വാഷിംഗ്ടൺ: ഇന്ത്യയിലേക്കുള്ള വെനിസ്വേലൻ എണ്ണ വിൽപ്പന ഉടൻ പുനരാരംഭിച്ചേക്കാമെന്ന് ട്രംപ് ഭരണകൂടം സൂചന നൽകി. പുതിയ നിയന്ത്രിത ചട്ടക്കൂടിന് കീഴിൽ വെനിസ്വേലയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങാൻ ഇന്ത്യയെ അനുവദിക്കാൻ യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ ചട്ടക്കൂട് യുഎസ് നിയന്ത്രണത്തിലായിരിക്കും. ഉപരോധങ്ങൾക്ക് മുമ്പ് വെനിസ്വേലൻ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലേക്ക് വെനിസ്വേലൻ എണ്ണ വീണ്ടും എത്തിയേക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു, ഇന്ത്യയും അവരിൽ ഉൾപ്പെടുന്നുണ്ട്. ന്നതായത് ആഗോള വിപണിയിൽ വെനിസ്വേലൻ എണ്ണ വിൽക്കുന്നതിലേക്ക് യുഎസ് ഇപ്പോൾ നീങ്ങുകയാണ്. വെനിസ്വേലയുടെ കരുതൽ ശേഖരത്തിൽ നിലവിലുള്ള 50 ദശലക്ഷം ബാരൽ എണ്ണ വിൽക്കാൻ യുഎസ് തയ്യാറെടുക്കുന്ന സമയത്താണ് ഈ പ്രസ്താവന.
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്ത് വെനിസ്വേലൻ എണ്ണ വാങ്ങാൻ ഇന്ത്യയെ യുഎസ് അനുവദിക്കുമോ എന്ന് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥൻ അനുകൂലമായാണ് പ്രതികരിച്ചത്. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിച്ച അദ്ദേഹം “അതെ” എന്ന് മറുപടി നൽകി എന്നാൽ കരാറിന്റെ പൂർണ്ണ വിവരങ്ങൾ ഇപ്പോഴും അന്തിമമാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.
കൂടാതെ വെനിസ്വേലൻ എണ്ണ മിക്കവാറും എല്ലാ രാജ്യങ്ങൾക്കും വിൽക്കാൻ യുഎസ് തയ്യാറാണെന്ന് ഫോക്സ് ബിസിനസ് അഭിമുഖത്തിൽ യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് നടത്തിയ പ്രസ്താവനയും ഉദ്യോഗസ്ഥൻ ഉദ്ധരിച്ചു.
വെനിസ്വേലൻ എണ്ണയ്‌ക്കുള്ള യുഎസ് പദ്ധതി
വെനിസ്വേലയ്‌ക്ക് എണ്ണ ഉൽപാദനം പുനരാരംഭിക്കാൻ യുഎസ് അനുമതി നൽകുന്നുണ്ടെങ്കിലും ഇത് ഒരു പ്രത്യേക ക്രമീകരണത്തിന് കീഴിലായിരിക്കുമെന്ന് ക്രിസ്റ്റഫർ റൈറ്റ് പറഞ്ഞു. ഈ ക്രമീകരണം പ്രകാരം എണ്ണ വിൽപ്പന യുഎസ് സർക്കാർ വഴിയായിരിക്കും നടത്തുക. അതിൽ നിന്നുള്ള വരുമാനം യുഎസ് നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് പോകും. പിന്നീട് ഈ പണം അഴിമതിക്കോ സർക്കാർ തെറ്റുകൾക്കോ അല്ല, സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വെനിസ്വേലയ്‌ക്ക് വിതരണം ചെയ്യും.
















