തൃശൂർ: ക്ഷണിക്കാത്ത ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ ഉപയോഗിച്ചതായി പരാതി. തൃശൂർ ഏങ്ങണ്ടിയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടന ചടങ്ങിലാണ് സുരേഷ് ഗോപിക്ക് ക്ഷണം ലഭിക്കാതിരുന്നത്. ഇതുവരെയും പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി പരിപാടിക്ക് ക്ഷണിക്കാതെ സുരേഷ് ഗോപിയുടെ പേരും ചിത്രവും ഉപയോഗിച്ച് നോട്ടീസ് ഇറക്കാറുണ്ട്. പരിപാടി നടക്കുമ്പോൾ നിങ്ങളുടെ കേന്ദ്രമന്ത്രി എവിടെ, നിങ്ങളുടെ എം പി എവിടെയെന്ന് എം എൽ എമാരും സംസ്ഥാന മന്ത്രിമാർ ചോദിക്കുകയും ചെയ്യും. ഈ നാടകത്തിന്റെ തുടർച്ചയെന്നോണമാണ് പുതിയ നോട്ടീസും. സുരേഷ് ഗോപി തൃശൂരിൽ നിന്നും ജയിച്ച് എംപി ആയതിന് ശേഷമാണ് മറ്റ് പാർട്ടിക്കാർ ഈ തന്ത്രം ഉപയോഗിച്ച് തുടങ്ങിയത്.
പ്രധാനമായും സിപിഎം കേന്ദ്രങ്ങളിൽ നിന്നുമാണ് ഇത്തരം നാടകങ്ങൾ കൂടുതലായും വരുന്നത്. മന്ത്രിമാരായ കെ. രാജനും, ആർ ബിന്ദുവും പങ്കെടുക്കുന്ന പരിപാടികളിലാണ് ഇത്തരം നോട്ടീസുകൾ ഇറക്കുന്നത്. ഏങ്ങണ്ടിയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന്റെ പരിപാടിയിൽ സുരേഷ് ഗോപിയുടെ പേരുണ്ടെന്ന് പ്രാദേശിക ബിജെപി നേതാക്കൾ അറിയിച്ചപ്പോഴാണ് കേന്ദ്ര മന്ത്രിയുടെ ഓഫീസ് വിവരം അറിയുന്നത്. തുടർന്ന് തഹസിൽദാരുമായി ബന്ധപ്പെട്ടപ്പോൾ ഇന്ന് രാവിലെ നോട്ടീസ് ഓഫീസിൽ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു.
















