ആലുവ : കഴിഞ്ഞ വർഷം എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തത് 3908 കേസുകൾ. 4138 പേരെ അറസ്റ്റ് ചെയ്തു. 603 കിലോഗ്രം കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ വർഷം ഇത് 270 കിലോഗ്രാമായിരുന്നു.
ഒരു കിലോ നാനൂറ് ഗ്രാം എം.ഡി.എം.എ, 740 ഗ്രാം ഹെറോയിൻ, രണ്ട് കിലോ ഹാഷിഷ് ഓയിൽ, 200 ഗ്രാം മെത്താഫിറ്റാമിൻ എന്നിവയും 2025 ൽ പിടികൂടിയിരുന്നു. 36 നൈട്രോ സെപ്പാംഗുളി കകളും, 6 കഞ്ചാവ് ചെടികളും പിടികൂടി. 90 കിലോ കഞ്ചാവ് തടിയിട്ട പറമ്പ് അമ്പു നാട്ടിൽ നിന്നും പിടികൂടിയിരുന്നു. മൂന്ന് മൂർഷിദാബാദ് സ്വദേശികൾ നമ്പർ പ്ലേറ്റ് മാറ്റിയ ആഡംബരക്കാറിൽ കടത്തുകയായിരുന്നു കഞ്ചാവ്.
കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവ് കാലടിയിൽ നിന്നും, 37 കിലോ കഞ്ചാവ് അയ്യമ്പുഴയിൽ നിന്നും, 25 കിലോ ആലുവയിൽ നിന്നും ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ പോലീസ് പിടികൂടിയിരുന്നു. സൈക്കിൾ പമ്പിൽ നിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവ് പിടികൂടിയതും കഴിഞ്ഞ വർഷമായിരുന്നു. തീവണ്ടിയിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കഞ്ചാവ് വലിച്ചെറിഞ്ഞ് അവിടെ നിന്നും കൊണ്ടു പോകുന്നതും ആയ സംഘത്തെ നെടുവന്നൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
400 ഗ്രാം എം.ഡി .എം.എയുമായി ഐ.ടി വിദ്യാർത്ഥിയെ നെടുമ്പാശേരിയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. രണ്ട് യുവാക്കൾ കാറിൽ കടത്തുകയായിരുന്ന 200 ഗ്രാം എം.ഡി.എം എ പോലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തിരുന്നു.
കരയാംപറമ്പിൽ വച്ച് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് പിടികൂടിയത്. മൂന്നു കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മുടിക്കൽ നിന്നും രണ്ടു കോടിയുടെ വല്ലം റയോൺപുരത്തുനിന്നും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്തും വിൽപ്പനയും തടയാൻ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം ഒരു യുവതി ഉൾപ്പടെ കഴിഞ്ഞ വർഷം 7 പേരെ കരുതൽ തടങ്കലിൽ അടച്ചു. മയക്ക് മരുന്നിനെതിരെ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ മിഷൻ പുനർജനി, ഉദയം എന്നീ പദ്ധതികൾ റൂറൽ ജില്ലയിൽ നടക്കുന്നുണ്ട്.
















