കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവും പിന്തുണയുമായി പുരുഷാവകാശ സംഘടനകൾ. ദീപക്കിന്റെ കുടുംബത്തിന് വിവിധ സംഘടനകൾ വഴി സമാഹരിച്ച 3.70 ലക്ഷം രൂപ കൈമാറി. ദീപക്കിന്റെ ഓർമ്മയ്‌ക്കായി ഇനി മുതൽ ജനുവരി 17 ‘പുരുഷാവകാശ ദിന’മായി ആചരിക്കുമെന്ന് ദീപക്കിന്റെ വീട് സന്ദർശിച്ച രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ദീപക്കിന്റെ വീട്ടിൽ എത്തുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു.
ദീപക്കിനെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രതി വിദേശത്തേക്ക് കടന്നതായി സംശയമുണ്ടെന്നും ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും. ക്രൈം ബ്രാഞ്ചോ സിബിഐയോ കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം.
അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പോലീസ് സംരക്ഷിക്കണമെന്നും ആവശ്യമുയർന്നു. പുരുഷന്മാർ നേരിടുന്ന അതിക്രമങ്ങളും പരാതികളും കേൾക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസിൽ പോലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.















