തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് അവതരണം തുടങ്ങി. ആശാ, അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചു. കണക്ട് ടു വര്‍ക്കിന് 400 കോടിയും സാക്ഷരതാ പ്രേരകുമാര്‍ക്ക് പ്രതിമാസം 1000 രൂപയും അനുവദിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 14,500 കോടി ക്ഷേമ പെന്‍ഷന് നല്‍കാന്‍ വകയിരുത്തി.
അതേസമയം, ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 10 വര്‍ഷം മുമ്പത്തെ കേരളമല്ല, ഇന്ന് ഇത് ന്യൂനോര്‍മല്‍ കേരളമാണ്. വികസന ക്ഷേമ പദ്ധതികള്‍ ഓരോന്നായി ചര്‍ച്ചയ്‌ക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നുവെന്ന് കെഎൻ ബാലഗോപാൽ. വികസനത്തിൽ കുറവുണ്ടായിട്ടില്ല. തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കെഎൻ ബാലഗോപാൽ.
ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി ഉയര്‍ത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 14500 കോടി ക്ഷേമ പെൻഷന് നൽകാൻ വകയിരുത്തി. കേരളത്തെ തകര്‍ക്കാൻ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നും അതിനെ ഫലപ്രദമായി കേരളം പ്രതിരോധിക്കുകയാണെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. മത രാഷ്‌ട്ര വാദികള്‍ അവസരം കാത്തിരിക്കുകയാണ്.
















