അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ സേനയുമായുള്ള തീവ്രമായ ഏറ്റുമുട്ടലുകളെത്തുടർന്ന് തർക്കമുള്ള ഡ്യൂറണ്ട് രേഖയിലെ നിരവധി ചെക്ക്‌പോസ്റ്റുകൾ തിരിച്ചുപിടിച്ചതായി താലിബാൻ ചൊവ്വാഴ്ച അവകാശപ്പെട്ടു. കാണ്ഡഹാർ പ്രവിശ്യയിലെ, പ്രത്യേകിച്ച് ഷോറാബാക്ക് മേഖലയിലെ പാകിസ്ഥാൻ സൈനിക സ്ഥാനങ്ങൾക്ക് നേരെ പോരാളികൾ ഏകോപിത കാലാൾപ്പട, പീരങ്കി ആക്രമണങ്ങൾ നടത്തി. തുടർന്ന് പാകിസ്ഥാൻ സൈന്യത്തിന് കീഴിലായ നിരവധി പോസ്റ്റുകളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി താലിബാൻ അറിയിച്ചു.
കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ സൈന്യത്തിന് കീഴിലായിരുന്ന നിരവധി പോസ്റ്റുകളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായും താലിബാൻ വൃത്തങ്ങൾ അവകാശപ്പെട്ടു. അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാൻ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും അഫ്ഗാനിസ്ഥാൻ പുറത്തുവിട്ടു.സാബുൾ, ഖോസ്റ്റ്, കാണ്ഡഹാർ പ്രവിശ്യകളിലെ അതിർത്തി ചെക്ക് പോസ്റ്റുകളുടെ നിയന്ത്രണം ഏറ്റെടുത്തതായും താലിബാൻ അവകാശപ്പെട്ടു.
ശനിയാഴ്ച പാകിസ്ഥാൻ സൈന്യം പിടിച്ചെടുത്തതായി അവകാശപ്പെട്ട അഞ്ച് ചെക്ക്‌പോസ്റ്റുകളെങ്കിലും തിരിച്ചുപിടിച്ചെന്നാണ് താലിബാൻ അവകാശപ്പെട്ടത്. ഏറ്റുമുട്ടലിൽ കുറഞ്ഞത് 13 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നും നിരവധി പാകിസ്ഥാൻ സൈനികരെ കാണാതായതായും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ പാകിസ്ഥാൻ സൈന്യമോ സർക്കാറോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. താലിബാന് നേരെയുള്ള അക്രമണത്തിന് ശേഷം പാകിസ്ഥാൻ സൈന്യം പിൻവാങ്ങിയതായി പാക് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിച്ചു.
















