ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നാലാമത്തെയാളും ജയില്‍ മോചിതനായതോടെ കേസുകള്‍ അട്ടിമറിക്കപ്പെടാനും, പ്രതികള്‍ രക്ഷപ്പെടാനുമുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. കേസ് അന്വേഷിക്കുന്ന എസ്‌ഐടി ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ജയില്‍ മോചിതനായിരിക്കുന്നത് ശ്രീകോവിലിലെ കട്ടിളപ്പാളി കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. സ്വര്‍ണ്ണക്കൊള്ള കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ വിവേചനം പാടില്ലെന്ന് പറഞ്ഞാണ് കോടതി പോറ്റിക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. ഇതോടെ ഇപ്പോഴും ജയിലില്‍ തുടരുന്ന മറ്റു പ്രതികള്‍ക്കും ജാമ്യം ലഭിക്കുമെന്ന് ഉറപ്പാണ്. എസ്‌ഐടി അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും, പ്രതികള്‍ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി ഉറപ്പ് പറയുന്നുണ്ടെങ്കിലും അയ്യപ്പഭക്തര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ ശുഭാപ്തി വിശ്വാസമൊന്നും ഇല്ല.
കോടതിയുടെ മേല്‍നോട്ടത്തിലാണ് എസ്‌ഐടി അന്വേഷണമെന്നത് മറിച്ചു ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നില്ല. കാരണം ഇതേ കോടതി തന്നെയാണല്ലോ ഇതിനു മുന്‍പ് പല ഘട്ടങ്ങളിലും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐടിയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളത്. ആരോപണ വിധേയരായ ഉന്നതരിലേക്ക് എത്തുമ്പോള്‍ എന്തുകൊണ്ടാണ് അന്വേഷണം സ്വിച്ചിട്ട പോലെ നിന്നു പോകുന്നതെന്ന് ഇതേ കോടതി ചോദിച്ചിട്ടുള്ളത് ജനങ്ങള്‍ മറന്നിട്ടില്ല. 90 ദിവസത്തിനു ശേഷം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ലെന്നും, കുറച്ച് സമയം കൂടി എസ്‌ഐടിക്ക് നല്‍കൂ എന്നും കോടതി പറഞ്ഞത് അയ്യപ്പഭക്തരെ നിരാശപ്പെടുത്തുകയാണെന്ന് പറയാതെ വയ്യ. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവരുടെ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെയൊക്കെ പറഞ്ഞത്.
അസാധാരണമായ ഒരു കേസാണ് അന്വേഷിക്കുന്നതെന്നും,അന്വേഷണത്തിന്റെ എല്ലാ കാര്യങ്ങളും തങ്ങള്‍ സൂക്ഷ്മമായി തന്നെ പരിശോധിക്കുന്നുണ്ടെന്നും കോടതി പറയുന്നുണ്ടെങ്കിലും കേസില്‍ പ്രതികളായിട്ടുള്ളവരുടെയും ആരോപണ വിധേയരുടെയും രാഷ്‌ട്രീയവും ഭരണപരവുമായ സ്വാധീനം കോടതി പ്രകടിപ്പിക്കുന്ന ഈ ആത്മവിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുള്ളതെങ്കിലും അവരെ സംബന്ധിച്ചിടത്തോളം അത് ധാരാളമാണ്. ജയിലില്‍ കിടക്കുമ്പോള്‍ പോലും കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നവര്‍ ജയിലിന് പുറത്തിറങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ജാമ്യ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു തന്നെ ഭരണ നേതൃത്വത്തെ സ്വാധീനിക്കാനും, തെളിവ് നശിപ്പിക്കാനും പ്രതികള്‍ക്ക് കഴിയും. ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് നിഷ്‌കളങ്കമായി കരുതാനാവില്ല.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പല തെളിവുകളും കണ്ടെത്താന്‍ എസ്‌ഐടിയുടെ ഇതുവരെയുള്ള അന്വേഷണത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ മെല്ലെപ്പോക്കും, മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെപ്പോലുള്ളവരെ രഹസ്യമായി ചോദ്യം ചെയ്യുന്നതും, അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്തതും ജനങ്ങളില്‍ ഉയര്‍ത്തിയിട്ടുള്ള സംശയങ്ങള്‍ നിലനിര്‍ത്തുകയാണ്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അത് പണമിടപാടുകളെ കുറിച്ച് മാത്രമാണ്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നത്. ഇങ്ങനെയൊരു അന്വേഷണം ഉണ്ടാകുന്നില്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്വര്‍ണ്ണക്കൊള്ള കേസ് ഇപ്പോള്‍ പ്രതികളായിട്ടുള്ളവരില്‍ മാത്രമായി ഒതുക്കിനിര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടി എസ്‌ഐടിക്കുമേല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്ന എതിര്‍പ്പ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ്. തങ്ങളുടെ ദേശീയ നേതാക്കള്‍ വരെ ആരോപണ വിധേയരായതുകൊണ്ട് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരുമായി ഒത്തു കളിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. രണ്ടു കൂട്ടരുടെയും തിരക്കഥ അനുസരിച്ച് സ്ഥിതിഗതികള്‍ മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികള്‍ ഒന്നിനുപുറകെ ഒന്നായി ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങുന്നത്.
















