ശബരിമല: ശരണംവിളികളോടെ ഭക്തലക്ഷങ്ങള്‍… സന്നിധാനത്ത് ദർശന പുണ്യമായി മകരജ്യോതി. ശരണംവിളികളോടെ മണിക്കൂറുകള്‍ കാത്തുനിന്ന ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തിയതിന് പിന്നാലെ വൈകുന്നേരം 6.423നാണ് ആദ്യ ദീപം തെളിഞ്ഞത്. ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തർ മകരവിളക്ക് തൊഴുതു.
വൈകുന്നേരം അഞ്ചരയോടെയാണ് പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിലെത്തിയത്. അവിടെനിന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസറുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എതിരേറ്റു. തുടർന്ന് 6.30ഓടെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഘോഷയാത്ര പതിനെട്ടാം പടി കയറി. കൊടിമരച്ചുവട്ടിൽ വച്ച് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് പേടകം സ്വീകരിച്ചു.
സോപാനത്തിൽ വച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങൾ ശ്രീകോവിലിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. ഇതിനു മുന്നോടിയായി സന്നിധാനത്ത് കർപ്പൂരാഴികൾ തെളിഞ്ഞുതുടങ്ങിയിരുന്നു. ദീപാരാധനയ്‌ക്ക് പിന്നാലെ നട തുറന്നയുടനെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. തുടർന്ന് അല്പസമയത്തിനകം രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞതോടെ ഒരു വർഷം നീണ്ട ഭക്തരുടെ കാത്തിരിപ്പിന് വിരാമമായി.
അയ്യപ്പഭക്തർ ദർശനപുണ്യം നേടിയ സംതൃപ്തിയോടെയാണ് ഇനി മലയിറങ്ങുക.
മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരമല സന്നിധാനവും പാണ്ടിത്താവളം, പുല്ലുമേട്, അട്ടത്തോട്, ഇലവുങ്കൽ തുടങ്ങിയ ഭാഗങ്ങളിൽ തീര്‍ത്ഥാടകരാൽ നിറഞ്ഞിരുന്നു.
ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ തുടങ്ങിയത്. വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. ദീപാരാധനയ്‌ക്കുശേഷം നട തുറന്നതിന് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു.ഇതോടെ സന്നിധാനത്ത് ശരണ മന്ത്രങ്ങള്‍ ഉയര്‍ന്നു മുഴങ്ങി.
വലിയ ജനത്തിരക്കിനെ കണക്കിലെടുത്ത് പോലീസ്, ദേവസ്വം ബോർഡ്, മറ്റ് വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ കർശന സുരക്ഷയും ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണവും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മകരജ്യോതി ദർശനത്തോടെ ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിക്കുകയാണ്.
















