ന്യൂദല്‍ഹി: ചരിത്രത്തില്‍ ഇന്ത്യയ്‌ക്ക് നിറയെ മുറിവേറ്റിട്ടുണ്ടെന്നും നമ്മുടെ സംസ്കാരം ദുർബലമാകുന്നത് കണ്ട് പഴയ തലമുറ പ്രതികരണ ശേഷിയില്ലാതെ പകച്ചുനില്‍ക്കുകയായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും പ്രതികാരബുദ്ധിയോടെ അന്തസ്സും ശക്തിയും പുനഃസ്ഥാപിക്കാന്‍ പുതിയ തലമുറ ശ്രമിക്കണമെന്നുമുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രസംഗത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്ഥാന്‍. അജിത് ഡോവലിന്റെ പ്രസംഗം ചരിത്രപരമായി നിലനില്‍ക്കുന്ന ഇന്ത്യ-പാക് ശത്രുത പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തതെന്ന ആരോപണവുമായി പാകിസ്ഥാൻ രംഗത്ത് വന്നിരിക്കുകയാണ്. വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗില്‍ നടത്തിയ പ്രസംഗത്തിലാണ് അജിത് ഡോവല്‍ ഇക്കാര്യം പറഞ്ഞത്.
അജിത് ഡോവലിന്റെ പ്രസംഗത്തോടുള്ള പാകിസ്ഥാന്റെ കടുത്ത പ്രതികരണം ന്യൂദൽഹിയും ഇസ്ലാമാബാദും തമ്മിൽ പുതിയൊരു വാക്കുതർക്കത്തിന് കാരണമായിരിക്കുകയാണ്. എന്നാല്‍ പാകിസ്ഥാന്റെ പ്രതികരണം അവരുടെ തന്ത്രപരമായ അസ്വസ്ഥതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് ഇന്ത്യ കരുതുന്നത്.
. ഭീകര സംഘടനകൾ പാകിസ്ഥാന്റെ സഹായത്തോടെ പരസ്യമായി പ്രവർത്തിക്കുന്നത് തുടരുമ്പോൾ പാകിസ്ഥാന്റെ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ സുരക്ഷാ നിലപാട് കര്‍ശനമായിരിക്കുകയാണ്. അത് കൂടുതല്‍ ഉറച്ചതും, മാപ്പ് നല്‍കാത്തതും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ്. അതിനാല്‍ അജിത് ഡോവലിന്റെ പ്രസ്താവനയോടുള്ള പാകിസ്ഥാന്റെ രോഷത്തെ നയതന്ത്രമായിട്ടല്ല, പാകിസ്ഥാന്റെ ഭയമായാണ് ഇന്ത്യ കണക്കാക്കുന്നത്.
ഇന്ത്യയിലും അജിത് ഡോവലിനെതിരെ ചാടിവീഴുകയാണ് ജിഹാദികളും ലിബറലുകളും കമ്മ്യൂണിസ്റ്റുകളും. ജിഹാദി നേതാവും ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ഉയര്‍ത്തിയ വിമര്‍ശനം ഇതാണ്: “ആന്തരികവും ബാഹ്യവുമായ ദുഷ്ടലക്ഷ്യങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള മിസ്റ്റർ ഡോവലിനെപ്പോലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ, മുസ്ലീങ്ങൾക്കെതിരായ വിദ്വേഷം പ്രചരിപ്പിച്ച് കടുത്ത വര്‍ഗ്ഗീയതയോടെ സംസാരിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. നൂറ്റാണ്ടുകളായി പഴക്കമുള്ള സംഭവങ്ങളിൽ ഇപ്പോള്‍ പ്രതികാരം ചെയ്യണമെന്ന ആഹ്വാനം വെറും ഒരു വിസിൽ മാത്രമാണ്, എല്ലാ വശങ്ങളിൽ നിന്നും ആക്രമണം നേരിടുന്ന ഒരു ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യമിടാൻ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ യുവാക്കളെ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. “.
എന്തായിരുന്നു അജിത് ഡോവലിന്റെ പ്രസംഗം?
വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവൽ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയിലാണ് ചില കാര്യങ്ങള്‍ സംസാരിച്ചത്. ഇന്ത്യയുടെ ചരിത്രം നിറയെ നമുക്ക് മുറിവേല്‍ക്കുകയാണ് ചെയ്തതെന്ന് അജിത് ഡോവല്‍ പറഞ്ഞു. വിദേശ ആക്രമണകാരികൾ ഇന്ത്യയെ കൊള്ളയടിച്ചു, അപമാനിച്ചു, നമ്മുടെ ഗ്രാമങ്ങൾ അവര്‍ കത്തിച്ചുകളഞ്ഞു. നമ്മുടെ നാഗരികതയെ നശിപ്പിക്കാൻ ശ്രമിച്ചു. നമ്മുടെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചു. എന്നാല്‍ പഴയ ഭാരതീയര്‍ എങ്ങിനെയാണ് ഇതിന് മറുപടി നല്‍കിയത്? അന്നത്തെ നമ്മൾ നിസ്സഹായരായി നിശബ്ദരായി ഇതെല്ലാം നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് അജിത് ഡോവല്‍ പറഞ്ഞത്. പക്ഷെ പുതിയ തലമുറം എന്താണ് ചെയ്യേണ്ടതെന്നും അജിത് ഡോവല്‍ ഈ പ്രസംഗത്തില്‍ യുവാക്കളെ ഉപദേശിച്ചു.
ഇന്നത്തെ ഓരോ ചെറുപ്പക്കാരനും “പ്രതികാര മനോഭാവം” ഉണ്ടായിരിക്കണമെന്നാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. “പ്രതികാരം” എന്നത് ഒരു നല്ല വാക്കല്ല, മറിച്ച് അത് തന്നെ ശക്തമായ ഒരു പദമാണെന്നും, ഒരു ജനതയെ വീണ്ടും ഉയിർത്തെഴുന്നേല്‍പിന് പ്രചോദിപ്പിക്കാന്‍ പ്രതികാരത്തിന് സാധിക്കുമെന്നും ഡോവൽ പറഞ്ഞു. പ്രതികാരബുദ്ധിയോടെ നമ്മള്‍ രാജ്യത്തിന്റെ പഴയ അന്തസ്സും ശക്തിയും പുനസ്ഥാപിക്കാന്‍ പരിശ്രമിക്കണമെന്നും അജിത് ഡോവല്‍ പറഞ്ഞു. “ഉയർന്ന മനോവീര്യവും കഴിവുള്ള നേതൃത്വമാണ് ഒരു രാഷ്‌ട്രത്തെ സ്വതന്ത്രവും ശക്തവുമാക്കുന്നത്. ലോകമെമ്പാടും നടക്കുന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലും, ചില രാജ്യങ്ങൾ തങ്ങളുടെ ഇച്ഛാശക്തി മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും ഇത് നേടിയെടുക്കാൻ ബലപ്രയോഗം നടത്താനും ശ്രമിക്കുന്നുണ്ട്”.- അജിത് ഡോവല്‍ വിശദീകരിച്ചു.
“ഒരു രാഷ്‌ട്രത്തിന്റെ മനോവീര്യം തകർക്കാനും ശത്രുരാജ്യത്തിന്റെ നിബന്ധനകൾക്ക് അനുസൃതമായി ഉടമ്പടികളുണ്ടാക്കാനും ആണ് പലരും യുദ്ധങ്ങൾ നടത്തുന്നത്. പക്ഷെ ഒരു രാഷ്‌ട്രത്തിന് ഇച്ഛാശക്തി ഉണ്ടാകുമ്പോൾ, അതിന്റെ മനോവീര്യം വർദ്ധിക്കുന്നു, ഇതാണ് ആ രാഷ്ടത്തെ ശക്തവും സ്വതന്ത്രവുമാക്കുന്നത്.”- അജിത് ഡോവല്‍ പറഞ്ഞു.
താന്‍ ഉപയോഗിച്ച ‘പ്രതികാരം’ എന്ന വാക്കിനെ മറ്റാരും തെറ്റിദ്ധരിക്കാതിരിക്കാന്‍ അതിന് വിശദീകരണവും ഇതേ പ്രസംഗത്തില്‍ അജിത് ഡോവല്‍ നല്‍കിയിരുന്നു. “വ്യക്തിപരമായ പ്രതികാരത്തെയല്ല, മറിച്ച് ചരിത്രപരമായ തെറ്റുകൾ തിരുത്തി രാജ്യത്തിന്റെ നഷ്‌ടപ്പെട്ട വ്യക്തിത്വവും ശക്തിയും പുനഃസ്ഥാപിക്കുന്നതിനെ ആണ് പ്രതികാരം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. നമ്മുടെ പഴയ ചരിത്രത്തിന് നമ്മള്‍ പ്രതികാരം ചെയ്യണം. അല്ലാതെ എല്ലാം കണ്ടും കേട്ടും സഹിച്ചുനില്‍ക്കുകയല്ല ഇനി വേണ്ടത്. ഒരു മഹത്തായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയുന്ന ഒരു സ്ഥാനത്തേക്ക് നമ്മുടെ രാജ്യത്തെ പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഇന്ത്യയുടെ സംസ്കാരം വളരെ വികസിതമാണ്. നമ്മൾ ഒരിക്കലും ആരുടെയും ക്ഷേത്രങ്ങൾ നശിപ്പിച്ചിട്ടില്ല, എവിടെയും കൊള്ളയടിച്ചിട്ടില്ല, ഒരു വിദേശ രാജ്യത്തെയും ആക്രമിച്ചിട്ടുമില്ല.”- അജിത് ഡോവല്‍ പറഞ്ഞു. ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി തുടങ്ങിയ നേതാക്കളുടെ പോരാട്ടങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ പ്രാധാന്യം മനസ്സിലാക്കാനും യുവാക്കളെ ഉപദേശിച്ചു.
മോദിയെ അഭിനന്ദിച്ച് അജിത് ഡോവല്‍
“കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ സ്വാഭാവിക വികസനത്തിലേക്ക് നയിച്ച മോദിയുടെ നേതൃത്വം രാജ്യത്ത് ഉണ്ടായിരിക്കുന്നത് നമ്മുടെ ഭാഗ്യമാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയ്‌ക്കുണ്ടായത് ദ്രുതഗതിയിലുള്ള പുരോഗതിയാണ്. മോദി ഇന്ത്യയെ കൈപിടിച്ചു കൊണ്ടുപോകുന്ന വേഗതയിൽ, അത് വികസിക്കുക തന്നെ ചെയ്യും. എന്നാൽ വികസിത ഇന്ത്യയെ ആര് നയിക്കും എന്നതാണ് ചോദ്യം? വികസിത ഇന്ത്യയുടെ നേതാക്കളാകാൻ യുവാക്കൾ തീരുമാനമെടുക്കണം. ഇന്ന് മാത്രമല്ല, ഭാവിയിലേക്കും അവര്‍ തീരുമാനങ്ങൾ എടുക്കണം. ദീർഘവീക്ഷണത്തോടെ തീരുമാനങ്ങൾ എടുക്കേണ്ടത് വളരെ പ്രധാനമാണ്.” മോദി പറഞ്ഞു.
















