പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു ( പങ്കൻ 44) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയികളിൽ കൊലപാതകം, ദേഹോപദ്രവം, മോഷണം, അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 നവംബറിൽ ഐരാപുരം കുറ്റിപ്പിള്ളി കരയിൽ വരാപ്പിള്ളി വീട്ടിൽ പ്രസാദ് കുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ രണ്ടാം പ്രതിയാണ്.
കഴിഞ്ഞ നവംബറിൽ ഇടയാർ -കൂത്താട്ടുകുളം റോഡിൽ ഇടയാർ പഴയ ഷാപ്പും പടി ജംഗ്ഷന് സമീപം വൈകിട്ട് ഏഴ് മണിയോടെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ കഴുത്തിൽ കിടന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല ബലപ്രയോഗത്തിലൂടെ തട്ടിപ്പറിച്ചതിന് കൂത്താട്ടുകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ എ.എൽ അഭിലാഷ്,, സബ്ബ് ഇൻസ്പെക്ടർ എം.അഭിജിത്ത്, അസി. സബ്ബ് ഇൻസ്പെക്ടർ എൻ പി. അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ജി ജിനീഷ്, സിവിൽ പോലീസ് .ഓഫീസർമാരായ ഒ.എസ് ബിബിൻരാജ്, ജോസ്സി ജോയ്,ധന്യ മുരളി എന്നിവരാണ് അറസ്റ്റ് ചെയ്തത്.
















