മണിരത്നം സംവിധാനം ചെയ്ത ദളപതി തമിഴിലെ എക്കാലത്തെയും സൂപ്പർഹിറ്റ ചിത്രങ്ങളിലൊന്നാണ് . രജനി അവതരിപ്പിച്ച സൂര്യ, മമ്മൂട്ടിയുടെ ദേവ എന്നീ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്. മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം. അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ ജയന്‍, ചാരുഹാസന്‍ എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രത്തിനായി ഇളയരാജ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മൂളുന്നവയാണ്.
അതിലൊന്നാണ് ‘ ചിന്നത്തായവൾ ‘ എന്ന ഗാനം. അത് തമിഴ് സിനിമയുടെ ഒരു വൈകാരിക ചരിത്രമാണ്. വർഷങ്ങൾക്ക് മുൻപ് നഷ്ടമായ മകനെ തേടുന്ന അമ്മയുടെ വേദനയാണ് ഈ ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത് . ഇതിന് സംഗീതമൊരുക്കാൻ ഇളയരാജയ്‌ക്ക് മാത്രമേ കഴിയൂവെന്ന് വ്യക്തമായി മനസിലാക്കിയാണ് മണിരത്നം ഇളരാജയെ തേടിയെത്തിയതും.
സന്തോഷ് ശിവനാണ് ഛായാഗ്രഹണം . സന്ധ്യാസമയത്താണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ശ്രീവിദ്യയും രജനീകാന്തും പരസ്പരം അറിയാതെ കടന്നുപോകുന്ന രംഗങ്ങൾ “നഷ്ടപ്പെട്ട ജീവിതം” മനോഹരമായി പ്രതിഫലിപ്പിക്കുന്നു. ഗാനത്തിന്റെ വരികൾക്ക് അനുസൃതമായി മണിരത്നം മുഖഭാവങ്ങൾ വളരെ കൃത്യമായി ഒപ്പിയെടുത്തു.
ഇളയരാജ ഈ ഗാനത്തിനായി അധികം ഉപകരണങ്ങൾ ഉപയോഗിച്ചിട്ടില്ല. വളരെ പരിമിതമായ അളവിൽ വീണയും , പുല്ലാങ്കുഴലും മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഗാനത്തിലെ വികാരം മറച്ചുവെക്കാതെ നേരിട്ട് പ്രകടിപ്പിക്കാൻ ഇത് സഹായിച്ചു.ഈ ഗാനം ‘കലാവതി’ രാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ശ്രോതാവിന് ശാന്തതയും അതേ സമയം ഒരുതരം കനത്ത മാനസികാവസ്ഥയും നൽകും. പാട്ടിന്റെ തുടക്കത്തിൽ വരുന്ന പുല്ലാങ്കുഴൽ സംഗീതം ഏകാന്തതയുടെ മനോഹാരിതയിലേയ്‌ക്ക് ശ്രോതാക്കളെ എത്തിക്കും. എസ്. ജാനകിയുടെ സ്വരമാധുര്യത്തിൽ ആ അമ്മയുടെ വേദന കൃത്യമായി പ്രേക്ഷകർ കണ്ടു.











