പെരുമ്പാവൂർ : 32 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മിൻഹാജ് ഷെയ്ഖ് (47), ടുട്ടു ഷെയ്ഖ് (36), മൗസം ഷെയ്ഖ് (36) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മാറമ്പിള്ളി കുന്നുവഴിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച പുലർച്ചെ ആലുവയിൽ ട്രെയിൻ ഇറങ്ങി ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് കടത്തുന്ന വഴിയാണ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ടു വണ്ടിയിൽ നിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒഡീഷയിൽ നിന്ന് കിലോഗ്രാമിന് 3000 രൂപയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിൽ എത്തി കിലോയ്‌ക്ക് ഇരുപത്തിഅയ്യായിരം രൂപ നിരക്കിൽ വിൽപ്പന നടത്തി അടുത്ത ദിവസം തന്നെ മടങ്ങി പോവുകയായിരുന്നു ഇവരുടെ രീതി.
അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക് എസ്.ഐമാരായ പി.എം റാസിഖ്, ജോസി എം ജോൺസൺ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയി, രജിത്ത് രാജൻ, എം.പി ജയന്തി , മുഹമ്മദ് ഷാൻ, കെ.എസ് സിബിൻ എന്നിവരാണുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം പുത്തൻകുരിശ് പത്താം മൈലിൽ നിന്ന് 30 കിലോ കഞ്ചാവുമായി അഞ്ച് മൂർഷിദാബാദ് സ്വദേശികളെ റൂറൽ പോലീസ് പിടികൂടിയിരുന്നു. അടുത്തയിടെ പെരുമ്പാവൂർ വാഴക്കുളത്ത് നിന്ന് 51 കിലോ കഞ്ചാവും പോലീസ് പിടികൂടിയിരുന്നു.
















