ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഭാരതയുഎസ് വ്യാപാര കരാറിന് അന്തിമരൂപമായിരിക്കുന്നു. ഈ കരാര്‍ ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ പ്രധാന പ്രാദേശിക എതിരാളികളേക്കാള്‍ ശക്തമായ വ്യാപാര നിലയിലേക്കാണ് ഭാരതത്തെ ഉയര്‍ത്തുന്നത്.
ഈ കരാറിന്റെ ഭാഗമായി ഭാരതത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ യുഎസ് തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. ഇതോടെ നിരവധി മറ്റ് രാജ്യങ്ങളിലെ കയറ്റുമതി സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഭാരതത്തിന് കുറഞ്ഞ ചുങ്കങ്ങളാണുള്ളത്. ഭാരതത്തിലെ ജനങ്ങളുടെ ദേശീയ താല്‍പ്പര്യത്തിനുവേണ്ടിയാണ് മോദി സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും, അമേരിക്കയും ഭാരതവും തമ്മില്‍ ഒപ്പിടാന്‍ പോകുന്ന കരാറിന്റെ വിശദാംശങ്ങളോടൊപ്പം ഇരുരാജ്യങ്ങളും ചേര്‍ന്ന് ഒരു സംയുക്ത പ്രസ്താവന ഉടന്‍ പുറത്തിറക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരതത്തിന്റെ മുന്‍തൂക്കം കൂടുതല്‍ വ്യക്തമാണ്. ചൈനയില്‍ തീരുവകള്‍ ഇപ്പോഴും 34 ശതമാനമായി ഉയര്‍ന്ന നിലയിലാണ്. ഇന്തോനേഷ്യയ്‌ക്ക് 19 ശതമാനം തീരുവയാണ് ബാധകമാകുന്നത്. ബംഗ്ലാദേശിനും വിയറ്റ്‌നാമിനും 20 ശതമാനം വീതം തീരുവ ചുമത്തപ്പെടുന്നു. പാകിസ്ഥാന്റെ കാര്യമെടുത്താലും ഈ വ്യത്യാസം പ്രകടമാണ്. അമേരിക്കയുമായുള്ള പാകിസ്ഥാന്റെ ബന്ധം അടുത്തകാലത്ത് മെച്ചപ്പെട്ടുവെന്നാണ് ആ രാജ്യത്തെ ഭരണാധികാരികള്‍ അവകാശപ്പെട്ടിരുന്നത്. പാക് സൈന്യാധിപന്‍ അസിം മുനീറിന് വൈറ്റ് ഹൗസില്‍ വിരുന്ന് നല്‍കിയതും, ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്തതുമടങ്ങുന്ന നീക്കങ്ങള്‍ ഉണ്ടായിട്ടും പാകിസ്ഥാന് 19 ശതമാനം തീരുവയാണ് യുഎസ് ചുമത്തുന്നത്.
ആഗോള വിതരണ ശൃംഖലകള്‍ പുനഃക്രമീകരിക്കപ്പെടുന്ന ഈ സമയത്തുള്ള മാറ്റം വിവിധ മേഖലകളിലുടനീളം ഭാരത കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ അനുകൂലമണ്. ഈ തീരുവ കുറവ് വലിയ തോതില്‍ തൊഴില്‍ നല്‍കുന്ന ഭാരതത്തിന്റെ വസ്ത്രവ്യവസായത്തിനും വലിയ ആശ്വാസം നല്‍കും.
തീരുവ കുറവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ട്രംപിനെ ‘പ്രിയ സുഹൃത്ത്’ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഭാരതത്തിലെ കയറ്റുമതിക്കാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഭാരതത്തിലെ ജനങ്ങളുടെ പേരില്‍ ട്രംപിന് നന്ദിയറിയിക്കുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയോടുള്ള ‘സൗഹൃദത്തിന്റെയും ആദരവിന്റെയും’ പേരിലാണ് ഈ തീരുമാനം എടുത്തതെന്നും, ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ്
പറയുകയുണ്ടായി.
പ്രധാനമന്ത്രി മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നു പറഞ്ഞ ട്രംപ്, ശക്തനും ബഹുമാനിക്കപ്പെടുന്ന ആഗോള നേതാവുമാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഓരോ ഭാരതീയനും അഭിമാനകരമായ ഒരു കരാറായിരിക്കും ഇതെന്നും, ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതും, ജനങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതുമായ, അതേസമയം സംവേദനക്ഷമമായ മേഖലകളെ സംരക്ഷിക്കുന്നതുമായ ഒരു കരാറായിരിക്കുമെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറയുകയുണ്ടായി.
ഭാരതവും അമേരിക്കയും തമ്മില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന വ്യാപാര കരാറിന്റെ വിവരങ്ങള്‍ പുറത്തുവരുന്നതിനു മുന്‍പേ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയനുമായി ഭാരതം ഉണ്ടാക്കിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക മുന്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോവുകയായിരുന്നു. ഇത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടമാണ്. ഇക്കാര്യം മറച്ചുപിടിക്കാന്‍ പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും കുപ്രചാരണം നടത്തുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭാരതത്തിനെതിരെ പ്രതികാര നടപടി സ്വീകരിച്ചപ്പോള്‍ സന്തോഷിച്ചത് ഇതേ പ്രതിപക്ഷം തന്നെയാണ്. ട്രംപ് ഭാരതത്തിന് അനുകൂലമാവുമ്പോള്‍ അതിനെയും ഇവര്‍ എതിര്‍ക്കുന്നു. ഈ കാപട്യവും ദേശദ്രോഹവും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
















