കോട്ടയം: ഭാരതം കണ്ട മികച്ച മധ്യദൂര ഓട്ടക്കാരനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ജിന്‍സണ്‍ ജോണ്‍സണ്‍ 18 വര്‍ഷത്തെ അത്‌ലറ്റിക്‌സ് ജീവിതത്തോട് വിടപറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഒളിമ്പിക്‌സ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകള്‍, ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകള്‍ തുടങ്ങിയവയില്‍ ഭാരതത്തിനായി ട്രാക്കിലിറങ്ങി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും സ്വന്തമാക്കി.
2023ലെ ഹ്വാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കലവും ലഭിച്ചു. രാജ്യത്തിനായി ജിന്‍സണ്‍ മത്സരിച്ച അവസാന റേസ് കൂടിയായിരുന്നു ഇത്. 800 മീറ്ററില്‍ 42 വര്‍ഷം പഴക്കമുള്ളതും 1500 മീറ്ററില്‍ 23 വര്‍ഷം പഴക്കമുള്ളതുമായ ദേശീയ റിക്കാര്‍ഡുകള്‍ 2018ല്‍ മറികടന്നിട്ടുള്ള മലയാളികളുടെ പ്രിയതാരമാണ് ജിന്‍സണ്‍ ജോണ്‍സണ്‍. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍ 2007ലെ സ്‌കൂള്‍ മീറ്റിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കോല്‍ക്കത്തയില്‍നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ 1500 മീറ്ററില്‍ സ്വര്‍ണംനേടിയതോടെ ശ്രദ്ധിക്കപ്പെട്ടു.
ചക്കിട്ടപ്പാറ കുളച്ചല്‍ ജോണ്‍സന്റെയും ഷൈലജയുടെയും മകനായ ജിന്‍സണ്‍ ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാറാണ്. 2020ല്‍ ചക്കിട്ടപ്പാറ സ്വദേശിനിയായ ലക്ഷ്മിയെ വിവാഹം കഴിച്ചു. 2009ലായിരുന്നു ആര്‍മിയില്‍ ചേരുന്നത്. ഇന്ത്യന്‍ കോച്ചുമാരായ ജെ. എസ്. ഭാട്ടിയ, മുഹമ്മദ് കുഞ്ഞി, ജോര്‍ജ് ഇമ്മാനുവല്‍, കെ.എം. പീറ്റര്‍ എന്നിവര്‍ വിവിധ കാലയളവുകളില്‍ ജിന്‍സണെ പരിശീലിപ്പിച്ചു. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജിന്‍സണ്‍ ജന്മഭൂമിയോട് പറഞ്ഞു.
ആര്‍മിയില്‍ ജോലി തുടരുന്ന എനിക്ക് സ്‌പോര്‍ട്‌സിനായി ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. അതിനായുള്ള ശ്രമത്തിലാണ് ഞാന്‍. കരിയറിലുടനീളം കോച്ചുമാരും അസോസിയേഷനുകളും സര്‍ക്കാരും മാധ്യമങ്ങളും നല്‍കിയ പിന്തുണയ്‌ക്ക് നന്ദി- ജിന്‍സണ്‍ പറഞ്ഞു.
‘കൊല്‍ക്കത്തയില്‍ നിന്ന് സ്വപ്‌നതുല്യമായ യാത്ര ആരംഭിച്ച് 2023 ലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് പോഡിയം വരെ എത്തി. അത്ലറ്റിക്‌സിന് നന്ദി. ചില യാത്രകള്‍ മീറ്ററുകളിലും സെക്കന്‍ഡുകളിലും അളക്കപ്പെടുന്നു. ചിലത് കണ്ണീരിലും, ത്യാഗങ്ങളിലും, വിശ്വാസത്തിലും അളക്കപ്പെടുന്നു.
2007 ല്‍ കൊല്‍ക്കത്തയില്‍ എന്റെ ആദ്യത്തെ സ്‌കൂള്‍ ദേശീയ മെഡലോടെയാണ് എന്റെ യാത്ര ആരംഭിച്ചത്. ഈ പാത എന്നെ എവിടേക്ക് നയിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ഒരു കാര്യം മാത്രമേ അറിയൂ – എനിക്ക് ഇന്ത്യയ്‌ക്കായി ഓടാന്‍ ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചു.
തുടര്‍ച്ചയായ പരിശീലനം, നിശബ്ദ പോരാട്ടങ്ങള്‍, വേദനാജനകമായ പരിക്കുകള്‍, ഏകാന്തമായ ട്രാക്കുകള്‍, എന്നെ പരീക്ഷിച്ച തിരിച്ചുവരവുകള്‍, ഓരോ ത്യാഗത്തെയും വിലമതിക്കുന്ന നിമിഷങ്ങള്‍ അങ്ങനെ രൂപപ്പെടുത്തിയതാണ് എന്റെ ജീവിതം.
ഒളിമ്പിക് ഗെയിംസിലും, ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും, ഏഷ്യന്‍ ഗെയിംസിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ത്രിവര്‍ണ്ണ പതാക ധരിച്ചപ്പോഴെല്ലാം ഞാന്‍ ഓടിയത് എന്റെ കാലുകള്‍ കൊണ്ടല്ല, ഹൃദയം കൊണ്ടായിരുന്നു.
2018-ല്‍, ഏഷ്യയിലെ ഏറ്റവും മികച്ച അത്ലറ്റായി ഞാന്‍ റാങ്ക് ചെയ്യപ്പെട്ടു, അതുകൊണ്ടുതന്നെ ഒസ്ട്രാവയില്‍ നടന്ന IAAF വേള്‍ഡ് കോണ്ടിനെന്റല്‍ കപ്പില്‍ ഏഷ്യ-പസഫിക്കിനെ പ്രതിനിധീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ആ വര്‍ഷം ശരിക്കും ഒരു മഹത്തായ വര്‍ഷമായിരുന്നു – ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണ്ണവും 800 മീറ്ററില്‍ വെള്ളിയും ഞാന്‍ നേടി.
2019 വരെ എല്ലാം നന്നായി പോയി, കോവിഡ്, ഉപ്പൂറ്റിയിലെ ഗുരുതരമായ പരിക്ക് എന്നിവ എന്റെ കരിയറിനെ സാരമായി ബാധിച്ചു. മൂന്ന് വര്‍ഷത്തെ തിരിച്ചടികള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷം, 2023 ലെ ഹ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടി. അതായിരുന്നു ദേശീയ, അന്തര്‍ദേശീയ തലത്തിലെ എന്റെ അവസാന മത്സരം.











