പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ബുധനാഴ്‌ച്ചത്തേക്ക് മാറ്റി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട സബ് ജയിലിൽ തന്നെ തുടരും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം പൂർത്തിയായിരുന്നു.
കേസ് ഡയറിയും പരാതിക്കാരി ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിക്കണമെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. രണ്ടാഴ്ചയായി രാഹുൽ ജയിലിൽ തുടരുന്നു. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങളിൽ വസ്‌തുതയില്ലെന്നും, അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
രാഹുലിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ ഫോൺ ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ കണ്ടെത്താനുണ്ട്. കൂടാതെ, പരാതിക്കാരിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്ന പ്രവാസി മലയാളി യുവതിയുടെ പരാതിയിലാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
















