തന്റെ മകൻ മരിച്ച് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നിമിഷം താങ്ങായി നിന്നത് നടൻ ബേസിലാണെന്ന് നടി കുടശ്ശനാട് കനകം വെളിപ്പെടുത്തി. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിൽ ബേസിലിന്റെ അമ്മയായി വേഷമിട്ട കനകം, സിനിമയിലെ തന്റെ മക്കൾ തന്നെയാണ് ജീവിതത്തിലും ഇപ്പോൾ തനിക്ക് കൂട്ടിനുള്ളതെന്നും പറയുന്നു.
ഞാൻ തനിച്ചാണ് ജീവിക്കുന്നത്. നാടകത്തിൽ വർക്ക് ചെയ്തതിന്റെ പെൻഷൻ കിട്ടുന്നുണ്ട്. കയ്യിൽ ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ആണ് മകൻ മരിച്ചപ്പോൾ ഉള്ള കാര്യങ്ങൾ എല്ലാം നടത്തിയത്. കയ്യിൽ ഉള്ളതെല്ലാം തീർന്നപ്പോൾ ഇനി ഞാൻ എങ്ങനെ മുന്നോട്ട് പോകും എന്ന് അന്തം വിട്ടു നിന്നു. ഉടനെ ഞാൻ ബേസിലിനെ വിളിച്ചു. ഒറ്റ വിളിക്ക് എടുത്തു. ‘മോനേ എനിക്ക് ഫെബ്രുവരിയിൽ ഒരു നാലഞ്ച് ദിവസത്തെ വർക്ക് തരണം. മോന്റെ സിനിമയിൽ ഇല്ലെങ്കിൽ പരിചയമുള്ള സംവിധായകരോട് പറഞ്ഞ് എനിക്ക് വർക്ക് വാങ്ങി തരണം’ എന്ന് പറഞ്ഞു. ‘അതിനെന്താ അമ്മേ… നമുക്ക് ചെയ്യാമല്ലോ. ഞാൻ തീർച്ചയായും ശ്രമിക്കാം’ എന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ബേസിലിന്റെ മാനേജർ വിളിച്ചിട്ട് പറഞ്ഞു, അമ്മയെ ബേസിലിനു ഒരുപാട് ഇഷ്ടമാണ്, അമ്മയുടെ ഗൂഗിൾ പേ നമ്പർ ഇതാണോ’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘അയ്യോ ഞാൻ പൈസയ്‌ക്ക് അല്ല വിളിച്ചത്, വർക്ക് കിട്ടാൻ ആണ്, എനിക്ക് പൈസ ഇട്ടു തരല്ലേ’ എന്ന് പറഞ്ഞു. പക്ഷേ, അവൻ 30,000 രൂപ ഇട്ടു തന്നു. ഇതൊക്കെ മീഡിയയുടെ മുന്നിൽ പറഞ്ഞാൽ ബേസിൽ എന്നെ വഴക്കു പറയും. എന്റെ മകൻ മരിച്ചു. ഇനി എനിക്ക് ഇവരൊക്കെ തന്നെയാണ് മക്കൾ,” കുടശ്ശനാട് കനകം പറഞ്ഞു.
ജയ ജയ ജയ ജയ ഹേ എന്ന സിനിമയിലൂടെയാണ് സ്വന്തമായി ഒരു വീട് നിർമിക്കാൻ കഴിഞ്ഞതെന്ന് മുൻപ് അഭിമുഖത്തിൽ കനകം വെളിപ്പെടുത്തിയിരുന്നു
















