കോട്ടയം: റബ്ബർ വില കിലോയ്‌ക്ക് 250 രൂപയായി വർദ്ധിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന ജോസ് കെ മാണിയുടെ പ്രസ്താവന റബർ കർഷകരെ പൂർണ്ണമായി പരിഹസിക്കുന്നതാണെന്ന് ബിജെപി നേതാവ് എൻ. ഹരി. മലയാളിയുടെ ക്ഷമാ ശക്തിയെ ഇങ്ങനെ പരീക്ഷിക്കരുത്. കിലോയ്‌ക്ക് 250 രൂപ എന്നത് കർഷകരുടെ ചിരകാല ആവശ്യമാണെന്ന ബോധ്യം തെരഞ്ഞെടുപ്പിന്റെ തലേന്ന് എങ്കിലും തുറന്നു പറയാൻ സഖാവ് ജോസിന് ധൈര്യം വന്നതിൽ സന്തോഷമെന്നും എൻ ഹരി പറഞ്ഞു.
റബ്ബർ വില 250 ആയി വർദ്ധിപ്പിക്കുമെന്ന് 2021 ലെ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം അഞ്ചുവർഷങ്ങൾക്ക് ശേഷവും പൊടിതട്ടിയെടുക്കുകയാണ്. റബർ കർഷകർ വിലയിടുവിൽ നട്ടം തിരിയുമ്പോൾ കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ആകെ 10 രൂപയാണ് സംസ്ഥാന സർക്കാർ തറവിലയായി വർദ്ധിപ്പിച്ചത്. ഭരണമുന്നണിയുടെ ഭാഗമായിട്ടും വെറും 10 രൂപ മാത്രമാണ് തറവിലയിൽ വർദ്ധിപ്പിക്കാൻ കഴിഞ്ഞത്. ആ സമയത്ത് റബർ വില ഉയർന്നു നിന്നതിനാൽ നീക്കിവച്ച 500 കോടിയിലധികം രൂപയിൽ ഒരു ചില്ലി കാശ് പോലും ചെലവഴിക്കേണ്ടി വന്നില്ല.
കേന്ദ്രസർക്കാരും റബർ ബോർഡും വിപണിയുടെ സ്പന്ദനം മനസ്സിലാക്കി സമയോചിതമായി നടത്തുന്ന ഇടപെടലുകൾ മൂലം 200 രൂപയിൽ താഴേക്ക് വില പോകുന്ന ചുരുക്കം സന്ദർഭങ്ങളെ ഉണ്ടായിട്ടുള്ളൂ എന്ന് അഭിമാനത്തോടെ തന്നെ പറയാനാവും. ഇപ്പോൾ വില 200 കടന്നതിനാൽ വില സ്ഥിരതാ ഫണ്ടിൽ ഒരു പൈസ പോലും സംസ്ഥാന സർക്കാരിന് വിനിയോഗിക്കേണ്ടി വരുകയുമില്ല. കഴിഞ്ഞ10 വർഷത്തിൽ നൂറോളം കർഷകരാണ് വയനാട്ടിലും ഇടുക്കിയിലുമായി ജീവനൊടുക്കിയത്.
കർഷകരുടെ പാർട്ടി എന്ന് ഊറ്റം കൊള്ളുന്ന കേരള കോൺഗ്രസ് ഭരണകക്ഷി ആയിരിക്കുമ്പോഴാണ് കർഷകർ ജീവനൊടുക്കുന്നത്. നെല്ലു സംഭരണത്തിലെ പാളിച്ച, വിലയിടിവ്, ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളാണ് ഇത്രയും ഭയാനകമായ അവസ്ഥയിലേക്ക് സംസ്ഥാനത്തെ കൊണ്ടു ചെന്നെത്തിച്ചത്. നെൽ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ പണം നൽകുന്നത് മാസങ്ങളായി കുടിശികയാണ്.
അതേ റബർ ബോർഡിനും കേന്ദ്രസർക്കാരിനുമെതിരെ ആരോപണമുന്നയിച്ച് പരിച തീർക്കുകയായിരുന്നു കേരള കോൺഗ്രസ് എം. അതൊന്നും വില പോവില്ലെന്ന് മനസ്സിലായതോടെയാണ് റബർ വില 250 രൂപയായി വർദ്ധിപ്പിക്കണമെന്ന വീണ്ടും പരസ്യമായി ഘടകകക്ഷി നേതാവ് ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാർ ആകട്ടെ റബർ ബോർഡ് വഴി റബർകൃഷി വ്യാപകമാക്കുന്നതിനും കർഷകർക്ക് കൂടുതൽ ഉത്പാദനവും വൈവിധ്യവും നടത്തുന്നതിന് വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തു.
86 ഫീൽഡ് ഓഫീസർമാരെ കൂടി നിയോഗിച്ച് കർഷക ശൃംഖല റബ്ബർ ബോർഡ് ശക്തിപ്പെടുത്തി. കൂടാതെ കർഷകർക്കും തൊഴിലാളികൾക്കുമായി നിരവധി ആനുകൂല്യങ്ങളും പരിരക്ഷയും പ്രഖ്യാപിക്കുകയും ചെയ്തു. റബർ കർഷകരെ തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും മോഹന വാഗ്ദാനങ്ങളിൽ ആകർഷിക്കാനുള്ള ജോസ് കെ മാണിയുടെ പരിശ്രമം കർഷക സമൂഹം തിരിച്ചറിയും – എൻ ഹരി പറഞ്ഞു.
















