തിരുവനന്തപുരം: സൂര്യസ്മരണം എന്ന അനന്തപത്മനാഭസ്വാമി ക്ഷേത്രിത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ അരങ്ങേറുന്ന അത്ഭുതപ്രതിഭാസം കാണാന്‍ മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര അനന്തപത്മനാഭസ്വമി ക്ഷേത്രത്തില്‍ എത്തും. ഇതിനായി തന്റെ ഡയറിയില്‍ തീയതി കുറിച്ചെങ്കിലും കൃത്യമായ സന്ദര്‍ശനദിവസം പ്രഖ്യാപിച്ചിട്ടില്ല.
വര്‍ഷത്തില്‍ രണ്ട് തവണ സൂര്യസ്മരണം സംഭവിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വസന്ത വിഷുവുദിനത്തിന് ഈ പ്രതിഭാസം നടന്നുവെങ്കിലും വരാന്‍ കഴിയാത്തതില്‍ ആനന്ദ് മഹീന്ദ്രയ്‌ക്ക് ദുഖമുണ്ട്. എന്തായാലും അടുത്ത അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭൂമധ്യരേഖയ്‌ക്ക് നേരെ മുകളിൽ സൂര്യൻ എത്തുന്ന വിഷുവുദിനങ്ങളിൽ (Equinox) ആണ് സൂര്യസ്മരണം സംഭവിക്കുക. അസ്തമയ സൂര്യൻ ക്ഷേത്ര ഗോപുരത്തിലെ ജാലകങ്ങളിലൂടെ കൃത്യമായ ഇടവേളകളിൽ ദൃശ്യമാകുന്ന അത്ഭുതകരമായ കാഴ്ചയാണിത്. ഇവിടെ വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും ഒന്നിക്കുകയാണ്. ഇതാണ് ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ചത്.
“നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചതാണെങ്കിലും സൂര്യന്റെ ചലനം, ജ്യാമിതി, ദിശ എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവ് ഈ നിർമ്മിതിയിൽ പ്രതിഫലിക്കുന്നു. ശാസ്ത്രവും ആത്മീയതയും വേറിട്ട വഴികളല്ലായിരുന്നു എന്നതിന്റെ തെളിവാണിത്,” – മഹീന്ദ്ര കുറിച്ചു.
അനന്തൻ (ആദിശേഷൻ) എന്ന നാഗത്തിന്റെ പുറത്ത് മഹാലക്ഷ്മിയോടൊപ്പം ശയിക്കുന്ന സാക്ഷാൽ മഹാവിഷ്ണു ഭഗവാനാണ് പ്രധാനപ്പെട്ട പ്രതിഷ്ഠ. ഭഗവാന്റെ ഉഗ്രഭാവമായ തെക്കേടത്ത് നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർക്കും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠകളുണ്ട്. തമിഴ് സാഹിത്യത്തിലെ പ്രശസ്തരായ ആഴ്വാർമാർ പാടിപ്പുകഴ്‌ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നാണ് ശ്രീ പത്മനാഭസ്വാമിക്ഷേത്രം. ഏഴ് നിലകളുള്ള ഗോപുരവും 365 തൂണുകളുള്ള ഇടനാഴിയും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്ന് കൊണ്ടുവന്ന 12,008 സാളഗ്രാമങ്ങൾ കൊണ്ടാണ് പ്രധാന പ്രതിഷ്ഠ നിർമ്മിച്ചിരിക്കുന്നത്. നവഗ്രഹ മണ്ഡപത്തിന്റെ മേൽക്കൂരയിൽ കൊത്തിവെച്ചിരിക്കുന്ന ഒമ്പത് ഗ്രഹങ്ങളുടെ ശില്പങ്ങളും ജ്യോതിശാസ്ത്രത്തോടുള്ള പൗരാണികരുടെ ആദരവ് വെളിപ്പെടുത്തുന്നു.
















