ന്യൂദൽഹി: മാർച്ച് 16-ന് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഇന്ത്യ മാനുഷികമായ നടപടി സ്വീകരിച്ചു. പരിക്കേറ്റവരുടെ വൈദ്യചികിത്സയ്‌ക്കും വേഗത്തിലുള്ള വീണ്ടെടുക്കലിനും സഹായിക്കുന്നതിനായി ഇന്ത്യൻ സർക്കാർ 2.5 ടൺ അടിയന്തര മരുന്നുകൾ, മെഡിക്കൽ സാധനങ്ങൾ, കിറ്റുകൾ, ഉപകരണങ്ങൾ എന്നിവ കാബൂളിലേക്ക് അയച്ചു.
ഇന്ത്യ അഫ്ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഈ ദുഷ്‌കരമായ സമയത്ത് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകുന്നത് തുടരുമെന്നും കേന്ദ്ര സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, മാർച്ച് 16 ന് രാത്രി അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഒമിദ് ഡ്രഗ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിൽ പാകിസ്ഥാൻ നടത്തിയ ബോംബാക്രമണത്തെ ഇന്ത്യ ചൊവ്വാഴ്ച അപലപിച്ചു പ അതിനെ ക്രൂരവും മനുഷ്യത്വരഹിതവും എന്ന് വിശേഷിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇത്തരത്തിൽ വിശേഷിപ്പിച്ചത്.
പാകിസ്ഥാൻ നടത്തിയത് ഹീനമായ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം
പാകിസ്ഥാന്റെ ഈ ഹീനമായ ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനു നേരെയുള്ള വ്യക്തമായ ആക്രമണമാണെന്നും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്‌ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പാകിസ്ഥാന്റെ തുടർച്ചയായ അശ്രദ്ധമായ പെരുമാറ്റത്തെയും അതിർത്തി കടന്നുള്ള അക്രമങ്ങളിലൂടെ ആഭ്യന്തര പരാജയങ്ങൾ മറച്ചുവെക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















