ന്യൂദൽഹി: ഈ റിപ്പബ്ലിക് ദിനത്തിൽ പത്മശ്രീ പുരസ്‌കാരം നൽകി ആർ.എസ്.വി. മണിയെ രാഷ്‌ട്രം ആദിച്ചപ്പോൾ അത് നീതിക്കും നിയമത്തിനും നിർവഹണത്തിനും നൽകിയ ബഹുമതികൂടിയാകുന്നു. രാമസ്വാമി വെങ്കട സുബ്ര മണി എന്ന് എം.വി.എസ്.മണി തമിഴ്‌നാട് സ്വദേശിയാണ്. കേന്ദ്ര ആഭ്യന്തരമന്ര്താലയത്തിലെ സത്യസന്ധനായിരുന്ന ഈ ഉദ്യോഗസ്ഥൻ രാജ്യത്തിന് നൽകിയ സേവനം വിലമതിക്കാത്തതാണ്. സുരക്ഷയുടെ, വിശ്വാസ്യതയുടെ, ഭാവിപ്രതീക്ഷയുടെ ആൾരൂപംകൂടിയായി മാറിയ ആർ.വി.എസ്. മണിയ്‌ക്ക് രാഷ്‌ട്രത്തിന്റെ പരമോന്നത ബഹുമതികളിൽ നാലാമത്തേതായ പദ്ശ്രീ പുരസ്‌കാരം ലഭിക്കാനിടയാക്കിയ സേവനത്തിന്റെ ചരിത്രം അറിയുമ്പോൾ അദ്ദേഹത്തെ മനസാ പ്രണമിക്കാൻ ആർക്കും തോന്നാം.
16 വർഷം മുമ്പാണ്, 2009ൽ, ഭാരതത്തിലെ ഉന്നതതല രാഷ്‌ട്രീയ പ്രവർത്തകരെ വധിക്കാൻ പദ്ധതിയിട്ട പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ പ്രവർത്തനം വിജയിച്ച് മുന്നേറുകയായിരുന്നു. ലഷ്‌കറിന്റെ ഒരു മൊഡ്യൂൾ ഗുജറാത്ത് കേന്ദ്രീകരിച്ച് സക്രിയമായി പ്രവർത്തിച്ചു. അവരിൽ നാലുപേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആ ഭീകരരിൽ ഒരാളായിരുന്നു ഇസ്രത്ത് ജഹാനെന്ന് സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തി. ഇതുസംബന്ധിച്ച് കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച ആദ്യത്തെ സത്യവാങ്മൂലത്തിൽ ഉദ്ധരിച്ചിരുന്നു. എന്നാൽ രണ്ടാമതൊരു സത്യവാങ്മൂലത്തിൽ ഈ രഹസ്യാന്വേഷണ വിവരങ്ങൾക്കുള്ള തെളിവുകൾ തള്ളിക്കളഞ്ഞ്, ഗുജറാത്ത് സർക്കാരിന്റെ കണ്ടെത്തലുകൾ നിരസിച്ചാണ് കേന്ദ്ര സർക്കാർ രണ്ടാം സത്യവാങ്മൂലം സമർപ്പിച്ചത്. അതിലാണ് ഗുജറാത്ത് സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ തള്ളിക്കളഞ്ഞതും സിബിഐ അന്വേഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ചതും.
ആദ്യത്തെ സത്യവാങ്മൂലം തയാറാക്കിയത് അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ മുതിർന്ന ഉദ്യോഗസ്ഥനായ ആർ.വി.എസ്. മണിയായിരുന്നു. എന്നാൽ, അത് പിന്നീട് പരിഷ്‌കരിച്ച് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. അതിലും ഒപ്പുവെച്ചിരുന്നത് മണിതന്നെയാണ്. പക്ഷേ,
സത്യവാങ്മൂലം പരിഷ്‌കരിക്കുന്നതിന് ‘രാഷ്‌ട്രീയ ഇടപെടൽ’ ഉണ്ടായി എന്ന് പിന്നീട് മണിക്ക് കണ്ടെത്താനായി. അത് മണി പരസ്യമായി പറയുകയും ചെയ്തു. 2009 ആഗസ്ത് 6 ന് സമർപ്പിച്ച ആദ്യ സത്യവാങ്മൂലം, താൻ കണ്ടതും ‘കൃത്യവും സത്യവുമാണെന്ന്’ കണ്ടെത്തിയതുമായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണെന്ന് മണി വെളിപ്പെടുത്തി. ഇസ്രത്ത് ജഹാൻ, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, ജിഷാൻ ജോഹർ, അംജദ് അലി എന്നിവരടങ്ങുന്ന നാലംഗ മൊഡ്യൂളിന്റെ ഭീകരവാദ പശ്ചാത്തലത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടുകളിലുണ്ടെന്നും 2004 ജൂൺ 15 ന് അഹമ്മദാബാദിൽ നടന്ന ഏറ്റുമുട്ടലിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സേനയുമായ ഈ ഏറ്റുമുട്ടലിൽ നാലുപേരും കൊല്ലപ്പെട്ടിരുന്നു.
‘എൽഇടിയുടെ വനിതാ പ്രവർത്തകയായ ഇസ്രത്ത് ജഹാന്റെ മൂടുപടം പോലീസ് നീക്കം ചെയ്യുകയും മൃതദേഹം മറ്റ് ‘മുജാഹിദീൻമാരുടെ (ഭീകരർ) കൂടെ സൂക്ഷിക്കുകയും ചെയ്തു’ എന്ന ലഷ്‌കർ ഇ തൊയ്ബ മുഖപത്രമായ ‘ഗസ്വാ ടൈംസി’ലെ അവകാശവാദത്തെ അടിസ്ഥാനമാക്കിയാണ് ഇവിടുത്തെ പത്ര റിപ്പോർട്ടുകൾ വന്നത്. ഇതാണ് പരിഷ്‌കരിച്ച സത്യവാങ്മൂലത്തിൽ ഉദ്ധരിച്ചത്. ആദ്യ സത്യവാങ്മൂലത്തിൽ കേസ് സിബിഐ അന്വേഷണത്തിന് അനുയോജ്യമല്ലെന്ന് പറഞ്ഞപ്പോൾ, രണ്ടാമത്തേത് കേന്ദ്രം സ്വതന്ത്ര അന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ എതിർപ്പ് പ്രകടിപ്പിക്കില്ലെന്ന് പറഞ്ഞു.
രണ്ടാമത്തെ സത്യവാങ്മൂലം താൻ തയ്യാറാക്കിയതല്ലെന്നും ‘മുകളിൽനിന്നുള്ള’ ഉത്തരവുകൾ പ്രകാരം ഒപ്പിട്ട് സമർപ്പിച്ചതാണെന്നും മണി പിന്നീട് വിശദീകരിച്ചിരുന്നു. ഈ സത്യവാങ്മൂലം ഉൾപ്പെടെയുള്ള നടപടികൾക്ക് നേരിട്ടിടപെട്ടത് അന്നത്തെ കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി പി. ചിദംബരമായിരുന്നു.
2016-ൽ അന്നത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ പ്രസ്താവന പ്രകാരം, രണ്ടാമത്തെ സത്യവാങ്മൂലം (2009-ൽ) മുൻ അറ്റോർണി ജനറൽ പരിശോധിക്കുകയും മുൻ ആഭ്യന്തരമന്ത്രി (പി.ചിദംബരം) അംഗീകരിക്കുകയും ചെയ്തുവെന്ന് വിശദീകരിച്ചു. സത്യവാങ്മൂലം പുനപ്പരിശോധിക്കുന്നതിനുള്ള ഒരു കാരണവും ഫയലിലെ കുറിപ്പുകളിൽ പരാമർശിച്ചിട്ടില്ല എന്നും രാജ്‌നാഥ് സിങ് പറഞ്ഞു. 26/11 പ്രതിയും അമേരിക്കൻ ലഷ്‌കർ ഇ തൊയ്ബ പ്രവർത്തകനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ സാക്ഷ്യപ്പെടുത്തലും രാജ്നാഥിന്റെ പ്രസ്താവനയിൽ ഉദ്ധരിച്ചു, ജഹാനെ ഭാരതത്തിലെ പോലീസ് ഒരു തെറ്റായ ലഷ്‌കർ ഇ തൊയ്ബ ഓപ്പറേഷനിൽ കൊലപ്പെടുത്തിയ ‘ഒരു വനിതാ തീവ്രവാദി’യാണെന്നായിരുന്നു ഹെഡ്‌ലിയുടെ സ്ഥിരീകരണം.
2013-ൽ ഒരു വിശദീകരണത്തിൽ, എസ്ഐടി മേധാവി തന്നെ പീഡിപ്പിച്ചുവെന്ന് ആർ.വി.എസ്. മണി പറഞ്ഞിരുന്നു. ഈ വിശദീകരണത്തെ തുടർന്നാണ് ‘കാവി ഭീകരത’ എന്ന യുപിഎ സർക്കാരിന്റെ കണ്ടെത്തലും വെളിപ്പെടുത്തലും വ്യാജമായിരുന്നുവെന്നും അത് പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയെ സഹായിക്കാനായിരുന്നുവെന്നും പുറംലോകം അറിഞ്ഞത്.

ഇതുൾപ്പെടെ പല ഭീകരപ്രവർത്തനങ്ങളിലെയും അന്വേഷണങ്ങളിലെ രാഷ്‌ട്രീയ ഇടപെടലിനെ അടിസ്ഥാനമാക്കി മണി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ‘ദി മിത്ത് ഓഫ് ഹിന്ദു ടെറർ: ഇൻസൈഡർ അക്കൗണ്ട് ഓഫ് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ്’, ‘ഡിസെപ്ഷൻ: എ ഫാമിലി ദാറ്റ് ഡിസീവ്ഡ് ദി ഹോൾ നേഷൻ’ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ശക്തമായ കേന്ദ്ര സർക്കാർ സേവന പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ആർ.വി.എസ്. മണി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് പരേതനായ കെ.ആർ. രാമസ്വാമിയും ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുകയും സർക്കാർ ഉദ്യോഗസ്ഥനായി വിരമിക്കുകയും ചെയ്തു. വൈവിധ്യമാർന്നതും കർശനവുമായ ഒരു അക്കാദമിക് പാത പിന്തുടർന്ന മണി, സിവിൽ സർവീസിലും ദേശീയ സുരക്ഷാ ഭരണത്തിലും തന്റെ കരിയറിന് അടിത്തറയിട്ടു.
















