ദുബായ് : സിവിൽ വ്യോമയാന മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും, യു എ ഇയും ചർച്ചകൾ നടത്തി. യു എ ഇ സാമ്പത്തിക, ടൂറിസം വകുപ്പ് മന്ത്രിയും, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) ബോർഡ് ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി, ഇന്ത്യൻ സിവിൽ വ്യോമയാന വകുപ്പ് മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡു എന്നിവരാണ് സിവിൽ ഏവിയേഷനിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ വളർച്ചയെ പിന്തുണയ്‌ക്കുന്നതിനായി ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി. ഹൈദരാബാദിൽ വെച്ച് നടന്ന “വിങ്‌സ് ഓഫ് ഇന്ത്യ 2026” സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് അബ്ദുല്ല ബിൻ തൗഖ് അൽ മാരി ഇന്ത്യൻ സിവിൽ വ്യോമയാന വകുപ്പ് മന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയത്.
യു എ ഇ-ഇന്ത്യ ബന്ധങ്ങളുടെ ശക്തിയും വിവിധ മേഖലകളിലെ, പ്രത്യേകിച്ച് സാമ്പത്തിക, ടൂറിസം മേഖലകളിലെ തുടർച്ചയായ വികസനവും ഇരുപക്ഷവും ഈ കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. വ്യോമഗതാഗത പ്രവർത്തനങ്ങളിലെയും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രകളുടെ എണ്ണത്തിലെയും സ്ഥിരമായ വളർച്ചയിൽ ഈ പുരോഗതി നേരിട്ട് പ്രതിഫലിച്ചിട്ടുണ്ട്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യോമഗതാഗതം ശക്തമായ മുന്നേറ്റം തുടരുകയാണെന്നും ഇരു രാജ്യങ്ങളിലെയും നഗരങ്ങൾക്കിടയിൽ ഇരു രാജ്യങ്ങളിലെയും ദേശീയ വിമാനക്കമ്പനികൾ ആഴ്ചയിൽ ഏകദേശം 1,231 നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ടെന്നും ബിൻ തൗഖ് അഭിപ്രായപ്പെട്ടു. യു എ ഇയിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നും ഇത് മൊത്തം അന്താരാഷ്‌ട്ര സന്ദർശനത്തിന്റെ 14% വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
















