കാവുകളിലും താനങ്ങളിലും അമൃതകലയായ പൂരക്കളിയുടെയും മറത്തുകളിയുടെയും നിറസാന്നിധ്യമായ കാഞ്ഞങ്ങാട് പി. ദാമോദരന്‍ പണിക്കര്‍ക്ക് കേരള പൂരക്കളി അക്കാദിയുടെ 2025ലെ പൂരക്കളി- മറത്തുകളിക്കുള്ള സമഗ്ര സംഭാവന അവാര്‍ഡ് ലഭിക്കുകയുണ്ടായി. മനസ്സു നിറയെ വസന്തോത്സവമായ പൂരക്കാലത്തിന്റെ നിറവും മണവും നിറഞ്ഞ നടനകാലത്തിന്റെ നിറപ്പകിട്ടോടെയാണ് ദാമോദരന്‍ പണിക്കരുടെ ഈ പുരസ്‌ക്കാര നിറവ്.
പ്രമുഖ സംസ്‌കൃത പണ്ഡിതനായിരുന്ന കാഞ്ഞങ്ങാട്ട് കുഞ്ഞിവീട്ടില്‍ കണ്ണനെഴുത്തച്ഛന്റെ ശിഷ്യനാണ് ദാമോദരന്‍ പണിക്കര്‍. എഴുത്തൂട് സമ്പ്രദായത്തിലാണ് കണ്ണനെഴുത്തച്ഛന്‍ കുട്ടികള്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയിരുന്നത്. കാഞ്ഞങ്ങാടിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തില്‍ ഏറെ പ്രാധാന്യമുള്ള പേരാണ് കണ്ണനെഴുത്തച്ഛന്റേത്. 1951 ല്‍ കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ ചാലില്‍ വളപ്പില്‍ അമ്പാടിയുടെയും അമ്മിണി അമ്മയുടെയും മകനായി ജനിച്ച പണിക്കര്‍ സ്‌കൂള്‍ പഠനത്തിനുശേഷമാണ് സംസ്‌കൃതവും പൂരക്കളി സാഹിത്യവും ജ്യോതിഷവും പഠിച്ചത്. പതിനെട്ടാം വയസ്സില്‍ പാണപ്പുഴ ഒറവങ്കര ക്ഷേത്രത്തിലാണ് പൂരക്കളി അരങ്ങേറ്റം നടത്തിയത്. സാഹിത്യം, തര്‍ക്കശാസ്ത്രം, കാവ്യം, നാട്യശാസ്ത്രം, വേദാന്തം, അലങ്കാരം, ജ്യോതിഷം തുടങ്ങിയ ഭാഷാ മേഖലകളില്‍ പഠനം നടത്തി.
ശിരോമണി കുഞ്ഞിക്കോരന്‍ പണിക്കര്‍, കൊടക്കാട് മാധവന്‍ നമ്പൂതിരി, വിദ്വാന്‍ ഒ.കെ. മുന്‍ഷി, രാമന്തളി കൃഷ്ണന്‍ പണിക്കര്‍, പയ്യന്നൂര്‍ എ.കെ.പി, സി.എച്ച്.സുരേന്ദ്രന്‍ നമ്പ്യാര്‍ എന്നിവരായിരുന്നു പ്രധാന ഗുരുക്കന്മാര്‍. ഇരുപത്തിയഞ്ചാം വയസ്സില്‍ ഭക്തകവി ടി. എസ്. തിരുമുമ്പിന്റെ കയ്യില്‍ നിന്നാണ് പൂരക്കലയ്‌ക്കുള്ള പട്ടും വളയും വാങ്ങിയത്. തൃക്കരിപ്പൂര്‍ കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രത്തിന്റെ വകയായിരുന്നു ഈ പുരസ്‌ക്കാരം. നാല്പ്പത്തി രണ്ടാംവയസ്സില്‍ മറത്തുകളി രംഗത്തെ പരമോന്നത ബഹുമതിയായ പട്ടും വളയും നല്‍കി നീലേശ്വരം നാഗച്ചേരി ഭഗവതി ക്ഷേത്രം ആദരിച്ചു. കലോത്സവങ്ങളില്‍ സംസ്‌കൃത കലകളുടെ വിധികര്‍ത്താവായിരുന്നു ഇരുപത്തിയഞ്ച് വര്‍ഷക്കാലം ദാമോദരന്‍ പണിക്കര്‍. പാരലല്‍ കോളജുകളില്‍ സംസ്‌കൃത അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. ശ്രദ്ധേയനായ ആധ്യാത്മിക പ്രഭാഷകന്‍ കൂടിയാണ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ നാല്പത്തിയേഴു ക്ഷേത്രങ്ങളില്‍ പൂരക്കളിയും മറത്തുകളിയും അവതരിപ്പിച്ചിട്ടുണ്ട്. ഏത് വേദിയിലും പ്രഭാഷണം ഒരു കലയായി കൊണ്ടു നടന്നു. പൂരക്കലയും രാഷ്‌ട്രീയവും കലയും സാഹിത്യവും നാടകവും കബഡിയും സമന്വയിപ്പിച്ച ജീവിത രീതിയാണ് സ്വീകരിച്ചത്.
ആദ്യ കാലത്ത് ദീപ ആര്‍ട്സ് എന്ന പേരില്‍ കൊമേഴ്സ്യല്‍ ആര്‍ട്സിലും ചിത്രകലയിലും സജീവമായിരുന്നു. കാഞ്ഞങ്ങാട് നവകേരളയുടെ നിരവധി നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി നാടക അരങ്ങുകളെ ധന്യമാക്കി. ക്ഷേത്രങ്ങളുടെയും ക്ഷേത്രകലകളുടെയും ഉന്നതിക്കും നവോത്ഥാനത്തിനും വേണ്ടി ഏറെ പ്രയത്നിക്കുന്ന വ്യക്തിത്വം കൂടിയാണ് കാഞ്ഞങ്ങാട് ദാമോദരന്‍ പണിക്കര്‍. 2001 ല്‍ കേരള സംഗീത നാടക അക്കാദമി സാരസ്വത പുരസ്‌ക്കാരം നല്‍കി. 2010 ല്‍ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ഫെല്ലോഷിപ്പും ലഭിച്ചു. പ്രസിദ്ധ ചരിത്രകാരന്‍ ഡോ. കെ. കെ. എന്‍. കുറുപ്പിന്റെ നേത്യത്വത്തില്‍ വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ പ്രഥമ പൂമാലിക പുരസ്‌ക്കാരം ലഭിച്ചതും ദാമോദരന്‍ പണിക്കര്‍ക്കു തന്നെയാണ്.

2014 ല്‍ ശ്രീ ശങ്കര ജയന്തി മഹോത്സവത്തോടനുബന്ധിച്ച് കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ പ്രബന്ധം അവതരിപ്പിച്ചു. പല ഘടകങ്ങളിലായി മറത്തുകളി പരിഷത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. 2019 ല്‍ കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവില്‍ മറത്തുകളി രംഗത്ത് അമ്പത് വര്‍ഷം പിന്നിട്ട വേളയില്‍ പവിത്രമോതിരം അണിയിച്ച് ആദരിച്ചു. പൂരക്കളിയെയും മറത്തുകളിയെയും കുറിച്ച് സ്വന്തമായി രചിച്ച സമഗ്ര പഠനങ്ങള്‍, പുതിയ പൂരമാലകള്‍, വന്ദന ശ്ലോകങ്ങള്‍, പൂമാലക്കാവിലെ പൂരോത്സവം എന്ന പ്രശസ്ത കവിത ഉള്‍പ്പെടെയുള്ള കവിതകള്‍ എന്നിവ ചേര്‍ത്ത് വളരെ ബൃഹത്തായ ഒരു ഗ്രന്ഥം തയ്യാറാവുന്നതിന്റെ തിരക്കിലാണ്. 2028 ല്‍ പ്രസിദ്ധീകരിക്കും. പൂരക്കളിയെയും മറത്തുകളിയെയും കുറിച്ച് ദാമോദരന്‍ പണിക്കര്‍ എഡിറ്റ് ചെയ്ത മറ്റൊരു ഗ്രന്ഥത്തിന്റെ പുനഃപ്രസിദ്ധീകരണവും ഉണ്ടാവും.
സതീഷ് പൊതുവാള്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനുവേണ്ടി സംവിധാനം ചെയ്ത മലബാര്‍ മാന്വലിന്റെ കാസര്‍കോടന്‍ ഭാഗത്തിലും, കേളീപാത്രത്തിലെ ശിവാംശത്തെ ആധാരമാക്കി പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത് കാഞ്ഞങ്ങാട് ചിത്രീകരിച്ച കര്‍മയോഗിയെന്ന സിനിമയിലും സുപ്രധാന കഥാപാത്രങ്ങളെയാണ് ദാമോദരന്‍ അവതരിപ്പിച്ചത്. ഉത്തരദേശത്തിന്റെ മാത്രം മാതൃകലയും അമൃതകലയുമായിരുന്ന പൂരക്കളിയെ യുവജനോത്സവ വേദികളില്‍ മത്സര ഇനമാക്കി അവതരിപ്പിക്കുന്നതിലും ജനകീയമാക്കുന്നതിലും ദാമോദരന്‍ പണിക്കര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ഇന്ന് വടക്കന്‍ കേരളം വിട്ട് പൂരക്കളി തിരുകൊച്ചി വരെ എത്തിക്കുന്നതില്‍ ദാമോദരന്‍ പണിക്കരും ശിഷ്യന്മാരും വഹിച്ച പങ്ക് പൂരക്കളി ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
കാലത്തിന്റെ കഠിനപാതകള്‍ താണ്ടിയാണ് ദാമോദരന്‍ പണിക്കര്‍ കലയുടെയും സംസ്‌ക്കാരത്തിന്റെയും സോപാനത്തിങ്കലെത്തിയത്. കലയിലും ജീവിതത്തിലും ഒരു സ്നേഹസമന്വയമാവുകയും ചെയ്തു. കലയിലും കായിക കലയിലും പൂരക്കലയിലും പകരംവയ്‌ക്കാനാവാത്ത വ്യക്തിയും പ്രസ്ഥാനവുമായി സ്വയം മാറി. സജീവമായിരുന്ന രാഷ്‌ട്രീയ ജീവിതം മാറ്റിവച്ച് കലയ്‌ക്കുവേണ്ടി സ്വയം സമര്‍പ്പിതമായ ജീവിതമായി. ഈ രംഗത്തെ മറ്റ് കലാകാരന്മാര്‍ക്ക് മാതൃകയായി. 2029 വരെ പൂരക്കളി- മറത്തുകളി രംഗത്ത് വിവിധ പ്രദേശത്തെ ക്ഷേത്രങ്ങളില്‍ കളിക്കാമെന്നുള്ള വാക്ക് പാലിച്ചുകൊണ്ട് ദാമോദരന്‍ പണിക്കര്‍ പൂരക്കലയില്‍ നിന്ന് വിരമിക്കുകയാണ്. എഴുപത്തിയേഴാം വയസ്സില്‍ തൃക്കരിപ്പൂര്‍ കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രത്തില്‍ നിന്ന് വിരമിക്കാനാണ് പൂരക്കളിയുടെയുടെയും മറത്തുകളിയുടെയും ഈ ഉപാസകന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ അനുഷ്ഠാന കലയെ ആദരിക്കുന്നവര്‍ക്കും ആസ്വാദകര്‍ക്കും അത്ര പെട്ടെന്ന് അരങ്ങൊഴിയാന്‍ വിട്ടുകൊടുക്കാന്‍ മനസ്സുണ്ടാവില്ല. ദാമോദരന്‍ പണിക്കരുടെ പ്രായത്തെയും കലാപ്രയത്നങ്ങളെയും നമ്മള്‍ ഏറെ മാനിക്കേണ്ടിയിരിക്കുന്നു, മനസ്സിലാക്കേണ്ടിയിരിക്കുന്നു. കലയുടെ സകലദേവകളെയും ധ്യാനിച്ചുകൊണ്ട്, പൂരക്കളിയെന്ന അനുഷ്ഠാനകലയുടെ പേരും പെരുമയും മറ്റ് നാടുകളിലും പരക്കുമെന്ന വിശ്വാസത്തോടെ ഭഗവതി കാവുകളിലും താനങ്ങളിലും ഇപ്പോഴും പൂരക്കളിയിലും മറത്തുകളിയിലും ശരീരംകൊണ്ടും ശാരീരം കൊണ്ടും സജീവം തന്നെയാണ് കാഞ്ഞങ്ങാട്ട് ദാമോദരന്‍ പണിക്കര്‍.











