കാഠ്മണ്ഡു: നേപ്പാളില്‍ കമ്മ്യൂണിസത്തിന് വേരറ്റു. ഇനി അവിടെ കമ്മ്യൂണിസം വളരുമെന്ന് തോന്നുന്നില്ല. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിന്റെ ചൂരറിഞ്ഞാല്‍ പിന്നെ അവര്‍ നശിക്കുന്നു. അതാണ് നേപ്പാളില്‍ സംഭവിച്ചത്. ബംഗാളില്‍ സംഭവിച്ചതുപോലെ തന്നെ. മൂന്ന് തവണയല്ല, അഞ്ച് തവണ തുടര്‍ച്ചയായി ജ്യോതിബസു എന്ന സിപിഎം നേതാവ് മുഖ്യമന്ത്രിയായതോടെയാണ് ബംഗാളില്‍ കമ്മ്യൂണിസം മരിച്ചത്. ഇപ്പോഴിതാ 1948 ല്‍ ജനിച്ച് കഴിഞ്ഞ എത്രയോ ദശകങ്ങളായി പടര്‍ന്ന് പന്തലിച്ച കമ്മ്യൂണിസം നേപ്പാളില്‍ മൃതിയടഞ്ഞത്. കാരണം അധികാരം തന്നെയാണ്.
നേപ്പാളില്‍ കമ്മ്യൂണിസം കൊണ്ടുവന്ന ആദ്യകാലനേതാക്കള്‍ ആത്മാര്‍ത്ഥയുള്ളവരായിരുന്നു. നേരത്തെ നേപ്പാളി നാഷണൽ കോൺഗ്രസിലെ അംഗമായിരുന്ന പുഷ്പ ലാൽ ശ്രേഷ്ഠയാണ് അവിടെ നിന്നും മാറി നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് . 1949 ഏപ്രിലിൽ നേപ്പാളി ഭാഷയിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വരെ വിവർത്തനം ചെയ്ത നേതാവ് കൂടിയായിരുന്നു പുഷ്പലാല്‍ ശ്രേഷ്ഠ.
പക്ഷെ കാലക്രമേണ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അഴിമതിക്കാരായി. പണം വാരിക്കൂട്ടി.ഇതോടെ ഇവരുടെ മക്കളും ചെറുമക്കളും പണം ധൂര്‍ത്തടിച്ച് സുഖിക്കുന്ന നെപ്പോകിഡുകളായി. ഈ നെപോകിഡുകള്‍ക്കെതിരായ അമര്‍ഷമാണ് കൗമാരക്കാരായ ജെന്‍സീ തലമുറയെ നേപ്പാളില്‍ കലാപത്തിന് പ്രേരിപ്പിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ലക്ഷങ്ങള്‍ വിലയുള്ള ലൂയി വൂയിറ്റന്‍ ബാഗുകള്‍ പ്രദര്‍ശിപ്പിച്ചും ലക്ഷങ്ങള്‍ വിലയുള്ള മോഡേണ്‍ ഡ്രസുകള്‍ ധരിച്ചുള്ള ഫോട്ടോകള്‍ പങ്കുവെച്ചും പഴയ നേപ്പാള്‍ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ പുഷ്പ കമല്‍ ദഹലിന്റെ ചെറുമകള്‍ സ്മിത ദഹല്‍ നേപ്പാളിലെ സാധാരണക്കാരായ കൗമാരക്കാരുടെ വെറുപ്പിന് പാത്രമായി. നേപ്പാളിലെ നിയമമന്ത്രിയും മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവുമായ ബിന്ദുകുമാര്‍ താപ്പയുടെ മകന്‍ സൗഗത് താപ്പ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ലക്ഷങ്ങള്‍ വിലയുള്ള ഷൂ ധരിച്ചാണ്. ലക്ഷ്വറി ടൂറിസ്റ്റ് സ്പോട്ടുകളിലും ലക്ഷ്വറി ഹോട്ടലുകളിലും താമസിക്കുകയും അതിന്റെ ഫോട്ടോകള്‍ സമഹൂമാധ്യമങ്ങളില്‍ പങ്കുവെച്ചുമാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ബിരോദ് കട്ടിവാഡയുടെ മകള്‍ ശൃംഗള കട്ടിവാഡ ജെന്‍സീ തലമുറയുടെ വെറുക്കപ്പെട്ടവളായത്. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളുടെയും ചെറുമക്കളുടെയും പട്ടിക മുകളില്‍ സൂചിപ്പിച്ച ഈ രണ്ടുപേരില്‍ ഒതുങ്ങുന്നില്ല. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വാരിക്കൂട്ടുന്ന അഴിമതിപ്പണം കൊണ്ട് ഇവര്‍ നയിക്കുന്ന ധൂര്‍ത്തിന്റെ കഥകള്‍ സുലഭമാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നെപോകിഡുകളായ മക്കളും ചെറുമക്കളും കമ്മ്യൂണിസ്റ്റുകാരെ വെറുക്കാന്‍ ജെന്‍സീ തലമുറയെ പ്രേരിപ്പിച്ചു.
സമൂഹമാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന കൗമാരക്കാര്‍ അവിടെ സമൂഹത്തിന് സേവന ചെയ്യുന്ന ആളുകളെ നേതാക്കളായി അംഗീകരിച്ചു. അങ്ങിനെയാണ് ബാലന്‍ ഷാ എന്ന യുവാവ് ജെന്‍സീ തലമുറയുടെ ഭാഗമായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബാലന്‍ കളം പിടിച്ചത്. മുപ്പത്തഞ്ച് വയസ്സേയുള്ളൂ ബാലേന്ദ്ര ഷായ്‌ക്ക്. ഇക്കാലയളവില്‍ റാപ്പര്‍, എഞ്ചിനീയര്‍, മേയര്‍, സോഷ്യല്‍ മീഡിയാ താരം എന്നീ നിലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയനായി.സാമൂഹിക പ്രതിബദ്ധതയുള്ള റാപ്പര്‍ എന്ന നിലയിലാണ് ബാലന്‍ ഷാ അറിയപ്പെട്ടത്.
അഴിമതിക്കും ഭരണജീര്‍ണതയ്‌ക്കും എതിരായ പാട്ടുകളിലൂടെ നേരത്തെ തന്നെ ബാലന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ രോഷത്തോടെ ഇടപെടലുകള്‍ നടത്തുന്ന ‘മിലനിയല്‍’ തലമുറക്കാരനായ ബാലേന്ദ്ര ഷായെ നേപ്പാളിലെ ജെന്‍സീ തലമുറക്കാര്‍ ഏറ്റെടുത്തു. നേപ്പാളിലെ പരമ്പരാഗത രാഷ്‌ട്രീയ സംവിധാനങ്ങളുടെ ഭാഗമല്ല എന്നതില്‍ അഭിമാനം കൊള്ളുന്ന അദ്ദേഹം നാല് വര്‍ഷം മുമ്പ് കാഠ്മണ്ഡുവിന്റെ മേയര്‍ സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ചു.
അഴിമതിക്കെതിരെ പുതിയ തലമുറ തെരുവിലിറങ്ങിയ 2025 സെപ്തംബറില്‍ നടന്ന ജെന്‍സി വിപ്ലവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കൗമാരക്കാര്‍ താഴെയിറിക്കി. സര്‍ക്കാര്‍ ഓഫീസുകള്‍ തീയിട്ടുനശിപ്പിച്ച കലാപത്തിന് ശേഷം കെ.പി. ശര്‍മ്മ ഒലി എന്ന കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി താഴെയിറങ്ങി. അതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു നേപ്പാളില്‍ നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ ജെന്‍സി വിപ്ലവത്തിന്റെ പിന്‍ഗാമികളായി സ്വയം വിശേഷിപ്പിക്കുന്ന ബാലേന്ദ്ര ഷായുടെ രാഷ്‌ട്രീയ സ്വതന്ത്ര പാര്‍ട്ടി (RSP) നേപ്പാളിന്റെ ആധുനിക തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേടിയത്. എന്തായാലും വീട്ടിനകത്ത് പോലും കൂളിംഗ് ഗ്ലാസ് ധരിച്ച് നടക്കുന്ന ബാലന്‍ ഷാ മറ്റൊരു വേടനാണോ അല്ലയോ എന്നത് കാലം തെളിയിക്കും. എന്തായാലും കമ്മ്യൂണിസം നേപ്പാളില്‍ കുഴിച്ചുമൂടപ്പെട്ടു. ഒരു പക്ഷെ വീണ്ടും നേപ്പാള്‍ പഴയ രാജഭരണകാലത്തേക്ക് മടങ്ങിപ്പോയേക്കും എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.
















