ന്യൂദൽഹി: 14 വയസ്സും അതിൽ കൂടുതലുമുള്ള പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കാൻ നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതി. ഇന്ത്യയിൽ സെർവിക്കൽ ക്യാൻസറിന്റെയും മറ്റ് HPV സംബന്ധമായ രോഗങ്ങളുടെയും ദീർഘകാല വ്യാപനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ, ഗാർഡാസിൽ വാക്സിൻ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
അപകടകരമായ സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ (HPV) ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമായി നേരത്തെയുള്ള വാക്സിനേഷൻ നടത്തണമെന്ന് ആരോഗ്യ വിദഗ്ധർ വളരെക്കാലമായി ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി വൈറസിനെ ചെറുക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ നടത്തിക്കൊണ്ട്, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലൂടെ നിർദ്ദിഷ്ട കാമ്പയിൻ നടത്തും.
14 വയസും അതിന് മുകളിലുമുള്ള പെൺകുട്ടികൾക്ക് ഒറ്റ ഡോസ് വാക്സിൻ നൽകുന്നതോടെ ശക്തമായതും ഈടുനിൽക്കുന്നതുമായ സംരക്ഷണം നൽകുമെന്ന് ശാസ്ത്രീയ തെളിവുകൾ സ്ഥിരീകരിക്കുന്നു. ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ, കമ്മ്യൂണിറ്റി, ജില്ലാ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളേജുകൾ എന്നിവയുൾപ്പെടെയുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ നൽകും. വാക്സിനേഷനു ശേഷമുള്ള നിരീക്ഷണത്തിനും അപൂർവ പ്രതികൂല സംഭവങ്ങളുടെ മാനേജ്മെന്റിനുമുള്ള സംവിധാനങ്ങളും നിലവിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
എച്ച്പിവി വാക്സിനേഷൻ ഇതിനകം തന്നെ ദേശീയ രോഗപ്രതിരോധ ഷെഡ്യൂളുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള 160 ലധികം രാജ്യങ്ങളിൽ ഇന്ത്യയും ചേരും. പ്രാരംഭ ഘട്ടത്തിൽ തന്നെ അണുബാധ തടയുന്നതിലൂടെ, HPV വാക്സിൻ ഭാവിയിലെ കാൻസർ സാധ്യത ഗണ്യമായി കുറയ്‌ക്കുന്നു. കുടുംബങ്ങളിലും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലും ചികിത്സാ ഭാരം കുറയ്‌ക്കുന്നു. കൂടാതെ ഇന്ന് ലഭ്യമായ ഏറ്റവും ശക്തമായ ദീർഘകാല കാൻസർ പ്രതിരോധ ഉപകരണങ്ങളിൽ ഒന്നായി HPV വാക്സിനേഷൻ കണക്കാക്കപ്പെടുന്നു.











