കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബറി മസ്ജിദ് നിർമ്മിക്കുമെന്ന എംഎൽഎ ഹുമയൂൺ കബീറിന്റെ പ്രഖ്യാപനത്തെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . “ഇത് ബാബറി മസ്ജിദിന്റെ ഒരു പകർപ്പ് മാത്രമാണ്, യഥാർത്ഥ പള്ളിയല്ല. യഥാർത്ഥ പള്ളി ഇന്ന് നിലവിലില്ലെങ്കിൽ, അതിന്റെ പകർപ്പിന് എന്തുചെയ്യാൻ കഴിയും?” അദ്ദേഹം പറഞ്ഞു.
സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎംസി എംഎൽഎ ഹുമയൂൺ കബീർ, മുർഷിദാബാദ് ജില്ലയിലെ ബെൽദംഗ പ്രദേശത്താണ് അയോധ്യയിലെ ബാബറി മസ്ജിദിന്റെ മാതൃകയിൽ മസ്ജിദ് നിർമ്മിക്കുന്നത്. ഉത്തർപ്രദേശിലെ മിർസാപൂർ സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ്മ.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഈ പള്ളിയുടെ നിർമ്മാണം ഇതിനകം തന്നെ വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബെൽദംഗയിലെ റെജിനഗറിൽ നിർമ്മിക്കുന്ന ബാബറി മസ്ജിദ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഹുമയൂൺ കബീർ പ്രഖ്യാപിച്ചു. ഏകദേശം 11 ഏക്കർ സ്ഥലത്താണ് പള്ളി നിർമ്മിക്കുന്നത്.
ഇതിന്റെ നിർമ്മാണത്തിന് ഏകദേശം 50 മുതൽ 55 കോടി രൂപ വരെ ചിലവ് വരും. “ഇസ്ലാമിന്റെ പേരിൽ ഞാൻ ആരെയും എതിർക്കില്ല. എന്റെ ഏക ലക്ഷ്യം എന്റെ അല്ലാഹുവിനെ പ്രീതിപ്പെടുത്തുകയും എന്റെ മതവിശ്വാസങ്ങൾ കർശനമായി പിന്തുടരുകയും ചെയ്യുക എന്നതാണ്, ആരുടെയും മേൽ ഒന്നും അടിച്ചേൽപ്പിക്കുകയല്ല.”എന്നാണ് ഹുമയൂൺ ഇതിനെ പറ്റി പറയുന്നത്.















