ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. കർണാടകയുടെ ഭരണപരമായ കാര്യങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അനാവശ്യമായി ഇടപെടുന്നുവെന്ന് പ്രതിപക്ഷനേതാവ് ആർ.അശോക ആരോപിച്ചു.
പാവപ്പെട്ട കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് അങ്ങേയറ്റം ജാഗ്രതയോടെയും മാനുഷിക പരിഗണനയോടെയുമാണ് ചെയ്യേണ്ടിരുന്നതെന്നും എ.ഐ.സി.സിയുടെ ആശങ്ക മുഖ്യമന്ത്രി സിദ്ധരാമയ്യേയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അറിയിച്ചിട്ടുണ്ടെന്നുമാണ് കെ.സി.വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരായാണ് ബി.ജെ.പി രംഗത്ത് വന്നത്.
കെ.സി.വേണുഗോപാൽ കർണാടകയുടെ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്നു ആർ.അശോക തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും കാബിനറ്റും ഭരിക്കുന്ന കർണാടകയിൽ ഡൽഹിയിലിരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ഇടപെടുന്നത് ഫെഡറൽ സംവിധാനത്തിന് അപമാനമാണെന്നും കർണാടക രാഹുൽ ഗാന്ധിയുടെയോ അദ്ദേഹത്തിന്റെ കൂട്ടാളികളുടെയോ ഒരു കോളനിയല്ല. ജനങ്ങൾ വോട്ട് ചെയ്തത് ഒരു ‘റിമോട്ട് കൺട്രോൾ’ സർക്കാരിനല്ലെന്നും ഡൽഹിയിലെ പാർട്ടി മാനേജർമാരെ പ്രീതിപ്പെടുത്താൻ കർണാടകയുടെ അന്തസ്സും ഭരണാധികാരവും പണയപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
















