നമ്മുടെ പൈതൃകത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചുമുള്ള അഗാധജ്ഞാനം പുതിയ തലമുറയില്‍ ഉണ്ടാക്കിയെടുക്കാനാണ് തന്റെ നീണ്ട ജീവിതയാത്രയില്‍ പരമേശ്വര്‍ജി പരിശ്രമിച്ചത്. സംഘശാഖയില്‍ നിന്ന് ലഭിച്ച അച്ചടക്കവും ദേശസ്നേഹവും, ജന്മസിദ്ധമായി ലഭിച്ച ജ്ഞാനവും ബുദ്ധിയും പരമേശ്വര്‍ജിയെ പകരം വെക്കാനാകാത്ത വ്യക്തിത്വത്തിന്റെ ഉടമയാക്കി മാറ്റി.
ലളിത ജീവിതത്തിനും ഉന്നത ചിന്തകള്‍ക്കും ഊന്നല്‍ കൊടുത്ത പി. പരമേശ്വര്‍ജി ഗീതയിലെ ‘സംന്യാസധ്യാത്മ ചേതസ്’ എന്ന പരാമര്‍ശത്തിന്റെ ജീവിക്കുന്ന മാതൃകയായിരുന്നു. കേരളത്തിലെ ബൗദ്ധിക മണ്ഡലത്തില്‍ സംവാദത്തിനായി തന്റേതായ ഒരിടം കണ്ടെത്തിയ മഹാനായിരുന്നു പരമേശ്വര്‍ജി. സമ്പര്‍ക്കത്തിനും, സൗഹൃദങ്ങള്‍ക്കും, സംവാദങ്ങള്‍ക്കുമാണ് പൊതുജീവിതത്തില്‍ പരമേശ്വര്‍ജി പ്രാധാന്യം കൊടുത്തത്. സംവാദമാണ്, സംഘട്ടനമല്ല ബൗദ്ധിക മണ്ഡലത്തില്‍ ആശയ പ്രചാരണത്തിന് ആവശ്യം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ജ്ഞാന തപസിയായിരുന്നു അദ്ദേഹം.
കാവ്യരചനയില്‍ കുട്ടിക്കാലത്ത് വയലാര്‍ രാമവര്‍മ്മയെ രണ്ടാം സ്ഥാനത്താക്കിയ താമരശ്ശേരി ഇല്ലത്തെ ആ കൊച്ചുമിടുക്കന്‍ പില്‍ക്കാലത്ത് സ്വപ്രയത്നത്തിലൂടെ ഭാരതത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ സൂര്യതേജസ്സായി ഉദിച്ചുയര്‍ന്നു. നമ്മുടെ പൈതൃകത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചുമുള്ള അഗാധജ്ഞാനം പുതിയ തലമുറയില്‍ ഉണ്ടാക്കിയെടുക്കാനാണ് തന്റെ നീണ്ട ജീവിതയാത്രയില്‍ പരമേശ്വര്‍ജി പരിശ്രമിച്ചത്. സംഘശാഖയില്‍ നിന്ന് ലഭിച്ച അച്ചടക്കവും ദേശസ്നേഹവും, ജന്മസിദ്ധമായി ലഭിച്ച ജ്ഞാനവും ബുദ്ധിയും പരമേശ്വര്‍ജിയെ പകരം വെക്കാനാകാത്ത വ്യക്തിത്വത്തിന്റെ ഉടമയാക്കി മാറ്റി.
അഞ്ചാമത് സ്മാരക പ്രഭാഷണം
1927ല്‍ ആലപ്പുഴയിലെ താമരശ്ശേരി ഇല്ലത്തില്‍ ജനിച്ച പി. പരമേശ്വരന്‍ 2020 ഫെബ്രുവരി ഒമ്പതിന് തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ നമ്മെ വിട്ടു പിരിഞ്ഞു. സ്വന്തം ജീവിതം രാഷ്‌ട്രസേവനത്തിനും, ഭാരതത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നതിക്കും വേണ്ടി സമര്‍പ്പിച്ച പി. പരമേശ്വരന്‍ എന്ന പരമേശ്വര്‍ജിയുടെ സ്മരണാര്‍ത്ഥമുള്ള അഞ്ചാമത് സ്മാരക പ്രഭാഷണം ഫെബ്രുവരി 28ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഈ വര്‍ഷത്തെ സ്മാരക പ്രഭാഷണം നടത്തുന്നത്. കാലിക പ്രാധാന്യമുള്ള ‘Viksit Bharat @2047: Science and Technology and Future Ready Innovation for National Transformation’ എന്നതാണ് വിഷയം. മാറുന്ന ലോകക്രമത്തില്‍ ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയിലും നൂതന കണ്ടുപിടിത്തങ്ങളിലും ഭാവി ഭാരതത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ള പരിഷ്‌കരണങ്ങള്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് ഭാരതം വികസിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍.
മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, രാഷ്‌ട്ര തന്ത്രജ്ഞനും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ ഡോ. എസ്. ജയശങ്കര്‍ എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ പരമേശ്വര്‍ജി സ്മാരക പ്രഭാഷണം നടത്തിയത്.
രാഷ്‌ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
രാഷ്‌ട്രപുനര്‍നിര്‍മാണത്തിനായുള്ള പഠനത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രമായാണ് പരമേശ്വര്‍ജി വിചാരകേന്ദ്രം വിഭാവനം ചെയ്തത്. ദല്‍ഹിയിലെ ദീനദയാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍, പ്രഗതി, കേസരി എന്നീ പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപര്‍, പതിനഞ്ചോളം പഠനാര്‍ഹങ്ങളായ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവ്, കവി, വാഗ്മി, സംഘാടകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഭാരതീയ വിചാര കേന്ദ്രത്തിന് പരമേശ്വര്‍ജി 1982ല്‍ തുടക്കം കുറിക്കുന്നത്.
സാംസ്‌കാരിക വിഷയങ്ങള്‍ക്കൊപ്പം സാമൂഹിക രാഷ്‌ട്ര തന്ത്ര വിഷയങ്ങളും, ശാസ്ത്ര സാങ്കേതികവിദ്യകള്‍ സംബന്ധിച്ച വിഷയങ്ങളും വിചാര കേന്ദ്രത്തില്‍ ചര്‍ച്ചകള്‍ക്കും, സംവാദങ്ങള്‍ക്കും, പഠന ഗവേഷണങ്ങള്‍ക്കും വിഷയമാകാറുണ്ട്. വിവിധ ശാസ്ത്ര സാങ്കേതിക വിദഗ്ധരും, ശാസ്ത്രജ്ഞന്മാരും, അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന കാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ സംഘടിക്കപ്പെടുന്ന സംവാദങ്ങള്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രത്യേകതയാണ്.
സ്വാമി വിവേകാനന്ദനില്‍ ആകൃഷ്ടനായ സ്വാമി രംഗനാഥാനന്ദയുടെ പ്രഭാഷണങ്ങളില്‍ പലതും വേദാന്തവും ആധുനിക ശാസ്ത്രവും എന്നതിന് ഊന്നല്‍ കൊടുത്തതായി കാണാവുന്നതാണ്. അത്തരത്തില്‍ നിരവധി പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് എണ്‍പതുകളിലെ യുവാക്കള്‍. അതേ കാലഘട്ടത്തിലാണ് പരമേശ്വര്‍ജി ഭഗവദ്ഗീതയെ ഒരു പ്രായോഗിക വേദാന്തമായും കാലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിവുള്ള ശാസ്ത്രീയ ഗ്രന്ഥമായും കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ അവതരിപ്പിച്ചത്. അതിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍ദേശീയ ഗീതാ സെമിനാറിന്റെ ഇരുപത്തിയഞ്ചാം വര്‍ഷമാണ് പരമേശ്വര്‍ജിയുടെ അഞ്ചാം സ്മൃതിദിവസം ആചരിക്കുന്നത് എന്നത് യാദൃച്ഛികമാകാം. ലോകമറിയുന്ന ബുദ്ധ സംന്യാസിയായ ദലൈലാമയുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ആ സമ്മേളനത്തില്‍ വൈസ് ചാന്‍സിലര്‍മാരും, വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധരും, ശാസ്ത്രജ്ഞന്മാരും പങ്കെടുത്തിരുന്നു.
മാനവികതയിലൂന്നിയ വികസന വീക്ഷണം
ഭാരതം ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഒരുപാട് കാലം നമ്മെ ഭരിച്ച ബ്രിട്ടനെ പിന്നിലാക്കി നാം നാലാം സ്ഥാനം കൈവരിച്ചു. മൂന്നാം സ്ഥാനം വളരെ അകലെയല്ല. അതിനുള്ള എല്ലാ സാമ്പത്തിക മുന്നൊരുക്കങ്ങളും ഭാരതം ചെയ്തു തീര്‍ത്തിരിക്കുന്നു. ലോകം ഭാരതത്തെ ഉറ്റു നോക്കുന്നു. ഭാരതം വികസിക്കുന്നത് ലോക നന്മക്കു കൂടിയാണ്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നതാണ് ഭാരതത്തിന്റെ ആപ്തവാക്യം. ഉത്പാദനരംഗത്തും, ശാസ്ത്ര സാങ്കേതിക വിദ്യയിലും, ഡിജിറ്റല്‍ സംവിധാനത്തിലും, രാജ്യ രക്ഷാ കാര്യങ്ങളിലും ഭാരതം ഏറെ മുന്നിലാണ്. ബഹിരാകാശരംഗത്ത് ലോകത്തിന്റെ മുന്നില്‍ ഒരു വിസ്മയമായാണ് ചന്ദ്രനിലെ സൗത്ത് പോളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ഭാരതം വളര്‍ന്നിരിക്കുന്നത്.
ഭാരതം ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യയിലും നിര്‍മിത ബുദ്ധി പോലുള്ള നൂതന സംവിധാനങ്ങളുടെ മുഖ്യധാരയിലും ഏറെ മുന്നിലാണ്. ഈ രംഗത്ത് സജീവമാകുന്ന നിരവധി ഉച്ചകോടികളിലും ഉഭയകക്ഷി ചര്‍ച്ചകളിലും നേതൃപരമായ ഇടപെടലുകള്‍ നടത്താനുള്ള അവസരം കൂടിയാണ് ഭാരതത്തിന് കൈവന്നിരിക്കുന്നത്. ഭാരതീയ ദര്‍ശനങ്ങളുടെ ഒരു സ്വാധീനം ഈ സമ്മേളനങ്ങളില്‍ സ്വാഭാവികമായും ഉണ്ടാകുന്നത് ഈ രംഗത്ത് ബൗദ്ധികമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിചാര കേന്ദ്രത്തിന് സന്തോഷം നല്‍കുന്നു.
ഭാരതത്തിന്റെ അദ്ധ്യക്ഷതയില്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച പതിനെട്ടാമത് ജി 20 ഉച്ചകോടിയുടെ മുദ്രാവാക്യം ഭാരതത്തിന്റെ ‘വസുധൈവ കുടുംബകം’ എന്ന ഉപനിഷദ് വാക്യമായിരുന്നു. അന്താരാഷ്‌ട്ര ഇടപെടലുകളില്‍ ‘ലോകഹിതം മമ കരണീയം’ എന്ന സമീപനമാണ് ഭാരതത്തിന്റേത്. പരമേശ്വര്‍ജി നമ്മോട് പറഞ്ഞു തന്ന മിക്ക ഗീതാശ്ലോകങ്ങളും ആഗോള ചര്‍ച്ചകളിലും സാമ്പത്തിക സംവാദങ്ങളിലും അറിഞ്ഞോ അറിയാതെയോ കടന്നുവരുന്നത് ഭഗവദ്ഗീതയുടെ ആഗോള അംഗീകാരത്തെ സൂചിപ്പിക്കുന്നു. കൂടുതല്‍ പേരെ ഭഗവദ്ഗീത പഠിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് പരമേശ്വര്‍ജിക്ക് നമുക്ക് നല്‍കാനുള്ള ആദരം. ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ച ങഅചഅഢ എന്ന ആശയവും മാനവികതക്ക് ഊന്നല്‍ കൊടുത്ത സമ്മേളനത്തില്‍ ഉയര്‍ന്ന എല്ലാവരുടെയും ക്ഷേമവും എല്ലാവരുടെയും സന്തോഷവും എന്ന ബൃഹദാരണ്യ ഉപനിഷത്തിലെ പ്രാര്‍ത്ഥനാ മന്ത്രത്തെ ഓര്‍മ്മിപ്പിക്കുന്ന മുദ്രാവാക്യവും, എഐ പോലുള്ള നൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികസനത്തിലും പ്രയോഗത്തിലും ഭാരതീയ ദര്‍ശനങ്ങളുടെ സ്വാധീനമാണ് സൂചിപ്പിക്കുന്നത്.
ഭാരതീയ ദര്‍ശനങ്ങളും ശാസ്ത്ര ചിന്തകളും സമന്വയിപ്പിച്ച സ്വാമി വിവേകാനന്ദന്‍ ലോക പ്രസിദ്ധനായി തീര്‍ന്ന ചിക്കാഗോയും, ന്യൂയോര്‍ക്കും, ലണ്ടണും സന്ദര്‍ശിച്ച് സ്വാമി വിവേകാനന്ദനെ കുറിച്ച് പ്രഭാഷണം നടത്താന്‍ അവസരം ലഭിച്ച പരമേശ്വര്‍ജി ഭഗവദ്ഗീതയുടെ പ്രചാരണവും, രാമായണ മാസാചരണവും കേരളീയ മനസ്സുകളില്‍ ശക്തമായ രീതിയില്‍ നിലനിര്‍ത്താനാണ് പരിശ്രമിച്ചത്. രണ്ടായിരാമാണ്ടില്‍ പത്മശ്രീയും 2018ല്‍ പത്മവിഭൂഷണും നല്‍കി രാഷ്‌ട്രം ആദരിച്ച പരമേശ്വര്‍ജിയുടെ ഓര്‍മ്മകള്‍ ബൗദ്ധിക രംഗത്തെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പുനര്‍ജീവിക്കപ്പെടുന്നത്. അതിനുള്ള ഒരവസരം കൂടിയാണ് അഞ്ചാമത്തെ സ്മാരക പ്രഭാഷണം.
















