തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ കഴിഞ്ഞ ബജറ്റിലെ കോടികളുടെ പദ്ധതികളും നിര്‍ദേശങ്ങളും പാഴ്‌വാക്കായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്. വോട്ട് ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമന്ന ആവശ്യവും ഡിഎ പൂര്‍ണമായും അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കാന്‍ സാധ്യതയില്ല.
ഓരോ വിഭാഗത്തിനും കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. ഇതില്‍ പണം ഇല്ലാത്തതിനാല്‍ 40 ശതമാനം പോലും നടപ്പിലാക്കാന്‍ സാധിച്ചില്ല. സര്‍ക്കാരിന്റെ ഗ്ലാമര്‍ പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ലൈഫ് പദ്ധതിക്കായി കഴിഞ്ഞ തവണ 1160 കോടി രൂപ നീക്കിവെച്ചെങ്കിലും പണം ഇല്ലാത്തതിനാല്‍ അറുപത് ശതമാനം മാത്രമാണ് വിനിയോഗിച്ചത്. ഇനിയും ഒരു ലക്ഷത്തോളം വീടുകള്‍ നിര്‍മിച്ചുനല്‍കാനുണ്ട്.
പട്ടികജാതി വികസനത്തിന് 3236.85 കോടി രൂപയാണ് നീക്കി വച്ചത്. വെറും പേപ്പറില്‍ ഒതുങ്ങിയ നീക്കിവെപ്പായിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിഹിതം തിരിച്ച് അനുവദിച്ചെങ്കിലും പണം മാത്രം നല്‍കിയില്ല. പട്ടികവര്‍ഗ വിഭാഗത്തിനും 1044.44 കോടിരൂപ വകയിരുത്തിയെങ്കിലും തുക വിതരണം ചെയ്തില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പട്ടിജാതി പട്ടിക വിഭാഗത്തിന് നല്‍കിയ കോടിക്കണക്കിന് രൂപ സംസ്ഥാന വിഹിതം കൂടി നല്‍കി ചെലവഴിക്കാത്തതിനാല്‍ തുക ലഭിക്കാതാവുകയും ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് വിഹിതം ഉയര്‍ത്തി. നിര്‍ത്തലാക്കുമെന്ന് പറഞ്ഞ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതുമില്ല. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2400 കോടി ചെലവഴിച്ച് മറൈന്‍ എക്കോ സിറ്റി പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനം തുടങ്ങാന്‍ പോലുമായില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജലജീവന്‍ പദ്ധതി സംസ്ഥാന വിഹിതമായ 560 കോടി നല്‍കാത്തതിനാല്‍ നിലച്ചു. എന്നാല്‍ ടാപ്പുകള്‍ കാണിച്ച് കേന്ദ്രവിഹിതത്തിന്റെ 70 ശതമാനം വാങ്ങുകയും ചെയ്തു. പൊതുജനാരോഗ്യ മേഖലക്കായി 2915.46 കോടി വകയിരുത്തി. വാങ്ങിയ മരുന്നിന്റെ പണം നല്‍കാത്തിനാല്‍ വിതരണം നിര്‍ത്തിവെക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍. കേരള സര്‍വ്വകലാശാലയില്‍ സിന്തറ്റിക് ട്രാക്ക് പുതുക്കി പണിയുമെന്ന വാഗ്ദാനവും നടപ്പിലായില്ല.
പണം ഇല്ലാതെ വട്ടംകറങ്ങുകയാണ് വിദ്യാഭ്യാസ മേഖല. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്‌ക്ക് 1038.32 കോടി മാറ്റിവച്ചു. യഥാസമയം പണം നല്‍കാന്‍ സാധിച്ചില്ല. കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ പിഎം ശ്രീ രാഷ്‌ട്രീയ വിരോധത്താല്‍ വാങ്ങിയതുമില്ല. ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന ബജറ്റ് വാഗ്ദാനം വെള്ളത്തിലായി. സംസ്ഥാനത്ത് പത്ത് ഹെലിപ്പാഡുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം കഴിഞ്ഞ ഒരു വര്‍ഷമായി ‘എയറില്‍’ തന്നെ നില്‍ക്കുന്നു. അന്തരിച്ച സാഹിത്യപ്രതിഭ എം.ടി. വാസുദേവന്‍ നായരെയും സര്‍ക്കാര്‍ പറ്റിച്ചു. തിരൂരിനടുത്ത് അദ്ദേഹത്തിനായി സ്മാരകം പണിയാന്‍ തുക മാറ്റിവച്ചതല്ലാതെ തറക്കല്ലിടാന്‍ പോലും സാധിച്ചില്ല. കാര്‍ഷിക മേഖല, വന്യജീവി സംരക്ഷണം തുടങ്ങിയവക്കെല്ലാം പണം നീക്കിവെച്ചതല്ലാതെ യഥാസമയം നല്‍കിയില്ല.
















