ഇന്ന് കവിതയും കഥയും നാടകവും നോവലുമെല്ലാം അവതരണ ശൈലിയിലും വീക്ഷണത്തിലും പുതുവഴികള്‍ വെട്ടി കടന്നുപോവുകയാണ്.
ഈ പശ്ചാത്തലത്തിലാണ് സുരേഷ് കുമാര്‍ പാര്‍ളിക്കാടിന്റെ കനല്‍പ്പൂക്കള്‍ എന്ന ആദ്യ കഥാസമാഹാരത്തിന്റെ പ്രസക്തി. 16 പൂക്കളുള്ള ഒരു കഥാമഞ്ജരിയാണിത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന കഥാകാരന്‍ സമൂഹത്തിലേക്ക് തുറന്നുവച്ച കണ്ണും കാതുംകരളുമായി ജീവിതപ്രശ്നങ്ങളോട് പ്രതികരിക്കാന്‍ തെരഞ്ഞെടുക്കുന്ന ആയുധമാണ് ഓരോ കഥയും.
വര്‍ത്തമാന സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍, ദാമ്പത്യപ്രശ്നങ്ങള്‍, അന്ധവിശ്വാസങ്ങള്‍, നിത്യദുഃഖിതരുടെ നീറുന്ന പ്രശ്നങ്ങള്‍, സ്ത്രീത്വം നേരിടുന്ന അക്രമങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ തുടങ്ങി തനിക്കുചുറ്റും ചിതറിക്കിടക്കുന്ന വിഷയങ്ങളോടുള്ള കഥാകൃത്തിന്റെ സമീപനം ആഡംബരങ്ങളും ആക്രോശങ്ങളുമില്ലാതെ മിതഭാഷയില്‍ സരളമായി വാര്‍ന്നുവീഴുകയാണ്. ഈ സമാഹാരങ്ങളില്‍ ചിലയിടങ്ങളില്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്, അനുരണനസ്വഭാവത്തോടെ ചിത്രീകരിക്കാന്‍ സുരേഷ്‌കുമാര്‍ ശ്രമിച്ചിട്ടുണ്ടെന്നു കാണാം. കഥാസമാഹാരം ആദ്യത്തേതാണെങ്കിലും, കഥാരചനയില്‍ തഴക്കത്തിന്റെ താഴമ്പൂമണമുണ്ടെന്ന് കഥകളിയിലെ അടക്കവും ഒതുക്കവും വ്യക്തമാക്കുന്നു. ആവേശത്തിന്റെ, പ്രതിഷേധത്തിന്റെ തീജ്വാലയല്ല, പക്വതയുടെ, സഹനത്തിന്റെ നെയ്‌ത്തിരിനാളങ്ങളാണ് മിക്ക കഥകളും.
ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നകാലത്തിന്റെ അദൃശ്യശക്തിയില്‍ വിശ്വസിച്ച്, ജീവിതമേല്‍പ്പിക്കുന്ന മുറിവില്‍ തലോടി വേദന സഹിക്കുന്ന പ്രണയകഥാപാ
ത്രങ്ങളാണ് സുരേഷിന്റേത്. ഒരിക്കലും സഫലമാകാത്ത പ്രണയത്തിന്റെ ഉമിത്തീ ഉള്ളിലേറ്റി നടക്കുന്ന പുരുഷകഥാപാത്രങ്ങളാണ് പെയ്തൊഴിയാതെ, ദൂരക്കാഴ്ചകള്‍, പ്രണയം, പുഴ മുറിയുമ്പോള്‍ എന്നീ കഥകളില്‍ നിശബ്ദമായി വാചാലമാകുന്നത്. ജീവിതത്തിന്റെ ഒഴുക്കിനെതിരെ നീന്താനോ, വഴിതടസ്സങ്ങളെ ലംഘിക്കാനോ ഉള്ള കരളുറപ്പില്ലാതെ വിധിയുടെ അദൃശ്യഹസ്തങ്ങളില്‍ അഭയം കണ്ടെത്തുന്നു അവര്‍. ”പ്രണയ”ത്തിലെ നായിക വാച്യമായിത്തന്നെ അത് വ്യക്തമാക്കുന്നുണ്ട്- ജീവിതത്തിന്റെ ഒഴുക്കില്‍പ്പെട്ട് നീങ്ങുന്ന പൊ
ങ്ങുതടികളാണ് നമ്മള്‍.
”എന്റേയോ നിന്റേയോ ആഗ്രഹങ്ങള്‍ക്കപ്പുറം കാലത്തിന്റെ നിശ്ചയമാണ് നടപ്പിലാവുക”എന്ന് പുഴമുറിയുമ്പോള്‍ എന്ന കഥയിലെ നായികയും അഭിപ്രായപ്പെടുന്നുണ്ട്.
പുരുഷന്റെ ഭോഗവസ്തുവായി മാത്രം സ്ത്രീയെ കാണുന്ന പുരുഷാധിപത്യത്തിന്റെ ദൃഢത വെന്നിക്കൊടി പാറിക്കുന്ന അവസ്ഥാവിശേഷത്തിന് കാര്യമായ മാറ്റമൊന്നുമായിട്ടില്ലെന്ന് സൂചിപ്പിക്കുന്ന കഥയാണ് ബാനസവാടിയിലേക്കുള്ള അവസാനവണ്ടി. സൂചനകളിലൂടെ കഥഗതിയേയും തുടര്‍ചിന്തകളേയും വ്യഞ്ജിപ്പിക്കുന്ന കഥയാണത്. സ്ത്രീത്വത്തിന്റെ ശാപം തലമുറകളിലൂടെ നീണ്ടുപോകുന്നു എന്ന നഗ്നസത്യം മുല്ലപ്പൂക്കൊട്ടയേന്തിയ കുട്ടി നമ്മോട് പറയാതെ പറയുന്നു!
അധീശത്വവും ഏകാധിപത്യവും തകരുകയും, കാലപ്രവാഹത്തില്‍ അധഃസ്ഥിതര്‍ ഉയരുകയും ചെയ്യുന്ന ‘കാഴ്ച’ പ്രതീകാത്മകമായി വ്യക്തമാക്കുകയാണ് ‘വിജയഗാഥ’യില്‍.
പ്രകൃതിയിലെ ജംഗമാജംഗമങ്ങള്‍-മനുഷ്യനടക്കം പരസ്പരം ബന്ധപ്പെട്ടവയാണ്. മറ്റെല്ലാം മനുഷ്യനുവേണ്ടി ഉപകാരം ചെയ്യുന്നു. പക്ഷേ മനുഷ്യന്‍ താനാണ് കേമന്‍, ശ്രേഷ്ഠന്‍ എന്നഹങ്കരിച്ച് പ്രകൃതിവസ്തുക്കളെ- പ്രത്യേകിച്ച് ക്ഷുദ്രങ്ങളായവയെ അവഗണിക്കുന്നു. നശിപ്പിക്കുന്നു. ഈശ്വരാംശം അവയിലുണ്ടെന്ന ആര്‍ഷസംസ്‌കാരം മറക്കുന്നു. ഈശ്വരോന്മുഖമായ സകല പ്രാണികളുടെയും പ്രയാണത്തില്‍ ഓരോന്നിനും തങ്ങളുടേതായ പങ്കുവഹിക്കാനുണ്ട്. അന്ധവിശ്വാസത്തിന്റെ ലാഞ്ഛനയോടുകൂടിയതാണെങ്കിലും ”ഉറുമ്പുകള്‍”എന്ന കഥ ചില ജീവികളുടെ അതീന്ദ്രിയ ജ്ഞാനത്തിലേക്ക് നമ്മുടെ ചിന്തകളെ നയിക്കുന്നുണ്ട്.
ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് ചെറുതുംവലുതുമായ നിരവധി വീടുകള്‍ പണിത്, രക്തവും നീരും വറ്റിയിട്ടും സ്വന്തമായൊരു വീടുവെയ്‌ക്കാനാവാതെ, ആകാശപുഷ്പംപോലെ ഭാവനയിലെ സ്വന്തം വീട്ടില്‍ കഴിയേണ്ടുന്ന എത്രയെത്ര പാവപ്പെട്ട മനുഷ്യര്‍ ഈ ഭൂമിയിലുണ്ട്. പ്രധാന വീഥിക്കകലെ ഇരുല്‍ലടിയുന്ന ഇത്തരം ജീവിതങ്ങളുടെ കരുത്തുറ്റഉദാഹരണമാണ് ‘സ്വപ്നഭവന’ത്തിലെ കുട്ടപ്പായി.
ജീവിതവൈചിത്ര്യങ്ങള്‍ അലയടിക്കുന്ന സമൂഹത്തില്‍ കടലിനോട് മല്ലിട്ട് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന മുക്കുവസഹോദരങ്ങളുടെ വ്യഥകള്‍ നിറഞ്ഞ ആപല്‍ക്കര ജീവിതത്തിലേക്ക് ടോര്‍ച്ചടിക്കുന്ന കഥയാണ് ‘തിരകള്‍ക്കപ്പുറം.’ ഇന്നും ഏറെ പ്രസക്തമായ അവരുടെ ജീവിതത്തിലെ കണ്ണീരും പ്രതീക്ഷയും അപകടങ്ങളും വെളിച്ചവുമെല്ലാം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്ന ആ കഥയുടെ പരിണാമഗുപ്തി പ്രശസംനീയമാണ്. വൈകാരികതയ്‌ക്കടിമപ്പെട്ട് ആപത്തിലികപ്പെടാന്‍ കിടന്നുകൊടുക്കുന്ന വിഡ്ഢികള്‍ (പുലഭീതി), ഇന്ന് സുലഭമായി ലഭിക്കുന്ന പുരസ്‌കാരങ്ങളുടെ കള്ളത്തരങ്ങള്‍, യന്ത്രതന്ത്രാദികള്‍കൊണ്ട് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ക്കറുതിവരുത്താന്‍ ശ്രമിച്ച് ഉപജീവനമാര്‍ഗ്ഗം തേടുന്ന വിവിധ മതങ്ങളിലെ സിദ്ധന്മാര്‍ തുടങ്ങിയവരൊക്കെ സുരേഷ്‌കുമാറിന്റെ കഥകള്‍ക്ക് വിഷയങ്ങളായിട്ടുണ്ട്. അതിലൊക്കെ നേരിയ പരിഹാസത്തിന്റെ നനുത്ത നൂലിഴയും പാകിയിരിക്കുന്നതു കാണാം.
സമൂഹത്തില്‍ ദുഃഖിക്കുന്നവര്‍, നിരാശപ്പെട്ടവര്‍, വഞ്ചിക്കപ്പെട്ടവര്‍, ഒറ്റപ്പെടുന്നവര്‍ ഒക്കെയാണ് കഥാകൃത്തിന്റെ ഭാവനയ്‌ക്ക് സര്‍ഗ്ഗശക്തി പകര്‍ന്നവര്‍. ചെറുകഥക്ക് ആവശ്യമായ മിതത്വം, പരിണാമഗുപ്തി, ഏകാഗ്രത, വിചിന്തനഗുണം എന്നിവയെല്ലാം സുരേഷ്‌കുമാറിന്റെ കഥകള്‍ക്ക് ഓജസ്സു നല്‍കുന്നുണ്ട്.
കനല്‍പ്പൂക്കള്‍ (കഥകള്‍)
സുരേഷ്‌കുമാര്‍
പാര്‍ളിക്കാട്
സൃഷ്ടിപഥം ബുക്ക്‌സ്
വില 150
















