Samskriti

സര്‍വ്വസാക്ഷിയായ അഗ്നി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

രു കക്ഷികള്‍ തമ്മില്‍ നടത്തുന്ന ഏതെങ്കിലും ഇടപാട് നേരിട്ടുകാണുന്നവനും അതേ സമയം ആ ഇടപാടില്‍ കര്‍ത്തൃത്വമോ ഭോക്തൃത്വമോ ഇല്ലാത്തവനുമാകുന്നു സാക്ഷി. അഗ്‌നിക്ക് സര്‍വസാക്ഷിത്വമുണ്ടെന്ന് വാല്മീകിരാമായണത്തിലും മഹാഭാരതത്തിലും പ്രസ്താവിച്ചിരിക്കുന്നു. അതിനാല്‍ പണ്ടുമുതലേ ഭാരതത്തില്‍ അഗ്‌നിയെ സാക്ഷിയാക്കിയാണ് മംഗളകര്‍മ്മങ്ങള്‍ എല്ലാം ചെയ്യുന്നത്.

പ്രാജാപത്യവിവാഹം (അഷ്ടവിവാഹങ്ങളില്‍ ഒന്ന്) അഗ്‌നിസാക്ഷികമായിട്ടാണ് നടക്കുന്നത്. സുഗ്രീവനും ശ്രീരാമനും തമ്മിലുണ്ടായ സഖ്യം അഗ്‌നിസാക്ഷികമായിരുന്നു എന്നു രാമായണത്തില്‍ പറഞ്ഞിട്ടുണ്ട്.

എല്ലാ മംഗളകര്‍മങ്ങളും അഗ്‌നിസാക്ഷികങ്ങളാണ്. കര്‍മങ്ങള്‍ക്കു പവിത്രത നല്കുന്നതില്‍ അഗ്‌നി ഒരു പ്രധാന പങ്കു വഹിക്കുന്നു എന്ന് ഇതു വ്യക്തമാക്കുന്നു.

മറ്റു തെളിവുകള്‍ ഇല്ലാതെ വരുമ്പോള്‍ അഗ്‌നിയെ സാക്ഷിയാക്കി നിരപരാധിത്വം നിര്‍ണയിക്കാവുന്നതാണെന്ന് ധര്‍മശാസ്ത്രത്തില്‍ പ്രസ്താവമുണ്ട്.

ഹിന്ദുക്കള്‍ക്ക് സര്‍വ്വ കര്‍മ്മങ്ങളുടേയും സാക്ഷി അഗ്‌നിയാണ്. അഗ്‌നിയുടെ വിനാശകരമായ ശക്തിയെ നിയന്ത്രിച്ചാണ് മനുഷ്യന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയത്. ശക്തിയുടെ ഉറവിടമായ എന്തിനേയും സ്വീകരിച്ച് ഊര്‍ജ്ജമാക്കാന്‍ കഴിവുള്ള അഗ്‌നിയെ ദേവരൂപമായിട്ടാണ് കണക്കാക്കുന്നത്.

വിളക്ക് കൊളുത്താത്ത ഹിന്ദു ഭവനങ്ങള്‍ ലോകത്ത് ഒരിടത്തും ഉണ്ടാകില്ല. സൂര്യന്‍ ശക്തിക്ഷയിച്ചു നില്‍ക്കുന്ന പുലര്‍കാലങ്ങളിലും വൈകുന്നേരങ്ങളിലും വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുന്നത് ശ്രേയസ്‌കരമായ പ്രവൃത്തിയാണ്. ദിവസത്തിന്റെ നല്ല തുടക്കത്തിനായാണ് ദിവസംവും രാവിലെ വിളക്ക് കൊളുത്തുന്നത്.

അഗ്‌നിദേവനാണ് ഹിന്ദുക്കളുടെ എല്ലാ പുണ്യകര്‍മ്മങ്ങളുടേയും സാക്ഷി. വിളക്ക് കൊളുത്തുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ വിളക്ക് കത്തിച്ച് വയ്‌ക്കാറില്ല. വെറും തറയിലും വിളക്ക് കത്തിച്ചുവയ്‌ക്കുന്നതു ശാസ്ത്രവിധിപ്രകാരം തെറ്റാണ്. ഉയരം കുറഞ്ഞ പീഠത്തില്‍ വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. പരന്നതട്ടത്തിലോ ഇലക്കീറുകളിലോ വിളക്ക് കത്തിച്ചുവയ്‌ക്കാവുന്നതാണ്.

വിളക്കുകള്‍ ഊതികെടുത്തുന്നത് നന്നല്ല. കരിന്തിരി എരിയുന്നതിന് മുമ്പ് വിളക്ക് കെടുത്തേണ്ടതാണ്. പ്രഭാതങ്ങളില്‍ ഒരു തിരിയും സന്ധ്യനേരങ്ങളില്‍ രണ്ടു തിരിയും ഇടുന്നതാണ് ഉത്തമം. പകലും രാത്രിയും തമ്മില്‍ ചേരുന്നു എന്ന സങ്കല്‍പത്തിലാണ് വൈകുന്നേരങ്ങളില്‍ രണ്ടു തിരി ഇടുന്നത്.

പ്രഭാതത്തില്‍വിളക്ക് കൊളുത്തുന്നത് കിഴക്ക് മുഖമായി ഒരു തിരിയിട്ടായിരിക്കും സന്ധ്യക്ക് കിഴക്കും പടിഞ്ഞാറും മുഖമായി രണ്ട് തിരികള്‍ ഇടാറുണ്ട്. മൂന്ന് തിരികളാണ് ഉപയോഗിക്കുന്നതെങ്കില്‍ കിഴക്ക്, പടിഞ്ഞാറും വടക്ക് ദിശയിലേക്കും തിരികള്‍ ഉണ്ടായിരിക്കണം.

അഞ്ച് തിരികളാണ് ഇടുന്നതെങ്കില്‍ നാലുദിക്കുകളിലേക്കും ഓരോ തിരിയും അഞ്ചാംതിരി വടക്ക്കിഴക്ക് ഭാഗത്തേക്ക് ദര്‍ശനമായും ഇരിക്കണം.

ഏതു ചടങ്ങിലും അഗ്‌നിയ്‌ക്ക് വലിയ പ്രാധാന്യമാണുള്ളത്. അഗ്‌നിയെ സാക്ഷി നിര്‍ത്തിയാണ് മംഗള കര്‍മ്മങ്ങള്‍ നടത്തുന്നതെന്നു പറഞ്ഞല്ലോ. ആചാര്യന്മാര്‍ അഗ്‌നിയ്‌ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

പ്രപഞ്ച നിര്‍മ്മാണത്തിന്റെ അടിസ്ഥാന ഘടകങ്ങളായ പഞ്ചഭൂതങ്ങളാണ് ആകാശം, വായു, അഗ്‌നി, ജലം, പൃഥ്വി എന്നിവ. ഇവ തന്നെയാണ് വാസ്തുവില്‍ നിര്‍മ്മാണ വസ്തുക്കളുടെ അടിസ്ഥാന ഘടകങ്ങളും. പഞ്ചഭൂതങ്ങള്‍ എന്ന ഈ ഘടകങ്ങളെ കൂടാതെ ഒരു നിര്‍മ്മിതികളും ഈ പ്രപഞ്ചത്തില്‍ ഇല്ല. ഈശ്വരന്റെ ആദ്യത്തെ സമൂര്‍ത്തമായ രൂപമായി വേദകാലഘട്ടത്തില്‍ കണക്കാക്കിയിരുന്നത് അഗ്‌നിയെയാണ്.

അഗ്‌നി എന്നാല്‍ പരിശുദ്ധി എന്നാണര്‍ത്ഥം. അഗ്രണി ഭവതി അതായതു മുന്നില്‍ നിന്ന് നയിക്കുന്നത് എന്നും ”അഗ് നീയതെ” അതായത് ഗതിയില്‍ മുന്നോട്ടുള്ള യാത്രയില്‍ നമ്മെനയിക്കുന്നതെന്നും അര്‍ത്ഥം. അഗ്‌നിയുടെ ഈ ഗുണങ്ങള്‍ ഈശ്വരനെ പോലെയാണ് നമ്മെ നയിക്കുന്നത്. പരിശുദ്ധമാക്കുന്നത്, നമ്മുടെ മുന്നില്‍ നിന്നു നയിക്കുന്നത് ഈശ്വരനാണ്. അഗ്‌നി പ്രകാശമാണ്. പ്രകാശം അഥവാ ചൈതന്യം ഈശ്വരന്റെ ഗുണമാണ്.

മറ്റു പഞ്ചഭൂതങ്ങളെ പോലെ അല്ല അഗ്‌നി സ്വയമേവ പരിശുദ്ധമാണ്. അഗ്‌നി സ്വയം ശുദ്ധമായി ഇരുന്നു കൊണ്ടു തന്നെ മറ്റുള്ളവയെ ശുദ്ധീകരിക്കുന്നു. എന്നാല്‍ ജലത്തെനോക്കൂ ജലം കൊണ്ടു നമ്മള്‍ ശൂദ്ധീകരിച്ചാല്‍ ജലം സ്വയമേവ അശുദ്ധിയാകും. മറ്റു ഭൂതങ്ങളും അങ്ങനെതന്നെയാണ്. സ്വയം ശുദ്ധിയാകുകയും അതോടൊപ്പം മറ്റുള്ളവയെ ശുദ്ധിയാക്കുകയും ചെയ്യാനുള്ള കഴിവ് അഗ്‌നിയ്‌ക്ക് മാത്രമേ ഉള്ളൂ. അതാണ് അഗ്‌നിയുടെ പ്രാധാന്യവും.

Recent Posts