കേരളം ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത വിവരങ്ങളാണ് ശബരിമല കവര്‍ച്ചയെക്കുറിച്ച് നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അന്വേഷണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുകയും സകല പ്രതികളേയും അഴിക്കുള്ളിലാക്കാനുള്ള ശ്രമവുമാണ് അനിവാര്യം. ശബരിമലയില്‍ നടന്നത് സ്വര്‍ണക്കൊള്ള മാത്രമാണെന്നും പാളികള്‍ പുറത്തുപോയിട്ടില്ലെന്നും തൊണ്ടി മുതല്‍ പ്രതികള്‍ വിറ്റ് കാശാക്കിയെന്നുമുള്ള നിഗമനത്തില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നുവെന്ന സൂചന ഞെട്ടിക്കുന്നതാണ്. ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവര്‍ മാത്രമല്ല, ദേവസ്വം മന്ത്രിക്കും പ്രസിഡന്റുമാര്‍ക്കും അതിലുള്ള പങ്ക് സുവ്യക്തമാണ്. അതുകൊണ്ടുതന്നെ അന്വേഷണം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യത്തിന് മുന്തിയ പരിഗണനയാണ് നല്‍കേണ്ടത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കഴിഞ്ഞ ഒക്ടോബര്‍ 17 നാണ് അറസ്റ്റിലായത്. തുടര്‍ന്ന് രണ്ടാം പ്രതിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ബി. മുരാരി ബാബു, ഏഴാംപ്രതി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, എട്ടാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയും മുന്‍ ദേവസ്വം കമ്മിഷണറും മുന്‍ പ്രസിഡന്റുമായ എന്‍. വാസു എന്നിവരും അറസ്റ്റിലായി. ഇതില്‍ പത്മകുമാറും എന്‍. വാസുവും ഒഴികെയുള്ളവര്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനാണ് വഴിയൊരുങ്ങുന്നത്.
ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കാട്ടി ജാമ്യാപേക്ഷയുമായി എന്‍. വാസു സുപ്രിം കോടതിയെ സമീപിച്ചതായാണ് വിവരം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം തീരാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ അന്തിമ കുറ്റപത്രം തയാറാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് എസ്‌ഐടി. ഇതിനിടെ മുന്‍ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി നടത്തിയ പരാമര്‍ശം സുപ്രധാനമാണ്. ദൈവത്തിനുപോലും സ്വസ്ഥത നല്‍കാത്ത നിങ്ങള്‍ ചെയ്തത് കടുത്ത അപരാധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ബോര്‍ഡിന്റെ മിനുട്‌സില്‍ ഒപ്പിട്ട ശങ്കരദാസിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയിലെത്തിയതായിരുന്നു ശങ്കരദാസ്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൊള്ളയടിക്കാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2019-ലെ ദേവസ്വം ഭരണ സമിതിയും ദേവസ്വം ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടിയുടെ പ്രധാന കണ്ടെത്തല്‍. ശബരിമലയില്‍ നിന്ന് കടത്തിയ പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച്, വേര്‍പെടുത്തിയെടുത്ത സ്വര്‍ണം പ്രതികള്‍ വിറ്റു കാശാക്കി, കട്ടിളപ്പാളികള്‍, ദ്വാരപാലക പാളികള്‍, അനുബന്ധ പാളികള്‍ എന്നിവയില്‍ നിന്നു വേര്‍തിരിച്ച സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനനും മറ്റു പലര്‍ക്കും പോറ്റി കച്ചവടം നടത്തി. ബാക്കി വന്ന സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈയില്‍ കരുതി. വിറ്റ സ്വര്‍ണത്തിന്റെ ഒരു ഭാഗം വീണ്ടെടുത്തു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാവും അന്തിമ കുറ്റപത്രം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പക്ഷേ അതവിടം കൊണ്ട് അവസാനിപ്പിക്കാന്‍ പറ്റില്ല.
ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ വിശ്വാസമൂല്യം കണക്കാക്കി കോടികള്‍ക്ക് വിറ്റിഴിക്കാനുള്ള സാധ്യത ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന വാദമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ എസ്‌ഐടി കോടതിയില്‍ ഉയര്‍ത്തുക. തിരുവനന്തപുരം വിഎസ്എസ്സി ലാബിലെ പരിശോധനാ ഫലം വരുംമുമ്പേ ഈ നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നത് കേസ് അപ്പാടെ അട്ടിമറിക്കപ്പെടുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതിനുവേണ്ടിയാണോ അന്വേഷണ സംഘത്തിലുണ്ടാക്കിയ അഴിച്ചുപണി എന്ന സംശയവും ശക്തമാണ്. ഏതായാലും അയ്യന്റെ സ്വര്‍ണം കട്ടവരും വാങ്ങിയവരും ചെന്നൈയിലൊ ഇറ്റലിയിലൊ അതോ ദല്‍ഹിയിലൊ എവിടെയായാലും കുടുങ്ങുകതന്നെ വേണം. അതിനായുള്ള ശക്തവും യുക്തവുമായ അന്വേഷണം കൂടിയേതീരൂ.
















