ന്യൂഡൽഹി: രാജ്യത്തെ എല്ലാ വാർത്താ ചാനലുകളുടെയും ടെലിവിഷൻ റേറ്റിങ് താൽക്കാലികമായി നിർത്തിവെക്കാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചു. പശ്ചിമേഷ്യയിലെ യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകൾ അതിവൈകാരികവും ഊഹാപോഹങ്ങൾ നിറഞ്ഞതുമായ രീതിയിൽ അവതരിപ്പിക്കുന്നതായി വിലയിരുത്തിയതിനെ തുടർന്നാണ് നടപടി.
പ്രേക്ഷകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന റേറ്റിങ് താൽക്കാലികമായി മരവിപ്പിക്കുന്നത് ചാനലുകൾ തമ്മിലുള്ള സമ്മർദവും കിടമത്സരവും കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നാലാഴ്ചത്തേക്കാണ് നിലവിൽ റേറ്റിങ് നിർത്തിവെച്ചിരിക്കുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന് (ബാർക്ക്) വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം നൽകി.
പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ അവതരിപ്പിക്കുമ്പോൾ ചില ചാനലുകൾ അനാവശ്യമായ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന തരത്തിൽ സെൻസേഷണൽ ഉള്ളടക്കം ഉൾപ്പെടുത്തുന്നതായി മന്ത്രാലയം കണ്ടെത്തിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനുള്ള കടുത്ത മത്സരത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള റിപ്പോർട്ടിംഗ് രീതികൾ വർധിച്ചതെന്നും വിലയിരുത്തലുണ്ട്.
നാലാഴ്ചത്തെ കാലയളവിൽ വാർത്താ ചാനലുകളുടെ പ്രവർത്തനം മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചു. ഈ കാലയളവിനുശേഷവും ഭീതിവളർത്തുന്ന തരത്തിലുള്ള സെൻസേഷണൽ വാർത്താവതരണം തുടരുകയാണെങ്കിൽ റേറ്റിങ് നിർത്തിവെക്കൽ കാലാവധി കൂടുതൽ നീട്ടാനിടയുണ്ടെന്നും മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു.
















