ടെൽ അവീവ്: ഭാരതമിന്ന് ലോകത്തെ അതിശക്ത രാജ്യമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക പ്രസിദ്ധമായ ആലിംഗനം ഹൃദയത്തിൽനിന്നുള്ളതാണ്, അത് നിങ്ങൾക്കോരോരുത്തർക്കും വേണ്ടി ഞാൻ തിരികെയും കൊടുക്കുന്നു, ഇസ്രയേൽ സഭയിൽ ക്നെസ്സെറ്റ് അംഗങ്ങളുടെ കരഘോഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
”അദ്ദേഹത്തെ ഞാനും ഭാര്യയും ചേർന്ന് വിമാനത്തിന്റെ ഏണിപ്പടിച്ചോട്ടിൽ സ്വീകരിച്ചു. അവിടെ ഞങ്ങൾ പരസ്പരം ആശ്ളേഷിച്ചു. മോദി ഒരാളെ കെട്ടിപ്പിടിച്ചാൽ അത് വ്യാജമില്ലാത്തതാണ്, ദൃഢമാണ്, ഹൃദയത്തിൽ നിന്നുള്ളതാണ്. ഇവിടെയും ഞാൻ ആ ആലിംഗനം തിരികെ കൊടുക്കാനാഗ്രഹിക്കുന്നു, നിങ്ങൾ ഓരോ ‘ക്നെസ്സെറ്റ്’ അംഗങ്ങൾക്കും വേണ്ടി. (ഇസ്രയേൽ പാർലമെൻ്റിന്റെ പേരാണ് ക്നെസ്സെറ്റ്). ഈ ഹൃദ്യവും ഊഷ്മളവുമായ ബന്ധം ഞങ്ങൾ തമ്മിൽ വ്യക്തിപരമായി മാത്രം ഉള്ളതല്ല. രണ്ട് രാജ്യങ്ങളിലേയും ജനതകൾ തമ്മിലുള്ളതാണ്. ഭാരതം ഇന്ന് 150 കോടി ജനതയുടെ അതികായ ശക്തിയുള്ള രാജ്യമാണ്, നെതന്യാഹു പറഞ്ഞു.
നേരത്തെ വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാനെത്തിയ നെതന്യാഹുവിന്റെ ഭാര്യ സാറാ, കാവി നിറമുള്ള ഗൗണാണ് ധരിച്ചിരുന്നത്. മോദി നീലക്കോട്ടിന്റെപോക്കറ്റിൽ തിരുകിയിരുന്നത് കാവി കൈലേസായിരുന്നു. രണ്ടും കാവിയാണെന്ന് നെതന്യാഹു ചൂണ്ടിക്കാണിച്ച് പറഞ്ഞതും ശ്രദ്ധേയമായി, മോദി, അതിന് പൊട്ടിച്ചിരി മറുപടിയും നൽകി
















