കൊച്ചി : വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ കോട്ടയം ചിങ്ങവനം സ്വദേശിനി സുധാ ബേബിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. സുധയുടെ കുടുംബസുഹൃത്തും ഹൈക്കോടതിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ ഷാജിയെയാണ് മരട് പോലീസ് കസ്റ്റഡിയിലെടുത്തത്.
സുധയുടെ അമ്മയോടൊപ്പം ഹൈക്കോടതിയിൽ ജോലി ചെയ്തിരുന്ന ഇയാൾക്ക് കുടുംബവുമായി വർഷങ്ങളായുള്ള ബന്ധമുണ്ട്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ നാലരയോടെ വൈറ്റില വഴി കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. റെയിൽവേ ട്രാക്കിന് സമീപം മുഖത്ത് പരിക്കേറ്റ നിലയിലും ശരീരത്തിൽ രക്തക്കറകളോടെയുമാണ് മൃതദേഹം കിടന്നിരുന്നത്. നിലവിൽ സർവീസ് ഇല്ലാത്ത ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത് എന്നത് പോലീസിന്റെ സംശയം വർദ്ധിപ്പിച്ചു.
തുടർന്ന് നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മൊബൈൽ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മരിച്ചത് സുധയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്.
















