Kerala

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

നാട്ടിക നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥിയായ സി.സി. മുകുന്ദന് നാമനിര്‍ദേശികപത്രികസമര്‍പ്പണത്തിന് സാന്നിധ്യമായി എത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നാട്ടിക: നാട്ടിക നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥിയായ സി.സി. മുകുന്ദന് നാമനിര്‍ദേശികപത്രികസമര്‍പ്പണത്തിന് സാന്നിധ്യമായി എത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

ശനിയാഴ്ച വരണാധികാരിക്ക് മുൻപിൽ നാമനിർദ്ദേശപത്രിക സമർപ്പിയ്‌ക്കുമ്പോള്‍ ബിജെപി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിന്‍ ജേക്കബ്ബും ഉണ്ടായിരുന്നു.

നാട്ടികയില്‍ സിപിഐ എംഎല്‍എ ആയിരുന്നു സി.സി. മുകുന്ദന്‍. എംഎല്‍എ എന്ന നിലയില്‍ ആത്മാര്‍ത്ഥതയുടെ ആള്‍രൂപം ആയിരുന്നു. അമ്പത് വര്‍ഷക്കാലം സിപിഐയില്‍ പ്രവര്‍ത്തിച്ച സി.സി. മുകുന്ദന്‍ പല നിര്‍ബന്ധങ്ങള്‍ ഉണ്ടായിട്ടും അഴിമതിക്ക് കൂട്ടുനിന്നില്ല. സമ്പന്നര്‍ക്ക് പലകാര്യങ്ങളും ചെയ്തുകൊടുത്ത് ഫണ്ട് പിരിക്കാന്‍ സിപിഐ നിര്‍ബന്ധിച്ചിരുന്നെന്നും അതിന് വഴങ്ങാത്തതോടെയാണ് താന്‍ പാര്‍ട്ടി വിരുദ്ധനായതെന്നും സി.സി. മുകുന്ദന്‍ തുറന്നടിച്ചിരുന്നു. മുകുന്ദന്റെ ആത്മാര്‍ത്ഥമായ രാഷ്‌ട്രീയപ്രവര്‍ത്തനം ഇപ്പോള്‍ ദല്‍ഹിയിലെ ബിജെപി നേതാക്കള്‍ക്കും സുപരിചിതമാണ്. അതുകൊണ്ടാണ് മുകുന്ദന്റെ പത്രികാസമര്‍പ്പണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി എത്തിയത്.

എംഎല്‍എ ആയിരുന്നിട്ട് കൂടി ചോര്‍ന്നൊലിയ്‌ക്കുന്ന വീടായിരുന്നു സി.സി. മുകുന്ദന്‍റേത്. അവിടെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കാല്‍വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ മുകുന്ദന്‍ അന്ന് പത്രങ്ങള്‍ വലിയ വാര്‍ത്തയായി. അതേ സമയം എംഎല്‍എ ഫണ്ട് കൃത്യമായി നാട്ടിക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി വിനിയോഗിച്ച എംഎല്‍എ കൂടിയാണ് അദ്ദേഹം.

അതിന് ഉദാഹരണമാണ് മിക്ക ബസ് സ്റ്റോപ്പുകളിലും മികച്ച രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍. റോഡുകളും മികച്ച ഗുണനിലവാരത്തിലാണ് പണിതത്. തനിക്ക് പകരം ഇക്കുറി ഗീതാഗോപിയെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കാന്‍ തുനിഞ്ഞതോടെയാണ് സി.സി. മുകുന്ദന്‍ ഉടക്കിയത്. ഗീതാഗോപിയുടെത് പേയ്‌മെന്‍റ് സീറ്റാണെന്നായിരുന്നു സി.സി. മുകുന്ദന്റെ വാദം. പണം പിരിച്ചുനല്‍കാന്‍ കഴിവുള്ളതാണ് ഗീതാഗോപിയുടെ യോഗ്യതയെന്നും മുന്‍പ് എംഎല്‍എ ആയിരുന്നപ്പോള്‍ മോശം പ്രകടനം കാഴ്ചവെച്ചവരാണെന്നും സി.സി. മുകുന്ദന്‍ പറയുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഗീതാ ഗോപിയ്‌ക്കെതിരെ വലിയ തോതില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “2016 ൽ CPI നേതാവ് ഗീതാ ഗോപി തിരഞ്ഞെടുപ്പ് സത്യവാഗ്മൂലത്തിൽ 10000 രൂപയും ഒരു വീടും അതിരിക്കുന്ന സ്ഥലവും മാത്രമാണ് സ്വത്തായി കാണിച്ചിരുന്നത്. 2017 ൽ മകളുടെ കല്യാണം ആർഭാടമായി നടത്തുന്നു. ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയാവുന്നു. അംബാനിയുടെ മകന്റെ ആഡംബര വിവാഹത്തിന് എതിരെ വാ തുറന്ന ബിനോയ് വിശ്വം പക്ഷെ ഗീതാഗോപിയുടെ മകളുടെ ആഡംബരക്കല്യാണത്തെക്കുറിച്ച് മൗനവ്രതം പാലിക്കുകയായിരുന്നു. ഒറ്റ വർഷം കൊണ്ട് സ്വത്ത് പലമടങ്ങ് വർദ്ധിപ്പിക്കാൻ കഴിവുള്ള ആ അത്ഭുത വ്യക്തി ഇത്തവണയും നാട്ടികയിൽ മത്സരിക്കുന്നുണ്ട്. ” .ഏതാണ്ട് സി.സി. മുകുന്ദന്റെ ആരോപണത്തെ ശരിവെയ്‌ക്കുന്ന തരത്തിലായിരുന്നു ഈ പോസ്റ്റ്.

2011ലും 2016ലും നാട്ടികയില്‍ നിന്നും ഇടതുപക്ഷ ടിക്കറ്റില്‍ ജയിച്ച് എംഎല്‍എ ആയ വനിതാനേതാവാണ് ഗീതാ ഗോപി. എന്നാല്‍ 2021ല്‍ ആണ് സിസി മുകുന്ദന്‍ ജയിച്ചു. അന്ന് എതിരാളിയായ കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ ലാലൂരിനെ 28000 വോട്ടുകള്‍ക്കടുത്ത് മലര്‍ത്തിയടിച്ച നേതാവാണ് സി.സി. മുകുന്ദന്‍. 2026ല്‍ സുനില്‍ ലാലൂര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അതിനാല്‍ പ്രധാനപോര് സിസി മുകുന്ദനും ഗീതാഗോപിയും തമ്മിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തമ്മിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവിടെ എന്‍ഡിഎയ്‌ക്ക് വേണ്ടി സ്ഥിരമായി ബിഡിജെഎസ് ആണ് മത്സരിച്ചിരുന്നത്. തരക്കേടില്ലാതെ ബിഡിജെഎസ് വോട്ട് അവര്‍ പിടിച്ചിരുന്നു. 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടിവി ബാബു 33,650 വോട്ടുകള്‍ പിടിച്ചിരുന്നു. 2021ല്‍ ആകട്ടെ ബിഡിജെഎസിന്റെ ലോചനന്‍ അമ്പാട്ട് ഇത് 33,761 വോട്ടുകളായി ഉയര്‍ത്തി. ഈ അടിസ്ഥാന ബിജെപി വോട്ടുകള്‍ക്ക് പുറമെ പ്രതിച്ഛായ വോട്ടുകളും പിണറായി സര്‍ക്കാരിനെതിരായ വോട്ടുകളും ചേരുമ്പോള്‍ അത് സിസി മുകുന്ദന്റെ വിജയമായി മാറുമെന്നാണ് കണക്ക് കൂട്ടുന്നത്.

എന്തായാലും നാട്ടികയില്‍ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മാത്രല്ല, നാട്ടികയില്‍ തീരദേശ മത്സ്യത്തൊഴിലാളികള്‍ക്കിടയിലും പാര്‍ട്ടി ശക്തിപ്പെട്ടിരിക്കുകയാണ്. നാമനിര്‍ദേശപത്രികാസമര്‍പ്പണത്തില്‍ ചേർപ്പ് മണ്ഡലം പ്രസിണ്ടൻ്റ് ശ്രീരജ്, നാട്ടിക മണ്ഡലം പ്രസിണ്ടൻ്റ് റിനി കൃഷ്ണപ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

Recent Posts