പെരുമ്പാവൂർ : കാലടിയിൽ രണ്ടിടങ്ങളിൽ നിന്ന് 21 കിലോഗ്രാം കഞ്ചാവുമായി പ്രായപൂർത്തിയാകത്ത ഒരാൾ ഉൾപ്പടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ. ശ്രീമൂലനഗരത്ത് 16 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബാപി മൊല്ല (23), സാദിഖുൽ (25) പ്രായപൂർത്തിയാകാത്ത ഒരാൾ ,കാഞ്ഞൂരിൽ 6 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശി മനൂർ ഹുസൈൻ (40) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ആലുവയിൽ ട്രയിനിറങ്ങി ഓട്ടോയിൽ കൊണ്ടു പോകും വഴിയാണ് പിടിയിലായത്. കിലോക്ക് മൂവായിരം രൂപ നിരക്കിൽ വാങ്ങി പത്തിരട്ടി രൂപയ്‌ക്കാണ് വിൽപ്പന. എ എസ് പി ഹാർദിക് മീണ, കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐ മാരായ ശ്യാം, ജെയിംസ് മാത്യു, മാർട്ടിൻ, ഷിജു, എ എസ് ഐ അബ്ദുൽ മനാഫ്, സീനിയർ സിപിഒ ടി.എ അഫ്സൽ, സി പി ഒ മാരായ ബെന്നി ഐസക്, റോബിൻ ജോയ്, അരുൺ രവികുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
















