു. വര്‍ദ്ധിച്ചുവരുന്ന കറന്റ് ചാര്‍ജ് മൂലം വ്യവസായികള്‍ കേരളം വിട്ടുപോകുന്ന സാഹചര്യമാണുള്ളത്.

പരിഹാരം

വലിയ നിലയങ്ങള്‍: കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആണവ നിലയമോ വലിയ സോളാര്‍ പാര്‍ക്കുകളോ സ്ഥാപിക്കണം. ഇത് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ അളവ് 50% വരെ കുറയ്‌ക്കാന്‍ സഹായിക്കും.

വൈകിയ പദ്ധതികള്‍: അതിരപ്പിള്ളി, ഭൂതത്താന്‍കെട്ട് തുടങ്ങിയ ഹൈഡല്‍ പദ്ധതികള്‍ തടസ്സങ്ങള്‍ നീക്കി വേഗത്തില്‍ പൂര്‍ത്തിയാക്കണം.

സ്റ്റോറേജ് സംവിധാനങ്ങള്‍: സോളാര്‍ വൈദ്യുതി രാത്രി ഉപയോഗിക്കാന്‍ ‘ബാറ്ററി സ്റ്റോറേജ്’ സംവിധാനങ്ങള്‍ വന്‍തോതില്‍ ഏര്‍പ്പെടുത്തണം.

ദീര്‍ഘകാല കരാറുകള്‍: വിപണി വിലയിലെ മാറ്റങ്ങളില്‍ നിന്ന് രക്ഷപെടാന്‍ സ്വകാര്യ കമ്പനികളുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറഞ്ഞ നിരക്കില്‍ കരാറുകള്‍ ഉണ്ടാക്കണം.

സ്മാര്‍ട്ട് ഗ്രിഡുകള്‍: സ്മാര്‍ട്ട് മീറ്ററുകളും എനര്‍ജി എഫിഷ്യന്റ് ഉപകരണങ്ങളും നിര്‍ബന്ധമാക്കി ഊര്‍ജ്ജ പാഴാക്കല്‍ തടയണം.

44 നദികളും കടല്‍തീരവും സമൃദ്ധമായ സൂര്യപ്രകാശവുമുള്ള കേരളം വൈദ്യുതിക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളെ കാത്തുനില്‍ക്കുന്നത് ഭരണപരമായ പരാജയമാണ്. കിഫ്ബി വഴി വന്‍കിട വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ക്ക് തുടക്കമിടണമായിരുന്നു. സ്വന്തമായി വരുമാനം ഉണ്ടാക്കുന്ന പദ്ധതികള്‍ക്ക് പകരം സെസ്സ് പിരിച്ചും കടമെടുത്തും പാലം പണിയുന്നത് ബുദ്ധിയല്ല. നിതിന്‍ ഗഡ്കരിയെയും പിയൂഷ് ഗോയലിനെയും പോലുള്ള ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ നമ്മുടെ നാടിനും ആവശ്യമാണ്. ‘സ്വിച്ചിട്ടാല്‍ കറണ്ട് വരുന്നുണ്ടല്ലോ’ എന്ന മനോഭാവത്തില്‍ നിന്ന് നമ്മള്‍ മാറേണ്ടിയിരിക്കുന്നു.

Recent Posts