ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി. പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുക. അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ടിൽ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്‌ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചുവെന്നും സ്റ്റാലിൻ പറഞ്ഞു. നാടൻ കാളകൾക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അത്യാധുനിക മെഡിക്കൽ, പരിശീലന സൗകര്യമായിരിക്കും അളങ്കാനല്ലൂരിൽ വരുന്നത്.
പ്രശസ്തമായ അലങ്കനല്ലൂർ മത്സരം കാണുന്നത് ഓരോ തമിഴനെയും അഭിമാനഭരിതനാക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ മോഡൽ ഗവൺമെന്റിന്റെ കീഴിൽ സൃഷ്ടിക്കപ്പെട്ട കലൈഞ്ജർ സെന്റിനറി ലൈബ്രറിയും കലൈഞ്ജർ സെന്റിനറി ജെല്ലിക്കെട്ട് അരീനയും അറിവിനോടും പാരമ്പര്യത്തോടുമുള്ള പ്രതിബദ്ധതയുടെ പ്രതീകങ്ങളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊങ്കൽ, പുതുവത്സരാശംസകൾ നേർന്നുകൊണ്ട്, ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നിൽ അർത്ഥവത്തായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് എം.കെ സ്റ്റാലിൻ പറഞ്ഞു.
















