ജെ. വിനോദ് കുമാര്‍ എന്ന ജെവി ഇനി നമ്മോടൊപ്പമില്ല എന്നതൊരു ദുഃഖസത്യമാണ്. ആ നഷ്ടബോധം നീറുന്ന ചിന്തയായിരിക്കും എന്നും. ആരായിരുന്നു വിനോദ്? മുന്‍ ബാലഗോകുലം പ്രവര്‍ത്തകന്‍? മുന്‍കാല മുഖ്യശിക്ഷക്? പൂര്‍വ്വ പ്രചാരകന്‍? എല്‍ഐസി യൂണിയന്‍ നേതാവ്? പരിസ്ഥിതി പ്രവര്‍ത്തകന്‍? അദ്ദേഹം ഇതെല്ലാമായിരുന്നു.
വിനോദിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം ഹൃദയംകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു എന്നതാണ്. സംഘം അദ്ദേഹത്തിന്റെ ഹൃദയത്തിലായിരുന്നു, ചിന്തകളിലും ബുദ്ധിയിലുമല്ല. അതുകൊണ്ട് തന്റെ പരിചയവലയത്തില്‍ വരുന്നവര്‍ മുഴുവന്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സദാ നിറഞ്ഞുനിന്നു. ”മാനവസേവ മാധവസേവ” തന്നെയായതിനാല്‍ തന്റെ സഹപ്രവര്‍ത്തകരുടെ ദുഃഖം തന്റേതായി കണ്ടു. അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ പങ്കുചേര്‍ന്നു. അതിനായി കിലോമീറ്ററുകള്‍ സഞ്ചരിച്ചു. സ്വപത്‌നിയെ വീട്ടില്‍ തനിച്ചാക്കി മുടങ്ങാതെ യാത്രകള്‍ നടത്തി. പലരുടേയും പ്രത്യേകിച്ച് മുന്‍പ്രചാരകരുടെ കണ്ണീരൊപ്പി. ഇന്‍ഷുറന്‍സ് അഡ്‌വൈസര്‍ എന്ന ചുമതലയും അദ്ദേഹം സമ്പര്‍ക്കത്തിനായി ഉപയോഗിച്ചു. പരിചയം സമ്പര്‍ക്കമാക്കി.
വിനോദിന്റെ സ്വഭാവം നിഷ്‌കളങ്കമായിരുന്നു. ആ ഭാവത്തിന്റെ ആള്‍രൂപമായിതന്നെ അദ്ദേഹം അന്ത്യംവരെ തുടര്‍ന്നു. തെറ്റുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. എന്നെ മുതിര്‍ന്ന സഹോദരനായി കണ്ടിരുന്നതിനാല്‍ പലപ്പോഴും എന്നോടും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പിണങ്ങിയിട്ടുമുണ്ട്. അതൊന്നും ഒരാഴ്ചക്കപ്പുറം നീണ്ടുനിന്നിരുന്നില്ല. അടിയന്തരാവസ്ഥ കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കലൂര്‍ പാവക്കുളം ക്ഷേത്രം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ബാലഗോകുലം വഴിയാണ് വിനോദ് സംഘപ്രസ്ഥാനത്തില്‍ വരുന്നത്. പിന്നീട് സംഘശാഖയിലെ മുടങ്ങാത്ത സ്വയംസേവകന്‍. ശാഖയിലെ ഗഡ നായകന്‍, ശിക്ഷകന്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചശേഷം അദ്ദേഹം കലൂര്‍ പാവക്കുളം ശാഖാ മുഖ്യശിക്ഷകായി. 1989 ല്‍ അദ്ദേഹം സംഘത്തിന്റെ പ്രചാരകായി. മലബാറിലെ വിവിധയിടങ്ങളില്‍ പ്രചാരകവൃത്തിയിലേര്‍പ്പെട്ടു. പന്തീരാങ്കാവ്, തൃത്താല, വളാഞ്ചേരി, വടക്കാഞ്ചേരി, നിലമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രമാക്കി വിനോദ് താലൂക്ക് പ്രചാരകായി പ്രവര്‍ത്തനം നടത്തി.
വീട്ടിലെ സാമ്പത്തിക പരിസ്ഥിതികള്‍ ആശാവഹമല്ലാത്തതിനാല്‍ വിനോദ് 1996 ല്‍ പ്രചാരക ചുമതലയില്‍നിന്ന് വിരമിച്ചു. തിരിച്ച് നാട്ടില്‍ വന്നതിനുശേഷവും അദ്ദേഹം സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. പല ചുമതലകളും വഹിച്ചു. കൊച്ചി മഹാനഗരത്തിന്റെ സമ്പര്‍ക്കപ്രമുഖ് വരെയായി. ഇതിനിടെ പല ജോലികളിലും ഏര്‍പ്പെട്ടു. രണ്ട് പതിറ്റാണ്ട് മുന്‍പ്അദ്ദേഹം എല്‍ഐസിയുടെ അഡ്‌വൈസറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ കാലയളവിലും വിനോദ് സംഘപ്രവര്‍ത്തനത്തില്‍ സജീവമായി തുടര്‍ന്നു. അന്തരിക്കുമ്പോള്‍ അദ്ദേഹം കൊച്ചി മഹാനഗര ജില്ലയുടെ പര്യാവരണ്‍ സംയോജകനായിരുന്നു.
അസുഖം ബാധിച്ചു കിടക്കുന്ന പ്രവര്‍ത്തകര്‍ കേരളത്തിന്റെ ഏത് മുക്കിലും മൂലയിലുമായാലും അവരെ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കിണഞ്ഞ് പരിശ്രമിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍വ്വ പ്രചാരകന്മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ ‘ഭാസ്‌കരപദം’ തുടങ്ങിയത് മുതല്‍ വിനോദ് അതില്‍ സജീവമായി. കൊറോണക്കാലത്ത് ആര്‍. ഹരിയേട്ടന്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി ബൗദ്ധിക് പരിപാടികള്‍ നടത്താന്‍ മുന്‍കയ്യെടുത്തു. ക്ലേശങ്ങളില്‍ വിഷമിച്ചിരുന്ന പൂര്‍വ്വ പ്രചാരകരെ സഹായിക്കുന്നതിനായി ധാരാളം പദ്ധതികള്‍ ആവിഷ്‌കരിച്ചു.
കെ.ജി. വേണുവേട്ടന്‍, അപ്പുച്ചേട്ടന്‍ (എം. മോഹനന്‍), കലൂര്‍ ഷാജി, ഈ ലേഖകന്‍ എന്നിവര്‍ ചേര്‍ന്ന് ഭാസ്‌കര്‍റാവു അനുസ്മരണം ആചരിക്കുമ്പോഴും ഇ.എന്‍. നന്ദകുമാറും കലൂര്‍ ഷാജിയും മുത്തു (സി.ജി. രാജഗോപാല്‍) ഈ ലേഖകന്‍ എന്നിവര്‍ ചേര്‍ന്ന് അടിയന്തരാവസ്ഥ വാര്‍ഷികാചരണം നടത്തുമ്പോഴും വിനോദ് സദാ സജീവമായിരുന്നു. ജനുവരി പന്ത്രണ്ടിന് ഭാസ്‌കര്‍റാവു അനുസ്മരണം നടത്തുമ്പോള്‍പോലും പരിപാടി ആങ്കര്‍ ചെയ്യുവാന്‍ അദ്ദേഹം ഉണ്ടായിരുന്നു.
തന്റെ തൊഴില്‍രംഗത്തെ സംഘടനയായ ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്‌സ് സംഘ് എന്ന പ്രസ്ഥാനം സ്ഥാപിക്കാനും അത് മുന്നോട്ട് കൊണ്ടുപോകാനും ദേശീയതലത്തില്‍തന്നെ അദ്ദേഹം മുന്നിട്ടിറങ്ങി. തുടക്കത്തില്‍ ദേശീയ സംഘടനാസെക്രട്ടറിയായിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് മരണം സംഭവിക്കുന്നത്.
സംഘടനാപ്രവര്‍ത്തനത്തിനായി അദ്ദേഹം ദേശവ്യാപകമായി യാത്ര ചെയ്തു. കൂടാതെ എല്‍ഐസി ചെയര്‍മാന്‍, ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവരെ കണ്ട് മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങി. അദ്ദേഹത്തിന്റെ ആ സംഘടനായാത്രകളില്‍ എഴുത്തുകുത്തുകള്‍ക്കുള്ള ചില സംഭാവനകള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥത തോന്നുന്നുണ്ട്. സഹോദരതുല്യമായ ചില സഹായങ്ങളായിരുന്നു അത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിനോദിന്റെ അച്ഛന്‍ ജഗന്നാഥപൈയുടെ വേര്‍പാട്. വൈകാതെ അമ്മ പ്രഭാവതിയും അന്തരിച്ചു. പത്‌നി ജ്യോതിപ്രഭയെ ദുഃഖത്തിലാഴ്‌ത്തി ഇപ്പോഴിതാ വിനോദും….
നമുക്കിടയില്‍നിന്ന് സര്‍വ്വേശ്വരനില്‍ ലയിക്കുന്ന സ്വയംസേവകരെയും സംഘപ്രവര്‍ത്തകരേയുംകുറിച്ച് കുറിപ്പുകള്‍ എഴുതുന്ന എന്നോട് അദ്ദേഹം നര്‍മഭാവത്തില്‍ പറയുമായിരുന്നു-”സതീശേട്ടാ, ഞാന്‍ പോകുമ്പോഴും ഇതുപോലെ എഴുതണേ” എന്ന്.
കൊച്ചു പിണക്കങ്ങള്‍ തീര്‍ക്കാന്‍ മധുരപലഹാരങ്ങളുമായി വരുന്ന എന്റെ അനു
ജന്‍ ഇനിയില്ല. താന്‍ പ്രചാരകപ്രവൃത്തിയിലേര്‍പ്പെട്ട സ്ഥലങ്ങളില്‍ അവിടത്തെ സ്വയംസേവകരുടെയും സംഘബന്ധുക്കളുടെയും സന്തോഷത്തിലും സന്താപത്തിലും പങ്കുചേരാന്‍ ഓടിയെത്തിയിരുന്ന വിനോദ് ഇനിയില്ല.
വര്‍ഷങ്ങളായി സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തവരെപോലും സമ്പര്‍ക്കം ചെയ്യാന്‍ അദ്ദേഹം അവിശ്രമം പ്രവര്‍ത്തിച്ചിരുന്നു. നേത്രദാനം ചെയ്തതിനാല്‍ വിനോദിന്റെ കണ്ണുകള്‍ ഇനി ലോകത്തെ കാണും. കര്‍മ്മയോഗിയായ വിനോദ് ഇനിയും ഈ പുണ്യഭൂമിയില്‍ ജന്മമെടുക്കും; ഇനിയും സംഘപ്രവര്‍ത്തനം ചെയ്യും. അതേ, വിനോദ് തിരിച്ചുവരും… സംഘപ്രവര്‍ത്തകര്‍ക്കിടയിലേക്ക്.
















