ഇന്ത്യ ദേശീയ സുരക്ഷയുടെയും അതിർത്തി പ്രതിരോധത്തിന്റെയും കാര്യത്തിൽ നിർണായക ഘട്ടത്തിലാണ്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്‌സ് (PLARF), പാകിസ്ഥാന്റെ പുതുതായി രൂപീകരിച്ച ആർമി റോക്കറ്റ് ഫോഴ്‌സ് കമാൻഡ് (ARFC) എന്നിങ്ങനെ ശത്രുരാജ്യങ്ങൾ അവരുടെ സൈനിക ആയുധശേഖരം സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, ഭാരതത്തിനും ഇന്റഗ്രേറ്റഡ് റോക്കറ്റ് ഫോഴ്‌സ് (IRF) സൃഷ്ടിക്കേണ്ടത് നിർണായകമായ ആവശ്യമാണെന്ന അഭിപ്രായങ്ങൾ ഉയർന്നു കഴിഞ്ഞു.
2021-ൽ അന്തരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ആദ്യമായി നിർദ്ദേശിച്ച ഈ സമർപ്പിത കമാൻഡ്, ആണവ ഇതര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളെ ഒരു കുടക്കീഴിൽ സംയോജിപ്പിക്കും.നിലവിൽ കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ആണവ ഇതര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ ഏകോപനം തീരുമാനമെടുക്കൽ വേഗത്തിലാക്കുകയും ആണവയുദ്ധത്തിന്റെ പരിധി കടക്കാതെ സുരക്ഷിതമായ ദൂരത്തിൽ നിന്ന് വളരെ കൃത്യമായ ആക്രമണങ്ങൾ നടത്താൻ അനുവദിക്കുകയും ചെയ്യും.
രണ്ട് ആണവായുധ എതിരാളികളിൽ നിന്നുള്ള സുരക്ഷാ വെല്ലുവിളികളെ നേരിടുന്ന ഇന്ത്യയ്‌ക്ക്, സാധ്യതയുള്ള പ്രാദേശിക സംഘർഷങ്ങൾക്കോ അതിർത്തിയിലെ സംഘർഷങ്ങൾക്കോ അനുയോജ്യമായ സൈനിക ഓപ്ഷനുകൾ ആവശ്യമാണ്.സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് കൈകാര്യം ചെയ്യുന്ന ഒരു സുപ്രധാന സുരക്ഷാ സംവിധാനമായി മാത്രമാണ് ഇപ്പോൾ ആണവ ആയുധശേഖരം തുടരുന്നത്.
റോക്കറ്റ് ഫോഴ്സ് ഒരു പരിമിതമായ യുദ്ധത്തിലോ അതിർത്തി കടന്നുകയറ്റത്തിലോ ശത്രു അടിസ്ഥാന സൗകര്യങ്ങൾ, കമാൻഡ് സെന്ററുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവയിൽ കൃത്യവും വിനാശകരവുമായ ആക്രമണങ്ങൾ നടത്താനുള്ള കഴിവും നൽകുന്നു. ബ്രഹ്മോസ് , പ്രളയ്, അഗ്നി , നിർഭയ് തുടങ്ങി ഇന്ത്യയുടെ മിസൈലുകൾ ഒറ്റ ഫോഴ്സിന്റെ അധീനതയിൽ വരികയും, ദ്രുതഗതിയിൽ ആക്രമിക്കുകയും ചെയ്താൽ പിന്നെ പാകിസ്ഥാൻ എന്ന രാഷ്‌ട്രം പോലും ഭൂപടത്തിൽ ഉണ്ടാകില്ലെന്നതും വ്യക്തം.
















