തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാർപ്പിച്ചിരുന്നത്. ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്.
നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്‌ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലിൽ പറയുന്നത്.
മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്. ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്ഐടി കണ്ടെത്തിയത്.
അതേസമയം തന്ത്രി രാജീവരുടെ അറസ്റ്റ് ശബരിമലയിൽ നടക്കുന്ന മകരവിളക്കുത്സവത്തിന്റെ ചടങ്ങുകളെ ബാധിക്കില്ല. ഇപ്പോൾ തന്ത്രിസ്ഥാനത്തുള്ളത് താഴമൺ മഠത്തിലെ മറ്റൊരംഗമായ കണ്ഠര് മഹേഷ് മോഹനരാണ്. ശബരിമലയിലെ താന്ത്രികാവകാശം നിലവിൽ താഴമൺ പരമ്പരയിലെ രണ്ട് കുടുംബങ്ങളിലാണ്. രാജീവരുടെ കുടുംബവും മോഹനരുടെ കുടുംബവുമാണിവ.
ഈ രണ്ടുകുടുംബവും ഒരുവർഷംവീതം താന്ത്രികപദവിയിൽ എത്തുകയാണ് ചെയ്യുന്നത്. മലയാളവർഷം ചിങ്ങംമുതൽ കർക്കടകംവരെയാണ് ഓരോ കുടുംബത്തിന്റെയും ഊഴം. വർഷങ്ങൾക്കുമുൻപുള്ള ഒരു കേസുമായി ബന്ധപ്പെട്ട് കണ്ഠര് മോഹനർക്ക് ശബരിമലയിൽ വിലക്കുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ മകൻ മഹേഷ് മോഹനരാണ് തന്ത്രിയായി എത്തുന്നത്.
ഒരുവർഷംമുൻപ് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്‌മദത്തനും തന്ത്രിസ്ഥാനത്തേക്ക് എത്തിയിരുന്നു. മഹേഷ് മോഹനരുടെ ചുമതല ഓഗസ്റ്റ് 16-ന് അവസാനിക്കും. അതിനുശേഷം രാജീവരുടെ കുടുംബത്തിനാണ് ചുമതല.
















