തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പന്ത്രണ്ടാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചതിനൊപ്പം കുടിശ്ശികയുള്ള ഡിഎ ഘട്ടം ഘട്ടമായി നൽകുമെന്നും ബജറ്റിൽ ഉറപ്പുനൽകി.
മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇത് പ്രകാരം അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പാക്കും. പദ്ധതി ഏപ്രില്‍ 1 മുതല്‍ തുടങ്ങും.
നിലവിലെ എൻപിഎസിൽ നിന്ന് അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാനുള്ള അവസരമുണ്ടായിരിക്കും. എൻപിഎസിൽ തുടരേണ്ടവർക്ക് അത് തുടരാം. ജീവനക്കാരുടേയും സർക്കാരിന്റേയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ടായിരിക്കും. അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
നിർത്തലാക്കിയിരുന്ന ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനഃസ്ഥാപിച്ചു. കൂടുതൽ ആനുകൂല്യങ്ങളുമായി മെഡിസെപ്പ് 2.0 (MEDISEP 2.0) നടപ്പിലാക്കും. തെരഞ്ഞെടുപ്പ് വർഷം മുന്നിൽക്കണ്ട് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഒപ്പം നിർത്താനുള്ള നിർണ്ണായക നീക്കമായാണ് ഈ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നത്.
അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി വകയിരുത്തി.
നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി വകയിരുത്തി. ഓരോ എംഎൽഎയ്‌ക്കും ഏഴു കോടി വരെയുള്ള പദ്ധതി നിർദ്ദേശിക്കാം. മുതിർന്ന പൗരന്മാർക്കായി കെഎഫ്സിയുടെ പുതിയ പദ്ധതി. മൂന്ന് ശതമാനം പലിശ സബ്സിഡിയോടുകൂടി 20 കോടി വരെയുള്ള വായ്‌പാ പദ്ധതി. കിടപ്പു രോഗികളെ പരിചരിക്കുന്നവരുടെ പ്രതിമാസ സഹായം 1000 രൂപയാക്കി വര്‍ധിപ്പിച്ചു.നിലവിൽ 600 രൂപയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി വകയിരുത്തി.
അങ്കണവാടികളിൽ എല്ലാ പ്രവര്‍ത്തി ദിവസവും പാലും മുട്ടയും നൽകും. ഇതിനായി 80.90 കോടി വകയിരുത്തി. വയോമിത്രം വാതിൽപ്പടി സേവനത്തിന് -27.5 കോടിയും
വയോജന കമ്മീഷൻ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷവും വകയിരുത്തി.
















