ഡോ.സിമി പി. സുകുമാര്‍, ഡോ.ബീസ പി. ഭാസ്‌കര്‍ എന്നിവര്‍ എഡിറ്റ് ചെയ്ത ‘പാഠവും അധികാരവും : ബഹുസ്വരതയുടെ ആഖ്യാനങ്ങള്‍’ എന്ന കൃതി 15 പഠനങ്ങള്‍ അടങ്ങുന്നതാണ്. സംസ്‌കാരത്തിന്റെ ഭാഗമാകുന്ന വിവിധ പ്രാദേശിക ഘടകങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കൃതി സാമൂഹിക മൂല്യനിര്‍ണയത്തിലെ പുതിയ കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തുന്നു. ബഹുസ്വരത, സത്യാനന്തര കാലം മുതലായ ആശയങ്ങള്‍ കടന്നുവരാത്ത ചര്‍ച്ചകള്‍ ഇപ്പോള്‍ അക്കാദമിക് രംഗങ്ങളില്‍ വിരളമാണ്. കാലങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശബ്ദങ്ങളും മുഖ്യധാരയില്‍ ശ്രവിക്കപ്പെടണമെന്ന് ബഹുസ്വരതയുടെ വക്താക്കള്‍ പറയുന്നു. ഇത് ശരിയുമാണ്. ‘സത്യാനന്തരകാലം’ എന്നതിലൂടെ വിവക്ഷിക്കപ്പെടുന്ന കാര്യങ്ങളും നിഷേധിക്കാനാവാത്ത വാസ്തവങ്ങളാണ്. മാധ്യമങ്ങളുടെ നുണപ്രചരണങ്ങള്‍ നയിക്കുന്ന ഇപ്പോഴത്തെ സാമൂഹികാവസ്ഥ വഞ്ചനയുടെ രാഷ്‌ട്രീയമാണ് പയറ്റുന്നതെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്.
സ്റ്റീവ് ടെസിഷ് 1992-ല്‍ ‘ദ നേഷന്‍’ എന്ന മാഗസിനില്‍ ‘പോസ്റ്റ് ട്രൂത്ത്’ എന്നും 2004-ല്‍ റാല്‍ഫ് കീസ് ‘പോസ്റ്റ് ട്രൂത്ത് ഈറ’ എന്നും പ്രയോഗിച്ചതോടെ, സമകാലീന സാംസ്‌കാരിക വിശകലനത്തില്‍ പല എഴുത്തുകാരും ‘സത്യാനന്തരകാലം’ എന്ന പ്രയോഗം ആവര്‍ത്തിച്ചു. ഈ കാലത്തെ അനായാസം മനസ്സിലാക്കാന്‍ ഭാഗവത പുരാണത്തിന്റെ തുടക്കത്തില്‍ ചേര്‍ത്തിട്ടുള്ള കലികാല വര്‍ണന വായിച്ചാല്‍ മതി. കലികാലത്ത് മനുഷ്യര്‍ ജ്ഞാനവും വിവേകവും നഷ്ടപ്പെട്ട് കാപട്യവും വഞ്ചനയും ശീലമാക്കുമെന്നും, നാസ്തികന്മാര്‍ സ്വാര്‍ത്ഥലാഭത്തിനായി ക്ഷേത്രങ്ങളില്‍ അടിഞ്ഞുകൂടുമെന്നും മറ്റും ഇതില്‍ പ്രവചിക്കുന്നുണ്ട്.
സത്യവും അസത്യവും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞുപോകുന്നുവെന്നും, ശരിതെറ്റുകളുടെ മാനദണ്ഡം ശിഥിലമാകുന്നുവെന്നുമാണ് പാശ്ചാത്യരുടെ സത്യാനന്തര കാലഘട്ടത്തിന്റെ പ്രത്യേകതകളായി പറയപ്പെടുന്നത്. ഇതൊക്കെ വാസ്തവം തന്നെയാണ്. പക്ഷേ ഇവ മനഃപൂര്‍വ്വം നടപ്പാക്കപ്പെടുന്ന ഒരു അജണ്ടയാണെന്നും ഇതിനു പിന്നില്‍ ഉത്തരാധുനിക- കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളാണെന്നും പൊതുവെ തിരിച്ചറിയപ്പെടുന്നില്ല. ഉത്തരാധുനികതയുടെ ഉപജ്ഞാതാവായ ജാക്ക് ദറിദയാണ് അസത്യത്തെ സത്യത്തിനു മേല്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയ ആദ്യ ചിന്തകന്‍. പരമ്പരാഗത സംസ്‌കാരത്തില്‍ എല്ലായിപ്പോഴും സത്യം, മനീതി, നന്മ തുടങ്ങിയ ആശയങ്ങളെ അസത്യം, അനീതി, തിന്മ എന്നിവയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിച്ചതിനെതിരെ ശബ്ദമുയര്‍ത്തിയയാളാണ് ദറിദ.
ജെ.എഫ്.ലിയോത്താര്‍ഡ് എന്ന മറ്റൊരു ചിന്തകനാകട്ടെ ബൃഹദാഖ്യാനങ്ങളെ മുഴുവന്‍ തള്ളിപ്പറഞ്ഞു. കാരണം അവ സാമാന്യവല്‍ക്കരണത്തിലൂടെ ബഹുസ്വരതയെ നിഷ്പ്രഭമാക്കുന്നു. ഇതിനെ തുടര്‍ന്നാണ് കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ സ്വത്വരാഷ്‌ട്രീയം ഏറ്റെടുത്തത്. വാസ്തവത്തില്‍ ജനാധിപത്യ വ്യവസ്ഥയുള്‍ക്കൊള്ളുന്നത്രയും തോതില്‍ ബഹുസ്വരത മറ്റൊരു രാഷ്‌ട്രീയ സംവിധാനത്തിലും കാണാനാകില്ല. എന്നാല്‍ സമാന നിയമ വ്യവസ്ഥകള്‍ ഇവര്‍ക്ക് സ്വീകാര്യമല്ല. ഇവര്‍ സ്വപ്‌നം കാണുന്ന സ്ഥിതി സമത്വം നടപ്പാക്കുന്നതിനായി നിലവിലെ വ്യവസ്ഥയില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
എന്നാല്‍ ഈ കൃതിയുടെ ലക്ഷ്യം കക്ഷിരാഷ്‌ട്രീയ താല്‍പ്പര്യമല്ല. ബഹുസ്വരതയെ കേന്ദ്രീകൃതമാക്കി സംസ്‌കാരത്തിന്റെ വിവിധ തലങ്ങളെ, പ്രത്യേകിച്ച് പ്രാദേശിക ഘടകങ്ങളെ പഠനവിധേയമാക്കുന്ന അക്കാദമിക് ഗവേഷണ താല്‍പ്പര്യമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ഡോ.അര്‍ച്ചന എ.കെ. സത്യാനന്തര സാംസ്‌കാരിക നിര്‍മിതികളെക്കുറിച്ച് നിഷ്പക്ഷമായ നിലപാട് സ്വീകരിച്ചുകൊണ്ട് സമര്‍ത്ഥിക്കുന്നത്, തെറ്റായ വിവരങ്ങളുടെ വ്യാപനത്തിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും സാങ്കേതിക വിദ്യയെയും ഉപയോഗപ്പെടുത്തുന്നതിനെതിരെ ശക്തമായ നിയമങ്ങള്‍ ആഗോളതലത്തില്‍ കൊണ്ടുവരണമെന്നാണ്. ഡോ.സ്മിതാ ഡാനിയല്‍ പലായന സംസ്‌കാരത്തെ അധികരിച്ച് വ്യക്തമാക്കുന്നത്, സ്വാതന്ത്ര്യം നേടാന്‍ അല്ലെങ്കില്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് എല്ലാവിധ പലായനങ്ങളിലും അന്തര്‍ലീനമായിരിക്കുന്നത് എന്നാണ്. ആറാട്ടുപുഴ പൂരത്തെ ആസ്പദമാക്കിയുള്ള ഡോ.ആര്യ വിശ്വനാഥിന്റെ പഠനത്തില്‍, പ്രാദേശിക ആഘോഷങ്ങള്‍ ഉള്‍ക്കൊള്ളുന്നത് വിശ്വാസത്തിലധിഷ്ഠിതമായ പുരാവൃത്തങ്ങള്‍ മാത്രമല്ല, പ്രാദേശിക ചരിത്രവുമാണെന്ന വാസ്തവം വിളിച്ചോതുന്നു.
അനഘ അനില്‍കുമാര്‍ കടലോര സംസ്‌കാരത്തിന്റെ തനിമയെ സ്പര്‍ശിക്കുന്ന സോമന്‍ കടലൂരിന്റെ ‘പുള്ളിയന്‍’ എന്ന നോവലിന്റെ അവലോകനത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്, ഒരു പ്രദേശത്തിന്റെ ഭൂപ്രകൃതിയും തൊഴിലും സമുദായങ്ങളും പൊതുതാല്‍പ്പര്യങ്ങളും സംസ്‌കാരരൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നതാണ്. ജിനി എം.ടി.യുടെ പഠനം കേരളത്തിലെ ആംഗ്ലോ ഇന്ത്യക്കാരുടെ സാമൂഹിക സാംസ്‌കാരിക സ്വഭാവവും ജീവിത ശൈലിയും സംബന്ധിച്ചാകുന്നു. ഡോ. മെറിന്‍ ജോയ് വിഷയമാക്കുന്നത് മലയാള സിനിമയിലെ പ്രവാസ ആവിഷ്‌കാരങ്ങളാണ്. നഗരങ്ങളിലേക്ക് കുടിയേറുന്ന നായകന്മാരില്‍ തുടങ്ങി ഗള്‍ഫ് മേഖലയിലേക്കും മറ്റ് വിദേശങ്ങളിലേക്കുമുള്ള പ്രവാസത്തെ അവതരിപ്പിച്ച മലയാള സിനിമയുടെ ആവിഷ്‌കാര സ്വഭാവത്തെ പ്രത്യേകമായി വിലയിരുത്തുകയാണിവിടെ. മിന്നു എ.ബി.യുടെ പഠനം, കഥകളുടെ ആഖ്യാന മണ്ഡലത്തില്‍ പ്രാദേശികത അവതരിപ്പിക്കുന്നത് എപ്രകാരമാണെന്നതിനെക്കുറിച്ചാണ്. ഇതിനായി ഉദാഹരിക്കുന്നത് ഫ്രാന്‍സിസ് നൊറോണയുടെ ചില കഥകളാണ്. ഡോ. കെസിയ മേരി ഫിലിപ്പ് കേരളത്തില്‍ സ്ഥാപിതമായ വിവിധ ക്രൈസ്തവ സഭകളെ പരിചയപ്പെടുത്തുകയാണ്. ഇതില്‍ വിവിധ സഭകള്‍ സ്ഥാപിതമായതിനെക്കുറിച്ച് ചരിത്രരേഖകളെക്കാള്‍ കൂടുതലായി സഭകള്‍ സ്വയം പുലര്‍ത്തുന്ന വിശ്വാസങ്ങളെ അവലംബിച്ചാണ് അവലോകനം നടത്തുന്നത്. എം.ടി.വാസുദേവന്‍ നായരുടെ ‘നാലുകെട്ടി’ലെ പ്രാദേശിക ഭാവനകളെ ഒരു നാടിന്റെ സാംസ്‌കാരിക ആഖ്യാനമെന്ന നിലയില്‍ വിലയിരുത്തുകയാണ് ഡോ.ധന്യ എസ് പണിക്കര്‍.
കേരളത്തിന്റെ വാണിജ്യ പാരമ്പര്യത്തെ നിരീക്ഷിക്കുകയാണ് വിജിമോള്‍ വി.വിജയന്‍. എഴുത്തച്ഛനെപ്പോലുള്ള ചിലരുടെ എഴുത്ത് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് ഒരു തരം സംസ്‌കാരിക രാഷ്‌ട്രീയമാണെന്നും ‘തുഞ്ചന്‍ ഡയറ്റ്’ എന്ന വിനോയ് തോമസിന്റെ കഥ ഇത് തുറന്നുകാട്ടുന്നുവെന്നുമാണ് വിഷ്ണു രവിയുടെ പക്ഷപാതപരമായ അഭിപ്രായം. പ്രാദേശിക ചരിത്രം വ്യക്തമാക്കുന്നതാണ് ആത്മകഥകള്‍ എന്ന നിഗമനം ശരിവയ്‌ക്കുന്നതിനായി ഡോ.ലക്ഷ്മി രാധാകൃഷ്ണന്‍ ഗുപ്തന്‍ നായരുടെ ‘മാനസാ സ്മരാമി’ എന്ന ആത്മകഥ ഉദാഹരിക്കുന്നു. ‘ഐതിഹ്യമാല’യിലെ വിവിധ ഘടകങ്ങള്‍ പ്രാദേശിക സ്വത്വം വെളിവാക്കുന്നതോടൊപ്പം, അവയിലൂടെ പുരാവൃത്തങ്ങളെ പുനഃസൃഷ്ടിക്കാനും കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് സാധിച്ചിട്ടുണ്ടെന്ന നിരീക്ഷണമാണ് ഡോ.ഹരികൃഷ്ണന്റേത്. പ്രാചീന മണിപ്രവാള കാവ്യമായ വൈശിക തന്ത്രത്തില്‍ ‘ഉര്‍വരാ’ അഥവാ വിളഭൂമിക്കും കൃഷിക്കും പ്രാമാണിക സ്ഥാനം ലഭിച്ചത് പരിശോധിക്കുകയാണ് മിഥുന്‍ കെ.മണി. ക്ഷേത്രങ്ങളുടെ ചുവരുകളില്‍ കാണപ്പെടുന്ന ദൃശ്യകാവ്യങ്ങള്‍ ഏറെ പുരാവസ്തുമൂല്യമുള്ളവയാണ്, കോട്ടയം തളിയില്‍ മഹാദേവക്ഷേത്രച്ചുവരുകളിലെ അതുല്യ സൃഷ്ടികളുടെ പ്രതിഭയും ഇവയില്‍ പലതും കാലഹരണപ്പെട്ടതും ബോധ്യപ്പെടുത്തുകയാണ് പള്ളിക്കോണം രാജീവ്.
ഈ കൃതിയില്‍ ആകെ 15 പഠനങ്ങളുള്ളതില്‍ 11 എണ്ണവും വനിതകളുടേതാണ്. ഇത് സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായും കാണാവുന്നതാണ്.
പാഠവും അധികാരവും: ബഹുസ്വരതയുടെ ആഖ്യാനങ്ങള്‍
എഡി:ഡോ. സിമി
പി.സുകുമാരന്‍, ഡോ. ബീസ, പി.ഭാസ്‌കര്‍,
ക്വാണ്ടിക്
ബുക്‌സ്,
വില: 360
ഫോണ്‍: 8289816366











