വാഷിങ്ടൺ: ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ഏതൊരു ബിസിനസിനും 25 ശതമാനം തീരുവ നൽകേണ്ടിവരുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇതു പ്രധാനമായും ബാധിക്കുക ചൈന, യുഎഇ, തുർക്കി എന്നിവയെയായിരിക്കും. ഇന്ത്യയ്‌ക്കും ഈ വെല്ലുവിളി പ്രതിസന്ധി സൃഷ്ടിക്കും. എങ്കിലും ഇറാനിയൻ എണ്ണയ്‌ക്ക് ഉപരോധമുള്ളതിനാൽ ഇന്ത്യ ഏറെക്കാലമായി അതു വാങ്ങുന്നില്ല. ഇപ്പോൾ എണ്ണഇതര ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉള്ളത്.
ഇറാനിൽ നിന്ന് ഡ്രൈഫ്രൂട്സ്, കെമിക്കലുകൾ തുടങ്ങിയവയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. തിരികെ ഇന്ത്യ അരി (പ്രത്യേകിച്ച് ബസ്മതി അരി), തേയില, പഞ്ചസാര, മരുന്നുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ആഭരണങ്ങൾ, ചണം തുടങ്ങിയവ കയറ്റുമതി ചെയ്യുന്നു.
ഇന്ത്യൻ അരിയുടെ പ്രധാന വിപണികളിലൊന്നാണ് ഇറാൻ. അമേരിക്കൻ ഉപരോധം, കറൻസിയായ റിയാലിന്റെ തകർച്ച, പിടിവിട്ടുയർന്ന പണപ്പെരുപ്പം എന്നിവമൂലം കടുത്ത സാമ്പത്തികഞെരുക്കത്തിലായ ഇറാൻ ഇന്ത്യയിൽ നിന്നുള്ള 2,000 കോടിയിലേറെ രൂപമതിക്കുന്ന ബസ്മതി അരി വാങ്ങാൻ മടിക്കുന്നെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ട്രമ്പിന് മുന്നിൽ മുട്ടുകുത്താൻ ഇന്ത്യ തയ്യാറായിട്ടില്ല .
അതേസമയം താരിഫ് ചുമത്താന്‍ തനിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചാല്‍ യു.എസിന് പ്രതിസന്ധിയാകുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്നെ പറയുന്നുണ്ട് . ഇതുവരെ പിരിച്ചെടുത്ത നികുതി പണം തിരിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുമെന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡന്‍റിന് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം താരിഫ് ചുമത്താന്‍ അധികാരമുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. വിധി വരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍കെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ട്രംപിന്റെ മുന്നറിയിപ്പ്.
















