സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ‘പ്രോജക്ട് രണജിത്’ വികസനത്തിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് . നിലവിൽ സൈന്യത്തിലുള്ള പഴക്കമേറിയ ടി-72 അജയ ടാങ്കുകൾക്ക് പകരമായി, ഭാവിയിലെ യുദ്ധമുഖങ്ങളിൽ ഇന്ത്യൻ കവചിത സേനയുടെ നട്ടെല്ലായി ഫ്യൂച്ചർ റെഡി കോംബാറ്റ് വെഹിക്കിൾ (FRCV) മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശത്രുക്കളുടെ മിസൈലുകളെ തകർക്കാൻ ശേഷിയുള്ള 360 ഡിഗ്രി ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റം (APS) ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ, ടാങ്കിന് ഉള്ളിലിരുന്നു തന്നെ പുറംഭാഗം പൂർണ്ണമായും കാണാൻ സഹായിക്കുന്ന അത്യാധുനിക സെൻസറുകളും ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ‘സീ ത്രൂ’ സാങ്കേതിക വിദ്യയും ഇതിൽ സജ്ജീകരിക്കും.
ഇന്ത്യൻ അതിർത്തിയിലെ മലനിരകളിൽ കനത്ത ഭാരമുള്ള ടാങ്കുകൾ പ്രവർത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ഉയർന്ന പ്രദേശങ്ങളിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒരു ‘മീഡിയം വെയിറ്റ്’ പ്ലാറ്റ്ഫോമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഏകദേശം 55 ടൺ ഭാരമുള്ള ഈ ടാങ്കിൽ നാല് സൈനികർക്ക് ഒരേസമയം പ്രവർത്തിക്കാം. 120 എംഎം അല്ലെങ്കിൽ അതിൽ കൂടുതലോ വലിപ്പമുള്ള പ്രധാന പീരങ്കിയാകും ഇതിലുണ്ടാവുക. മിനിറ്റിൽ ആറ് മുതൽ എട്ട് തവണ വരെ ആർട്ടിലറി ഷെല്ലുകളെ വിക്ഷേപിക്കാൻ ഇതിന് സാധിക്കും. കൂടാതെ, 15 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഡ്രോണുകളോ ഗൈഡഡ് മിസൈലുകളോ ഉപയോഗിക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും.
ടാങ്കിലെ ഡ്രോൺ സംവിധാനങ്ങൾ പ്രധാനമായും ‘ഓൺബോർഡ് നെസ്റ്റ്’ (Onboard Nest) എന്ന പ്രത്യേക സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ശത്രുക്കളുടെ സ്ഥാനങ്ങൾ നേരിട്ട് കാണാൻ കഴിയാത്ത സാഹചര്യങ്ങളിൽ (Beyond-line-of-sight), ഈ ഡ്രോണുകൾ ഉപയോഗിച്ച് ആ പ്രദേശം നിരീക്ഷിക്കാനും ശത്രുക്കളെ കണ്ടെത്താനും ടാങ്കിലെ സൈനികർക്ക് സാധിക്കും. നിരീക്ഷണത്തിന് പുറമെ, ശത്രു ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഗൈഡഡ് മിസൈലുകളോ ഡ്രോണുകളോ ആയി ഇവ പ്രവർത്തിക്കുന്നു.
1,500 കുതിരശക്തിയുള്ള ശക്തമായ എഞ്ചിനാണ് ഇതിൽ ഉപയോഗിക്കുക. ഇതിനുള്ള എൻജിൻ തദ്ദേശീയമായി വികസിപ്പിക്കുന്ന പദ്ധതി പൂർണതയിലെത്തിയിട്ടുണ്ട്. ഇത് ടാങ്കിന് ഉയർന്ന വേഗതയും ഏത് ഭൂപ്രകൃതിയിലും വേഗത്തിൽ നീങ്ങാനുള്ള ശേഷിയും നൽകുന്നു.
മേക്ക്-ഇൻ ഇന്ത്യ പദ്ധതി പ്രകാരം വികസിപ്പിക്കുന്ന ഈ ടാങ്കിനായി ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് എന്നീ പ്രമുഖ കമ്പനികളാണ് രംഗത്തുള്ളത്. മുമ്പ് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമുണ്ടായിരുന്ന പ്രതിരോധ രംഗത്ത് സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ കൂടുതൽ വേഗത്തിൽ പദ്ധതികൾ പൂർത്തിയാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണ് പ്രോജക്ട് രണജിത് പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
2026-നും 2027-നും ഇടയിൽ പദ്ധതിയുടെ രൂപരേഖ പൂർത്തിയാക്കാനും നിർമ്മാണ ഏജൻസികളെ തിരഞ്ഞെടുക്കാനും സൈന്യം ലക്ഷ്യമിടുന്നു. ടാങ്കിന്റെ ആദ്യ പ്രോട്ടോടൈപ്പുകൾ 2028-2029 കാലയളവിൽ പരീക്ഷണത്തിനായി പുറത്തിറക്കാനാണ് നിലവിലെ തീരുമാനം. ഈ പദ്ധതിക്കായി അത്യാധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിന് ആഗോള കമ്പനികളുമായി സഹകരിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
ഈ പദ്ധതിയുടെ മൊത്തം ചിലവ് ഏകദേശം 57,000 കോടി രൂപ (6.7 ബില്യൺ യുഎസ് ഡോളർ) വരുമെന്നാണ് കണക്കാക്കുന്നത്. 2024 സെപ്റ്റംബർ 3-ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഈ പദ്ധതിക്ക് പ്രാഥമിക അനുമതി നൽകിയിരുന്നു. തുടർന്നാണ് പദ്ധതി വേഗത്തിലായത്. ഒരു ടാങ്ക് നിർമ്മിക്കുന്നതിന് വരുന്ന കൃത്യമായ ചിലവ് വ്യക്തമല്ലെങ്കിലും, സമാനമായ ആധുനിക ടാങ്കുകൾക്ക് ഏകദേശം 30 കോടി മുതൽ 42 കോടി രൂപ വരെ വില വരുമെന്ന് സൂചനകളുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ഏകദേശം 1,770 ടാങ്കുകൾ നിർമ്മിക്കാനാണ് സൈന്യത്തിന്റെ പദ്ധതി.















