മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയെന്നത് അമേരിക്കയുടെ ശീലമാണ്. ലോകം അടക്കി ഭരിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്ക, അതിനു കൂട്ടുനില്‍ക്കാത്തവരെയും വിമര്‍ശിക്കുന്നവരെയും പലതരത്തില്‍ ഉപദ്രവിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യും. ഇതിനുവേണ്ടി കള്ളക്കഥകള്‍ മെനയാനും, കുപ്രചാരണങ്ങള്‍ നടത്താനും മടിയില്ല. അമേരിക്കയില്‍ ഏത് രാഷ്‌ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാലും അപഹാസ്യമായ ഈ രീതി തുടര്‍ന്നുകൊണ്ടിരിക്കും. അമേരിക്കന്‍ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമ്മിഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഭാരതത്തെ കുറ്റപ്പെടുത്തിക്കൊണ്ട് നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ഇതിന്റെ ഭാഗമാണ്. ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയും സന്നദ്ധ സംഘടനയുമായ ആര്‍എസ്എസിനും, ഭാരതത്തിന്റെ രഹസ്യാന്വേഷണ സംഘടനയും ‘റോ’എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നതുമായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനും അമേരിക്കന്‍ ഭരണകൂടം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് യുഎസ് മതകാര്യ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്ന ഭാരതത്തെ പ്രത്യേകം ആശങ്കയോടെ കാണേണ്ട രാജ്യങ്ങളിലൊന്നായി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹിന്ദു ദേശീയവാദികള്‍ മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണെന്ന പഴകി ദ്രവിച്ച ആരോപണം ഒരിക്കല്‍ക്കൂടി ഈ സംഘടന പൊടിതട്ടിയെടുത്തിരിക്കുന്നു.
2025ല്‍ ഭാരതത്തില്‍ മതസ്വാതന്ത്ര്യം വല്ലാതെ മോശമായത്രേ. ഊതിവീര്‍പ്പിച്ചതും ദുരുപദിഷ്ടവുമായ ഈ ആരോപണത്തിന് പിന്‍ബലം നല്‍കാന്‍ ചില സംഭവങ്ങള്‍ തെരഞ്ഞെടുത്ത് റിപ്പോര്‍ട്ടില്‍ കുത്തിത്തിരുകുകയും ചെയ്തിരിക്കുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ യുഎപിഎ, വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടം, പൗരത്വം സംബന്ധിച്ച സിഎഎ, എന്‍ആര്‍സി എന്നിവ കൊണ്ടുവന്നിരിക്കുന്നതെന്നും യുഎസ് സംഘടന കുറ്റപ്പെടുത്തുന്നു.
അമേരിക്കന്‍ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമ്മിഷന്റെ അതിരുവിട്ടുള്ള നടപടിയെ ഭാരത സര്‍ക്കാര്‍ ശക്തമായി വിമര്‍ശിച്ചിരിക്കുന്നു. ഈ സംഘടനയുടെ നിഗമനങ്ങളെയും ശിപാ
ര്‍ശകളെയും പൂര്‍ണ്ണമായും നിരസിക്കുന്നുവെന്ന് ഭാരത വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പ്രസ്താവിച്ചു. സ്ഥാപിത താല്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടന വര്‍ഷങ്ങളായി ഭാരതത്തിലെ കാര്യങ്ങളെക്കുറിച്ച് വളച്ചൊടിച്ച ചിത്രം അവതരിപ്പിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
രാഷ്‌ട്രീയ പ്രേരിതവും പക്ഷപാതപരവുമായ വിവരണത്തെ ഭാരതം കര്‍ശനമായി തള്ളിക്കളയുകയാണെന്നും, ഇത് വസ്തുനിഷ്ഠമല്ലാത്തതും സംശയാസ്പദവുമായ ഉറവിടങ്ങളെയും ആശയപരമായ ആഖ്യാനങ്ങളെയും ആശ്രയിച്ചുള്ളതാണെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഇത്തരം തെറ്റായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ഈ സംഘടനയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്നതാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന നിയമപ്രാബല്യമില്ലാത്ത സംഘടനയാണിത്. ഇതിന്റെ നിഗമനങ്ങളും ശിപാര്‍ശകളും അംഗീകരിക്കാനുള്ള യാതൊരു ബാധ്യതയും അമേരിക്കന്‍ ഭരണകൂടത്തിനില്ല.
ഭാരതത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമാണ് ഈ സംഘടന നടത്തുന്നത്. സാമ്രാജ്യത്വ താല്പര്യത്തിന് വിടുപണി ചെയ്യുന്ന മതശക്തികളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലിരുന്നുകൊണ്ട് ഇതൊക്കെ പറയാന്‍ ഈ സംഘടനയ്‌ക്ക് യാതൊരു അര്‍ഹതയുമില്ല. പരിഷ്‌കാര നാട്യങ്ങള്‍ക്കപ്പുറം വംശവെറിയുടെ നാടാണ് അമേരിക്ക. കറുത്തവരെ അങ്ങേയറ്റം മോശക്കാരായി കാണുന്ന രീതിക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. അമേരിക്കയിലെ ഹിന്ദു ക്ഷേത്രങ്ങളിലുണ്ടായ ആക്രമണങ്ങളും, ഭാരത വംശജര്‍ക്കെതിരായ ഭീഷണികളും നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇതേക്കുറിച്ച് യാതൊന്നും മിണ്ടാതെയാണ് മതസ്വാതന്ത്ര്യത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും പേരുപറഞ്ഞ് ഭാരതത്തിനുമേല്‍ കുതിരകേറുന്നത്.
ഭാരതം സ്വതന്ത്ര പരമാധികാര രാഷ്‌ട്രമാണ്. ഏതെങ്കിലും അധീശ ശക്തിയുടെ താളത്തിനു തുള്ളുന്ന ബനാന റിപ്പബ്ലിക് അല്ല. മറ്റ് ഏതൊരു രാജ്യത്തേക്കാളും ജനാധിപത്യവും നിയമവാഴ്ചയും നിലനില്‍ക്കുന്ന രാജ്യവുമാണ്. രാജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തി ഒരു നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ഏതെങ്കിലും വിദേശ ശക്തിയുടെ സര്‍ട്ടിഫിക്കറ്റ് അതിന് ആവശ്യമില്ല. ഈ സംഘടനയില്‍ അഭിമാനിക്കുന്നവരാണ് ഒരു പതിറ്റാണ്ടിലേറെയായി ഭാരതം ഭരിക്കുന്നത്. ഈ രാജ്യത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. ബഹുസ്വരത ശരിയായ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന ഭാരതത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ പരിരക്ഷയുമുണ്ട്. ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് രക്ഷകരാവാന്‍ നോക്കുന്നവര്‍ വെറുതെ സമയം കളയുകയാണ്.
















