ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സംഘർഷം രൂക്ഷമാണ്. ഗ്വാദർ മുതൽ പാസ്നി വരെയും പാകിസ്ഥാൻ-ഇറാൻ അതിർത്തി വരെയും ലക്ഷ്യമിട്ട് ബലൂചിസ്ഥാനിലുടനീളം ബിഎൽഎ നിരവധി ഏകോപിത ആക്രമണങ്ങൾ നടത്തി. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലും ബിഎൽഎ ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ 17 പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരും 31 സാധാരണക്കാരും 133 ബിഎൽഎ വിമതരും കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ പാകിസ്ഥാൻ സൈന്യത്തിന്റെയും സുരക്ഷാ സേനയുടെയും പരാജയങ്ങളാണ് ഈ ആക്രമണങ്ങൾ തുറന്നുകാട്ടുന്നത്.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ സുരക്ഷാ സേനയ്‌ക്ക് ബലൂചിസ്ഥാനെ സംരക്ഷിക്കാൻ പൂർണ്ണമായും കഴിവില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാർലമെന്റിൽ സമ്മതിചിരുന്നു. ബലൂചിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇതിന് ഒരു ഒഴികഴിവായിട്ടാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പാകിസ്ഥാൻ സൈന്യത്തിന് പോലും ഇല്ലാത്ത ആയുധങ്ങൾ ബലൂച് കലാപകാരികൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ബലൂച് കലാപകാരിക്കും 20,000 ഡോളർ വിലവരുന്ന സൈനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പാകിസ്ഥാൻ നിയമസഭാംഗങ്ങളോട് പറഞ്ഞു. ഈ ബലൂച് കലാപകാരികൾക്ക് ഇന്ത്യയിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും പാകിസ്ഥാൻ ആരോപിക്കുന്നുണ്ട്.
ഇതിനു പുറമെ പാകിസ്ഥാൻ, ബിഎൽഎയെ “ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ” എന്ന് മുദ്രകുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സ്വാധീനത്തിലും പ്രേരണയിലും ബിഎൽഎ ഖുറാന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാണ് അറബിയിൽ ഈ പദത്തിന്റെ അർത്ഥം. ഫിത്‌ന ഇസ്ലാമിൽ ഒരു പാപമാണ്, കാരണം നീതിമാനമായ ഒരു ഭരണാധികാരിക്കെതിരെ കലാപം മതം അനുവദിക്കുന്നില്ല. പാകിസ്ഥാന്റെ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ, പാകിസ്ഥാനിലെ കലാപകാരികളുടെ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ ഇസ്ലാമിക വിരുദ്ധമാണെന്ന് പറഞ്ഞ് തള്ളിക്കളയാനും അവർക്കെതിരെ മതപരമായ കാർഡ് കളിക്കാനും ശ്രമിക്കുന്നെന്ന് വിദഗ്‌ദ്ധർ പറയുന്നു. വിദേശ മതശക്തികളെ ഇന്ത്യയ്‌ക്കെതിരെ പ്രേരിപ്പിക്കാനും മുനീർ ഇസ്ലാം ഉപയോഗിക്കുന്നു എന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യ ജാഗ്രത പാലിക്കണം
ജനുവരി 31 ന് ആരംഭിച്ച ബലൂച് വിമതരുടെ ആക്രമണങ്ങൾക്ക് പാകിസ്ഥാൻ ഇപ്പോൾ ഇന്ത്യയെയാണ് കുറ്റപ്പെടുത്തുന്നത്. പാകിസ്ഥാൻ സൈന്യവും ഐഎസ്ഐ രഹസ്യാന്വേഷണ ഏജൻസിയും ഇന്ത്യയ്‌ക്കെതിരെ വീണ്ടും തീവ്രവാദ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
















