ടെൽ അവീവ് : ബെയ്റൂട്ടിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുടെ മിസൈൽ ഡ്രോൺ ആക്രമണങ്ങളെ തുടർന്നാണ് ഇസ്രായേൽ ലെബനനിൽ നടപടി സ്വീകരിച്ചത്. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ഉന്നതരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ആക്രമണത്തിന് ശേഷം ബെയ്റൂട്ടിന്റെ തെക്കൻ ഭാഗത്ത് പുക മേഘം ഉയരുന്നത് കാണപ്പെട്ടു. ഹിസ്ബുള്ളയെ ഇസ്രായേലിന് ഭീഷണിയാകാൻ അനുവദിക്കില്ലെന്നും മുതിർന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ ഹിസ്ബുള്ള വടക്കൻ ഇസ്രായേലിന് നേരെ റോക്കറ്റുകൾ തൊടുത്ത് വിട്ടിരുന്നു. ഹിസ്ബുള്ള ഇത് സ്ഥിരീകരിക്കുകയും മുസ്ലീം പരമോന്നത നേതാവ് അലി ഖമേനിയുടെ രക്തത്തിന് പ്രതികാരം ചെയ്യുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2024 നവംബറിൽ ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തലിന് ശേഷം ഇസ്രായേലിനെതിരെ ഗ്രൂപ്പ് നടത്തുന്ന ആദ്യത്തെ റോക്കറ്റ് ആക്രമണമാണിത്.
ആക്രമണത്തിൽ ഹൈഫയുടെ തെക്ക് ഭാഗത്തുള്ള ഒരു മിസൈൽ പ്രതിരോധ കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ഇത് നടത്തിയതെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. എന്നാൽ ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് തങ്ങൾ തടഞ്ഞതായി ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
















