ന്യൂദല്‍ഹി: ഉദാത്തമായ പ്രവര്‍ത്തികളിലൂടെ ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നവര്‍ ജനഹൃദയങ്ങളില്‍ എന്നും നിലനില്‍ക്കുമെന്നും അത്തരത്തിലൊരു ജനകീയ നേതാവായിരുന്നു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 131-ാം എപ്പിസോഡില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 24 നാണ് ജയലളിതയുടെ ജന്മവാര്‍ഷികം.
ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ക്ഷേമത്തിനായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു. തമിഴ്‌നാട്ടിലെ ‘നാരീശക്തി’യുമായുള്ള അവരുടെ ബന്ധം എന്നും സവിശേഷമായിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ശക്തമായ നടപടികള്‍ ജയലളിത സ്വീകരിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അവരുമായുള്ള ഓരോ കൂടിക്കാഴ്ചയും ഓരോ സംഭാഷണവും ഇപ്പോഴും മനസില്‍ മായാതെ നില്‍ക്കുന്നു. 2002ലും 2012ലും ഗുജറാത്ത് മുഖ്യമന്ത്രിയായി താന്‍ സത്യപ്രതിജ്ഞ ചെയ്ത വേളയിലും ജയലളിത പങ്കെടുത്തതായി മോദി പറഞ്ഞു.
‘ഞങ്ങള്‍ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍, സദ്ഭരണം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ചിന്തകള്‍ വ്യക്തവും സംശുദ്ധവുമായിരുന്നു. അതായിരുന്നു ജയലളിതയുടെ പ്രധാന സവിശേഷത. ദേശസ്നേഹം അവരില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ അത്യധികം അഭിമാനിക്കുകയും ചെയ്ത വ്യക്തിയാണ് ജയലിളിതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊങ്കല്‍ വേളയില്‍ ഉച്ചഭക്ഷണത്തിനായി ജയലളിത തന്നെ ക്ഷണിച്ച കാര്യവും മോദി അനുസ്മരിച്ചു. ആ സ്‌നേഹപ്രകടനം തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
















