ന്യൂദൽഹി: ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നയം വീണ്ടും വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരതയ്‌ക്കെതിരെ കർശന നിലപാട് സ്വീകരിച്ചുകൊണ്ട് ന്യൂദൽഹിയിൽ നിന്ന് സഹകരണം പ്രതീക്ഷിക്കുമ്പോൾ തന്നെ ഭീകരതയെ പിന്തുണയ്‌ക്കുന്ന അയൽക്കാർക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യയ്‌ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനെ പരാമർശിച്ചുകൊണ്ട് നല്ല അയൽപക്ക ബന്ധങ്ങളും ഭീകരതയും ഒരുമിച്ച് നിലനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചു.
തമിഴ്‌നാട്ടിലെ ഐഐടി മദ്രാസിൽ നടന്ന ഫയർസൈഡ് ചാറ്റ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ചെന്നൈയിലെത്തിയിരുന്നു. പ്രസംഗത്തിനിടെയാണ് അദ്ദേഹം പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ചത്.
ഇന്ത്യ നല്ല അയൽക്കാരെ സഹായിക്കുന്നു
“ഞാൻ രണ്ട് ദിവസം മുമ്പ് ബംഗ്ലാദേശിലായിരുന്നു. നമുക്ക് പല തരത്തിലും നല്ല അയൽക്കാരുണ്ട്. നിങ്ങൾക്ക് ഒരു നല്ല അയൽക്കാരനോ ദോഷം വരുത്താത്ത അയൽക്കാരനോ ഉണ്ടെങ്കിൽ, സ്വാഭാവികമായും നിങ്ങൾ അവരുമായി ഒരു ബന്ധം വളർത്തിയെടുക്കും. ഇന്ത്യ സ്വാഭാവികമായും അത്തരം അയൽക്കാരെ സഹായിക്കുന്നു. നമ്മുടെ മിക്ക അയൽക്കാർക്കും അവരുടെ ആദ്യ വാക്സിൻ കയറ്റുമതി ഇന്ത്യയിൽ നിന്നാണ് ലഭിച്ചത്.” – ഇന്ത്യയുടെ അയൽപക്ക നയത്തെക്കുറിച്ച് സംസാരിക്കവേ എസ്. ജയശങ്കർ പറഞ്ഞു.
കൂടാതെ ഭീകരതയെക്കുറിച്ചും വിദേശകാര്യ മന്ത്രി വാചാലനായി. “മോശമായ അയൽക്കാരുടെ കാര്യം വരുമ്പോൾ, അവർ തീവ്രവാദത്തിൽ തന്നെ തുടരുന്നു. അതിനാൽ നമ്മുടെ ജനങ്ങളെ തീവ്രവാദികളിൽ നിന്ന് സംരക്ഷിക്കാൻ നമുക്ക് അവകാശമുണ്ട്. സ്വയം പരിരക്ഷിക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യുന്നു. എന്നാൽ പതിറ്റാണ്ടുകളായി ഭീകരത തുടരുകയാണെങ്കിൽ, നിങ്ങൾക്ക് നല്ല അയൽക്കാരെ ലഭിക്കില്ല. നല്ല അയൽപക്ക ബന്ധങ്ങൾ പുലർത്താനും തീവ്രവാദം തുടരുന്ന ഒരാളുമായി വെള്ളം പങ്കിടാനും കഴിയില്ല.” – അദ്ദേഹം പറഞ്ഞു.
കൂടാതെ നമ്മള്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് ആര്‍ക്കും പറയാനാവില്ല. നമ്മളെത്തന്നെ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
















